ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday, 29 November 2010

ചില്ലേര്‍

തികച്ചും
അപ്രതീക്ഷിതമായി
ഇന്നലെ
ഒരു തുണിപ്പന്ത്
വന്നെന്റെ മുതുകത്തു കൊണ്ടു.

തിരിഞ്ഞു നോക്കിയത്
ഭൂതകാലത്തിന്റെ
ഫ്രെയിമിലേക്ക്

നീ പെട്ടു നീ പെട്ടു
എന്ന് തുള്ളിച്ചാടി
തിരിഞ്ഞോടുന്നു
മരിച്ചു പോയ
എന്റെ ബാല്യകാല സുഹൃത്ത്‌

ഞാനും
അവനും
ഭൂത - വര്‍ത്തമാനത്തില്‍
കാലൂന്നി
ചില്ലേറുകളിയിലായിരുന്നു.

Friday, 26 November 2010

എന്റെ പിഴ എന്റെ പിഴ..

കാലത്തേ തുടങ്ങിയതാണ്‌
ഓട്ടം
ഇനിയും തീര്‍ന്നിട്ടില്ല

അതിനിടയിലാണ്
ഹെല്‍മെറ്റ്‌ ധരിക്കാഞ്ഞതിനു
പോലീസ് തടഞ്ഞു നിര്‍ത്തി
പിഴയിട്ടത്..

പറഞ്ഞിട്ട് കാര്യമില്ല..
അപകടം വല്ലതും
സംഭവിച്ചാല്‍
ജീവന്‍ തന്നെ പോയെന്നു വരും
ഇങ്ങനെ പിഴ ചുമത്തിയാലെ
നമ്മളൊക്കെ പഠിക്കൂ .

പിഴ
ശിരസ്സാ വഹിച്ചു വണ്ടി വിട്ടു.
ഇനി
റോഡിലെ ഉടനീള കുഴികളില്‍
ചക്രം കുരുങ്ങാതെ
ഓടിച്ചു വീടെത്തണം വൈകാതെ

എന്നിട്ട് വേണം..

ബിവറേജസ് -ല്‍
ക്യൂ നിന്നു വാങ്ങിയ പൈന്റ്
അളിയനുമൊന്നിച്ചു അടിച്ചു തീര്‍ക്കാന്‍ .


തമിഴ്നാട്ടില്‍ നിന്ന് വന്ന മരുന്നടിച്ച
കായ കൊണ്ട്
ഭാര്യ ഉണ്ടാക്കിയ
ടച്ചിങ്ങ്സ് കൂട്ടിനുണ്ടാകും.

ഒന്ന് പുകയ്ക്കുകയും വേണം.

പോലീസിനെ
പറഞ്ഞിട്ട് കാര്യമില്ല..
നിയമം നിയമത്തിന്റെ വഴിക്ക്
നീങ്ങണം.

തല സേഫ് ആവണം.
അടുത്ത കാനേഷുമാരിക്ക്
എണ്ണം കൊടുക്കേണ്ടതല്ലേ?

Tuesday, 23 November 2010

അവിഹിതം

തെളി വെള്ളം-
ആഴ തണുപ്പ് -

ഓരോ തവണ
മുങ്ങി നിവര്‍ന്നു
കര പറ്റുമ്പോഴും
കാലില്‍ ചേറുപുരളുന്നു

കടവുകള്‍ ഇല്ലാത്ത
കുളമാണ്

വെള്ളത്തിന്‌ ചുറ്റും
ചേറാണ്.

Sunday, 21 November 2010

പാമ്പും കോണിയും

വൈകീട്ട്
ഓഫീസ് ചതുരം വിട്ട്
നിരത്തിലേക്ക്
ചിതറിത്തെറിക്കുമ്പോഴാണ്,

ബീ എം ഡബ്ലിയു വില്‍
പാഞ്ഞു വന്നു
വഴിയരികില്‍ ചവിട്ടി നിര്‍ത്തി
കേറുന്നോ ടൌണില്‍ വിടാം
എന്ന് സ്വര്‍ണ്ണ ചിരി ചിരിച്ചത്,
ബാല്യകാല സഖാവ്

പത്താം ക്ലാസ്സില്‍
കണക്കു പരീക്ഷയ്ക്ക്
ഒരേ ബെഞ്ചിലിരുന്നു
പാമ്പും കോണിയും കളിച്ചവര്‍ ഞങ്ങള്‍.

അവന്‍ 12 മാര്‍ക്കിന്റെ പകിട എറിഞ്ഞു
കോണിയിലേക്ക് തോറ്റപ്പോള്‍
ഞാന്‍ 99 ന്റെ പാമ്പിലേയ്ക്കു
അഹങ്കരിച്ചതായിരുന്നു.

കാറില്‍ ഇരുന്നു അവന്‍
കോടികളുടെ കണക്കുകള്‍ പറയുന്നു..

