-------------------------------------------------------
ഒരാല്
ചുറ്റും ഒരു തറ
തറയിൽ ഒരാൾ
ചുറ്റും വിജനത
ഒരു കുളം
പരിസരത്ത് ഒരു അമ്പലം
സുബ്ബലക്ഷ്മിയുടെ സുപ്രഭാതം നിറച്ച ചെമ്പുകുടം
ഇവയും വേണ്ടതായിരുന്നു
വച്ചില്ല
ഫ്രെയിം മതേതരം ആകണമെന്ന് വാശിയുള്ളതു കൊണ്ട് .
ഒരു ബാങ്ക് വിളി
ഒരു പള്ളിമണിച്ചീള്
എന്നിവ കൂടി ഫിറ്റ് ചെയ്ത്
മിനിമം മതസൗഹാർദ്ദത്തിനു പോയതുമില്ല
(കൃഷ്ണാ , അള്ളാ , കർത്താവേ എന്നിങ്ങനെ
പണ്ടത്തെ
ഡിറ്റക്റ്റീവ് ചിത്രകഥയിലേതു മാതിരി)
അതൊക്കെ സ്കൂൾ കാലത്ത് തന്നെ
നാടകം കളിച്ച് മടുത്തു പോയത് കൊണ്ടാവാം
പച്ചച്ച പാടത്തിന്റെ പാശ്ചാത്തലത്തിൽ
ചെങ്കൊടിത്തിളക്കം കാണിക്കണം എന്നുണ്ടായിരുന്നു
ചെയ്തില്ല
പതിവ് ക്ലീഷേകൾ പാടില്ലെന്ന്
നിർമ്മാതാവിന് ഒരേ നിർബ്ബന്ധം
ജീവിതം മുറിച്ചു വയ്ക്കണം
എന്ന് മാത്രമേ ചിന്തിച്ചുള്ളൂ
മുറിഞ്ഞു മുറിഞ്ഞു വീണ
രംഗങ്ങളിൽ
രക്തത്തുള്ളികൾ കാഴ്ച മായ്ക്കുന്നു
സഖാവേ
ഇനിയേതു ചെങ്കടലിൽ മുക്കിയാലാണ്
എന്റെ കൊടി ചുവക്കുക?
-----------
ചെങ്കൊടിയെന്നല്ല, ഒരു കൊടിയും പച്ചച്ചപ്പാടത്തിന്റെ പശ്ചാത്തലത്തിൽ കാണാൻ ഇനിയധിക കാലം പറ്റുമെന്ന് തോന്നുന്നില്ല. എണ്ണമറ്റ കൊടികളുടെ സമുദ്രത്തിൽ അങ്ങിങ്ങായി പച്ചത്തുരുത്തുകൾ കണ്ടാലായി.അത്രക്കുണ്ട് കൊടികൾ.ചെങ്കൊടി തന്നെ എത്രയായി പിരിഞ്ഞു!!
ReplyDeleteവളരെ നല്ലൊരു കവിത.
ശുഭാശംസകൾ....
ചെങ്കൊടിയല്ലേ!
ReplyDelete