ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday 4 June 2016

എൺപതുകളിലെ ഒരു വേനൽച്ചിത്രം.


..

ഉച്ചത്തൊടിയിലൊരു ഉറുമ്പ് ട്രെയിൻ 
വളവു തിരി‌ഞ്ഞൊരു പൂച്ചയുറക്കത്തിനെ വട്ടംവീശി 
ഗതിമാറിപ്പോകുന്നുണ്ട്, 
പാളം തെറ്റാതെ. 

അതേ ആകൃതിയെ 
കട്ടെടുത്തൊരു മഞ്ഞച്ചേര 
ചെമ്പരത്തിച്ചെടിയുടെ കടയിലൂടെ 
വലംചുറ്റി 
ഒന്നുരണ്ട് അടയ്ക്കാകുരുവികളുടെ 
കലഹസംഭാഷണങ്ങളെ മുറിച്ചകറ്റി 
വേലിയോരം പറ്റുന്നുണ്ട്. 

ഉച്ച ഉറങ്ങാനുള്ളതാണെന്ന ശാസനയുടെ 
ഒരു കട്ടിപ്പുതപ്പ് തൊടിയ്ക്കു മേലിട്ട് 
കനമുള്ളൊരു മൂളലാവുന്നുണ്ട് വെയിൽ. 

കട്ടെടുത്ത തണൽശീലകളെ വെയിലത്തിട്ടുണക്കി 
തലയാട്ടി കാവൽ നിൽക്കുന്നുണ്ട് വേലിയ്ക്കൽ കൊന്നത്തറികൾ. 
മാനത്തു നിന്ന് വെയിലൂറ്റിയെടുത്ത് ചിരിച്ചു മഞ്ഞച്ച് 
കോളാമ്പിയായി മഞ്ഞറളികൾ.  

ഒക്കെയും നിശ്ചല ചിത്രമാക്കി 
ഒരു കണ്ണിമക്ക്ലിക്കിൽ പകർത്തുന്നുണ്ട് 
വേലി നൂഴ്ന്ന് ഇടവഴിയ്ക്കു തലയിട്ടുനോക്കി,
ഓന്തുകൾ. 

വെയിലു താണിട്ടുവേണം 
വെന്തുപോയ മാനത്തിന്റെ 
അരികു നനച്ചുടുത്ത് ചൂടാറ്റിയുറങ്ങുവാനെന്ന് 
ആകാശച്ചെരുവിലൊരിടത്ത് തേഞ്ഞ ചന്ദ്രിക. 

കളി നിർത്തി കൊയ്ത്തൊഴിഞ്ഞ പാടത്തിന്റെ 
കരയിലുള്ള പൊന്തക്കൈയുകൾക്ക് 
തിരിച്ചു സലാം കൊടുത്ത് 
ഇനി നാളേയ്ക്കെന്ന് പിരിയുന്നുണ്ട് 
കുട്ടിക്കൂട്ടം. 

ഒരു മഴ പെയ്തേക്കുമെന്നും 
പാടവും കുളവും വേലിയും മാനവും 
കുതിർന്ന് വെളുത്തൊരു തിരശ്ശീല പിടിക്കുമെന്നും 
വെറുതെ ധ്യാനിച്ചിരിക്കുന്നുണ്ടൊരു കൊക്ക് മാത്രം. 

കൂടെ 
ചേറുടുത്തൊരു 
വരണ്ട കുളവും.

നാടകം കളി

ഉറക്കത്തിന്റെ നൂലിഴ ബദ്ധപ്പെട്ട്
കോർത്തുകോർത്തു കിടക്കവേ
വരിയിൽ കാത്തുകാത്തു നിൽക്കുന്നു കിനാവുകൾ
ഒരു സ്റ്റേജൊരുങ്ങുന്നതും കാത്ത്, നാടകം കളി തുടങ്ങാൻ.

അസംബന്ധമാ, ണെങ്കിലെന്ത്
ഒരുങ്ങി നിൽപ്പുണ്ട് ഓന്ത്, ആന, കലമാൻ
ഒരൊറ്റ വേദിയിൽ തിമർത്താടുമിക്കൂട്ടർ
കഥ തിരക്കഥ സംഭാഷണം അജ്ഞാതകർത്താ.