ഞാനോ എന്റെ ജീവിതത്തെ
എണ്ണിയെണ്ണിക്കുറയുന്നു

Saturday, 20 November 2010

പസഫിക്

കൈത്തോടിനരികിലൂടെ പോയപ്പോഴാണ്,
കടലിന്‍റെ കുത്തുന്ന മണം.

കാമുകിക്ക് പരാതി,
വിങ്ങ്സ് ഉള്ള പാഡ് ഈ
ഓണം കേറാമൂലയില്‍ എവിടെ കിട്ടാനാ എന്ന്.

ഏതു ചിറകുകള്‍ക്കാവും
ചിറകെട്ടി നില്‍ക്കുന്ന കടല്‍ മണത്തെ
ഇങ്ങനെ ആവാഹിക്കാന്‍ എന്ന ആത്മഗതത്തെ
അവള്‍ കേട്ടില്ലെന്നു തോന്നുന്നു..

ധൃതിവച്ചു വീശിയ കാറ്റിലേയ്ക്ക്
മൂക്ക് കൊടുത്തു ഞാന്‍
പസഫിക്കിനെ ധ്യാനിച്ചു.

അപ്പോഴുണ്ട് :
ഏതു പാഡിനുമാവില്ലീ
കടല്‍ച്ചൊരുക്കിനു തടയിടാന്‍
എന്നവള്‍ പാരടി പാടുന്നു.

കുലട.

Friday, 19 November 2010

ഇന്നലത്തെ മഴ

ഇന്നലെ പെയ്ത മഴയില്‍
കൊഴിഞ്ഞു വീണത്‌
പഴുത്ത ഇലകള്‍ മാത്രമല്ല.

മുറ്റം നിറയെ
പച്ചയിലകള്‍..
മണ്ണോടു ചേര്‍ന്ന്,
മാനം നോക്കി,
തണുത്ത ഹൃദയങ്ങള്‍ പോലെ..

ഒരില
ഭൂമിയില്‍ നിന്നും
അടര്‍ത്തിയെടുക്കുമ്പോള്‍
ചെളിയുടെ ചോരഞരമ്പുകള്‍ കണ്മിഴിക്കുന്നു.

ഇല തണുത്തതാണെങ്കിലും
അവയ്ക്കടിയിലെ മണ്ണിനു
ചോരച്ചൂട്..

സൂര്യനില്ലാത്ത മാനം
ഒരീറന്‍ തുണി .

പൂവിലോ
കായിലോ
മഴവില്ലിലോ
അല്ല പ്രണയം..

ഈ ഇലകളില്‍

ഭൂമിയോട് ചെവി കോര്‍ത്ത
ഈ ഇലകളില്‍..

കനവ്‌

ഇന്നലെ ഒരു കിനാവ്‌ കണ്ടു.
ഞാന്‍ കഴുമരത്തിന്‍റെ നിഴലില്‍.

എന്തെങ്കിലും കുറ്റം ചെയ്തു കാണണം.
അല്ലെങ്കില്‍ കുറ്റമേ ചെയ്തിട്ടില്ല എന്നും വരാം.

ഒരു പക്ഷെ
ഞാന്‍ ചെയ്ത ശരി,
ലോകത്തിനു കുറ്റമാവാനും മതി.
സ്വപ്നമല്ലേ.. സാധ്യത പലതാണല്ലോ.

നിശ്ശബ്ദമായി അവസാനത്തെ രാത്രി.
നിമിഷങ്ങള്‍ വറ്റിത്തീരുന്നതറിയിച്ച് കൊണ്ട്
കാവല്‍ക്കാരന്‍റെ കാലടി ശബ്ദങ്ങള്‍.

അവസാനമായി കാണാന്‍ വന്ന
പരിചയക്കാരന്‍ കൂടി
കണ്ണ് തുടച്ച്,
ശരി ഇനി ശവം ഏറ്റു വാങ്ങുമ്പോള്‍
നി ന്‍റെ അടഞ്ഞ കണ്ണുകള്‍ക്ക്‌
പിറകില്‍ നിന്ന് കാണാം
എന്ന് പിരിഞ്ഞപ്പോള്‍,
പക്ഷെ എന്തോ.. സ്വപ്നം
മുറിഞ്ഞു പോയി.

അല്ലായിരുന്നെങ്കില്‍
ഒരു രക്ഷകന്‍ വന്നേനെ എന്നും,
എല്ലാ കെട്ടുകളും പൊട്ടിച്ചു രക്ഷി ച്ചേനെ എന്നും
ഞാന്‍ എന്‍റെ മനസ്സിനോട് കള്ളം പറഞ്ഞു.

പിന്നെ
ഇരുട്ടിനെ നോക്കി പല്ലിളിച്ച്‌
ജീവനുണ്ടെന്നു ഉറപ്പു വരുത്തി
കമിഴ്ന്നു കിടന്നു..

സ്വപ്നങ്ങളില്‍ നിന്നും
മനസ്സിനെ അടച്ചു പിടിച്ചു..

...