ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Wednesday 28 July 2010

വൃദ്ധസദനം





ഉമ്മറത്താരോ വന്നിട്ടുണ്ട്
അച്ഛനാവാം
കയ്യില്‍ കളിപ്പാട്ടപ്പൊതിയുമായ്
പോസ്റ്റ്‌മാനാവാം
തപാലില്‍ ഒരു അപ്പോയിന്റ് മെന്റ് ഓര്‍ഡറുമായ്

ആരോ കതകില്‍ മുട്ടുന്നുണ്ട്
ചങ്ങാതിയാവാം
ചുണ്ടില്‍ ഒരു കള്ളച്ചിരിയുമായ്
അമ്മയാവാം
മാറില്‍ മുലപ്പാല്‍ വിങ്ങലുമായ്

മുറിയില്‍ ആരോ വന്നിട്ടുണ്ട്
പെങ്ങള്‍ ആവാം
കയ്യില്‍ ഒരു കപ്പു ചായയുമായ്
ഭാര്യയാവാം
മുടിയില്‍ ഈരിഴ തോര്‍ത്തിന്റെ തണുപ്പുമായ്

ജാലകത്തില്‍ ആരോ തട്ടുന്നുണ്ട്
കാറ്റാവാം
മഴയുടെ നേര്‍ത്ത വിരലു കളുമായ്
പുലരിയാവാം
മഞ്ഞിന്റെ കണ്ണാടി മുഖവുമായ്

ഇല്ലില്ല
ആരുമില്ല
ആരുമല്ല

നേഴ്സ് തന്ന ഉറക്ക ഗുളിക
അധികമായത് കൊണ്ടാവാം
ഉറക്കത്തിന്റെ നരച്ച കാടിനെ
കമ്പിളി പ്പുതപ്പെന്നു വൃഥാ നിനച്ചു

ചുവരിലെ ഘടികാര നടപ്പിനെ
ഹൃദയ മിടിപ്പെന്ന്!

Tuesday 27 July 2010

മിസ്സ്ഡ് കാള്‍




പുലര്‍ച്ചെ ഉണര്ന്നപ്പോഴുണ്ട്
ഒരു മിസ്സ്ഡ് കാള്‍ വന്നു കിടക്കുന്നു.

തിരിച്ചു വിളിച്ചപ്പോള്‍
അങ്ങേത്തലക്കല്‍ മൌനത്തിന്റെ നിലവിളി.

അജ്ഞാത നമ്പറിനെ ഡോക്ടര്‍
അഡ്രസ്‌ ലിസ്റ്റില്‍ ചേര്‍ത്തി ത്തന്നു.

ഇപ്പോള്‍ വറുത്തതും പൊരിച്ചതും ആയ
സംഭാഷണങ്ങള്‍ വരെ നിരോധിച്ചിരിക്കുന്നു, ഭാര്യ !

Out of coverage


പാക്കെറ്റില്‍ അടച്ച നിലാവ് വാങ്ങാന്‍
യുവ കവികളുടെ നീണ്ട നിര

മെലിവിന്റെ അഴകളവില്‍ പുഴ
സൌന്ദര്യ മത്സര വിജയി ആയിരിക്കുന്നു

ഓടിപ്പിടഞ്ഞ് എത്തുമ്പോഴേയ്ക്കും
അവസാന വണ്ടിയും പോയ്ക്കഴിഞ്ഞിരുന്നു.

കാല്‍പ്പനികതയുടെ സ്റ്റോപ്പില്‍
ഞാനിപ്പോള്‍ തനിച്ചാണ്.

നാലുകെട്ട്



കയറിയ ഉടനെ ഒരു പൂമുഖം
രഹസ്യക്കൈമാറ്റങ്ങളുടെ ഇടനാഴി
ആസക്തിയുടെ ഊണ്തളം
പിന്നെ കണ്ണീരിന്റെയും പാഴിയാരങ്ങളുടെയും
കരി പിടിച്ച അടുക്കള

പ്രണയം ഇപ്പോഴും
പഴയ ഒരു നാലുകെട്ട് തന്നെ അല്ലെ?

ഉച്ചയുറക്കത്തിന്റെ മുഖം അമര്ത്തി ത്തുടച്ച്
അടിച്ചാലും അടിച്ചാലും തീരാത്ത മുറ്റം അടിച്ചടിച്ച് ...

എങ്കിലും എല്ലാറ്റിനും പിറകില്‍
ഒരു തൊടിയുണ്ട്
വെയിലിന്റെ നാണയത്തുട്ടുകള്‍ ചിതറിക്കിടക്കുന്ന
ഇടക്കിടക്ക് വര്‍ത്തമാനത്തിന്റെ കിളികള്‍ വിരുന്നു വരുന്ന
ഒരു കാനല്‍ ത്തൊടി

പരാതിയും പരിഭവങ്ങളും ഒഴിഞ്ഞ്‌
അതെപ്പോഴും ശാന്ത സുന്ദരം തന്നെ.