വേനലാണ്.
മനുഷ്യന്റെ പിടിപ്പുകേടു കൊണ്ട്
കൊടുംചൂടായ കാലമാണ്.
സാരമില്ല
നനവു മതി
നീന്തിക്കൊള്ളാമെന്ന്
നീർക്കോലി നടി.
കുടിക്കാൻ പുഴയുടെ കട്ടൗട്ടർ മതിയെന്ന് മാനുകൾ
നീന്തിക്കടക്കാൻ ആറിന്റെ
ഉല്പ്രേക്ഷ മതിയെന്ന്
വില്ലൻ കാട്ടാനകൾ.

അതിനെല്ലാം മുന്നേയൊന്ന്
ഉറങ്ങിക്കിട്ടണം
ആദ്യമീ സംവിധായകനെന്നു മാത്രം.

സൂചിനൂൽ കോർക്കൽ മൽസര വിസിൽ മുഴങ്ങുന്നു
കോർത്തെളുപ്പമിപ്പുറം വാ
നൂലുറക്കമേ സൂചിക്കുഴയേ
കാത്തുനില്പാണു നടീനടന്മാർ
കിനാ നാടക വേഷക്കാർ

മുകളിൽ തിരിഞ്ഞുതിരിഞ്ഞുഷ്ണക്കാറ്റ്
തുപ്പിതുപ്പിച്ചിരിയ്ക്കുന്നു
സീലിങ്ങ് ഫാൻ

ഏസി വെയ്ക്കണം
അടുത്ത നറുക്കിന്
കാത്തുനിൽക്കുമാന, കടുവ,
കാട്ടുപോത്തുകളെ ആട്ടി പ്പായിക്കണം
അവയൊക്കെ ഉഷ്ണക്കാട്ടിൽ
അലഞ്ഞോട്ടെ.

ആകാശം പൊള്ളിക്കിടക്കുന്നൊരു തകിടായിരിക്കുന്നു.

ആകാശം പൊള്ളിക്കിടക്കുന്നൊരു തകിടായിരിക്കുന്നു.

മഴ
ചില്ലുകാലുകൾ പിൻ വലിച്ചു
മറഞ്ഞിരിക്കുണ്ട് എവിടെയോ.

താഴെ
വെന്തുമലച്ചു കിടക്കുന്ന
ഭൂമിയുടെ വേവുപാകം നോക്കി
ഓടിനടക്കുന്നുണ്ട്.

മനുഷ്യരാണ്.
വിശന്നിട്ടാണ്.
അവർക്ക് തൊട്ടുകൂട്ടാൻ കറിയൊന്നും വേണ്ടി വന്നേയ്ക്കില്ല.

അടുക്കളയിൽ
അമ്മ മുടി മാടിക്കെട്ടി
മുഖം അമർത്തിത്തുടയ്ക്കുന്നു.

കണ്ണീരല്ല.
വിയർപ്പാണ്.

അപ്പോൾ ആകാശത്തിലെ
വെളുത്തുപുകയുന്ന മേഘങ്ങളത്രയും
വിയർത്ത് പെയ്യുന്നത്
ആരോ കിനാവു കാണുന്നു.

മഴയല്ല.
കരച്ചിലാണ്.

ഒരു വേനലിനും ഇടവപ്പാതിയ്ക്കും ഇടയിലെയൊരു വഴിയിൽ

...

ഒരു വളവു തിരിഞ്ഞ്
കയറ്റം കയറിയിറങ്ങുന്നത്
തണൽമരങ്ങൾക്കടിയിലേയ്ക്ക്.

നിറയെ പൂമണമുള്ള-
തണുകാറ്റിന്റെ തുണി
തോളത്തുരസിക്കടന്നു പോകുന്ന-
തെളിവെള്ളത്തിന്നൊഴുക്ക്
കാൽ തണ്ടകളിൽ
കുളിർ വളയങ്ങളിട്ടു തരുന്ന-
ഒരു തണലിടം.

