ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday 4 September 2010

നിരന്തരം

നിതാന്തം
നിശ്ചലം നിന്ന് കൊടുക്കുന്ന
മരത്തിന്റെ മാറില്‍
മരംകൊത്തി
പ്രണയം തുരക്കുന്നു

കടല്‍
കരയോട്
പ്രണയത്തെ പറ്റി പറയുന്നു
നിരന്തരം തിരയിലൂടെ

മാറി മാറി വരുന്ന
തിരകളോ മരംകൊത്തി കളോ
സത്യത്തില്‍ പ്രണയത്തെ
പുതുക്കി പണിയുന്നില്ല

എന്നിട്ടും ആ വേദനക്കും
തലോടലിനും
എന്താണിങ്ങനെ
ഒരു ഒടുക്കത്തെ പുതുമ!

Friday 3 September 2010

പെണ്ണെഴുത്ത്

പ്രണയം നിറയുമ്പോള്‍
ഞാന്‍ ഒരു നനഞ്ഞ തുണിയാവുന്നു

പിന്നെ എന്നെ ആരും കാണാതെ
ചുരുട്ടി മടക്കി ഒളിച്ചു വയ്ക്കലായി..

എല്ലാവരും കാണ്‍കെ
കാറ്റും വെയിലും കൊള്ളിച്ചു
ഞാനിനി എപ്പോഴാണ് ഈശ്വരാ
എന്നെ ഒന്ന് ഉണക്കി എടുക്കുക?

ജനാധിപത്യം

ഇടയ്ക്കിടെ
ഇടതു ചൂണ്ടു വിരലില്‍
ജനാധിപത്യം
തീണ്ടാരിയാവാറുണ്ട്
തേച്ചാലും മാച്ചാലും
കുളിച്ചാലും പോകാത്ത
തീണ്ടാരി ക്കറയായി
അതങ്ങനെ മാസങ്ങളോളം

അങ്ങാടി

എന്നുമെന്ന പോലെ
ഇന്നും
പതിവ് പൊട്ടിത്തെറികള്‍ക്കൊടുവില്‍
അമ്മയുടെ കണ്ണുകള്‍
നിശബ്ദം എന്നോട് ചോദിക്കുന്നു

നീ ഇന്നും അങ്ങാടിയില്‍ തോറ്റു അല്ലേട?

ആലില

സമയമില്ലായ്മയുടെ
വലിഞ്ഞു മുറുക്കിയ കമ്പിയിലൂടെ
ധൃതിയില്‍ യാത്ര ചെയ്യുന്ന
വേളയില്‍

ആല്‍മരത്തിനെ പറ്റിയോ
വിറ പൂണ്ടു നില്‍ക്കും ആലിലകളെ പറ്റിയോ എന്തോ -
രണ്ടു വരി തോന്നിയതായിരുന്നു

പിന്നീട് കുറിച്ചു വെക്കാം എന്ന
വാഗ്ദാന ലംഘനം മാത്രമിപ്പോള്‍
ഓര്‍മയിലുണ്ട്

വിളി

കിളി കരഞ്ഞപ്പോള്‍
അവളുടെ വിളി എന്ന്
വെകിളിപൂണ്ടു

തല കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന
സ്വകാര്യ ലോകത്തില്‍ നിന്നും
ഞാന്‍ എന്റെ സെല്‍ ഫോണ്‍
നായാടി എടുത്തു.

ആരും വിളിച്ചിട്ടില്ല
സ്ക്രീന്‍ ശൂന്യമാണ്

നാശം എന്നലറിയപ്പോള്‍
ജാലകത്തിനരികില്‍ നിന്നും
ഒരു കിളി പറന്നു പോയി

നിന്നെയാരും വിളിക്കില്ല
എന്ന് ഫോണിന്റെ ഇളി മാത്രം
ബാക്കി ആയി.

Thursday 2 September 2010

വെളിച്ചം

വെളിച്ചപ്പെട്ട അറിവിന്റെ
നീറ്റലിലാവണം
വെളിച്ചപ്പാട്
നിര്‍ത്താതെ
തുള്ളുന്നത്

ഹൂയെ ഹൂയെ..

ലോകമേ കാണൂ ഈ നെറികെട്ട
അറിവിനെ
എന്ന്
നെറുക് വെട്ടിപ്പൊളിച്ച് ...