പക്ഷെ ആ തിരിവൊരു
മുടിപ്പിൻ തിരിവാണ്.
അത്ര ജാഗ്രതയുള്ളൊരു
ഡ്രൈവർക്കുമാത്രം
ഒടിച്ചുവളച്ചെടുത്ത്
പൂർത്തിയാക്കാൻ പറ്റുന്ന
തരമൊരു തിരിവ്

ചരക്കു ലോറിയാണ്.
കാമനകളുടെ ചരക്കുഭാരം
തിരിച്ച് നിലത്തിറക്കേണ്ടിയിരിക്കുന്നു.

ഡ്രൈവർ
ഉറക്കത്തിലും.
---

സൗരയൂഥം


------------------

ആദ്യമാദ്യം
അമ്മയായിരുന്നു കേന്ദ്ര ബിന്ദു.
ഉറങ്ങലിൽ ഉണരലിൽ
മുലവലിച്ചു കുടിക്കലിൽ
ഉമ്മ വയ്ക്കലിൽ

പിന്നീട്
കാഴ്ച്ചത്തെളിച്ചത്തിൽ
കനം വച്ച് വന്നത് അച്ഛന്റെ മീശ

അമ്മ വലം വച്ച് വണങ്ങി വണങ്ങി
കറങ്ങുന്ന ആ ചുഴിയാണ് പ്രപഞ്ചകേന്ദ്രം

വളരെ പിന്നീട്
കൊടും വഴികളിലൂടെ
നടന്നുനടന്നു കണ്ട് തീരാഞ്ഞതോ
ആരുമാരും താങ്ങിനില്ലല്ലോ
എന്ന തമോദുഃഖങ്ങളെ..

(2015)
--------

ചോർച്ച


നമ്മൾ

ഭൂതകാലത്തിനെ
വെയിലത്തിട്ടുണക്കിപ്പൊടിച്ചു
പൊതിഞ്ഞു കെട്ടി
കൂടെക്കൊണ്ടു നടന്ന്
അവശ്യം സന്ദർഭങ്ങളിൽ എടുത്ത്
കണ്ണീർപ്പൊടിയായി വിതറി
കരഞ്ഞാനന്ദിക്കുന്ന .
രണ്ട് ഗൃഹാതുര ജീവികൾ

പിറകോട്ടു നോക്കി മാത്രം
സഞ്ചരിക്കുന്ന
കപ്പിത്താന്മാർ

പരസ്പരം
കോർത്ത കൈകളെങ്കിലും
കടലേ കരയേ
ഞാനൊറ്റ ഒറ്റയെന്ന്
കരഞ്ഞേ നീങ്ങും
കണ്ണുപൊട്ട ജന്മങ്ങൾ

തകർന്ന ഇഷ്ടമാപിനി
പരസ്പരം വച്ചു നോക്കി
തണുത്തുറഞ്ഞ മെർക്കുറിയളവുകളിൽ
കയറ്റിറക്കങ്ങൾ
ആരോപിച്ചുമാനന്ദിച്ചും,

തഴുകിത്തഴുകി
കടന്നു പോകും കാറ്റിനെ
ചോർന്നു തീരും
സമയമെന്ന് ഒട്ടും നിനയ്ക്കാതെ
കുളിരാതെ

മറുകരയിലേയ്ക്ക്
മുഖം കുത്തി വീണു
കളിയിൽ എന്നും തോറ്റു പോകുന്ന
അതേ രണ്ട് കുട്ടികൾ

(2014)

മഴ

മഴ

രാവിലെത്തന്നെ
മുനിഞ്ഞുമുനിഞ്ഞ്
വോട്ട് ചെയ്തു കൊണ്ടേയിരിക്കുന്നു

വേനൽ വാട്ടിയ ഇലകളിലേയ്ക്ക്
പുകയും പൊടിയും തങ്ങി നിൽക്കുന്ന
കോൺക്രീറ്റ് മേൽക്കൂരകളിലേയ്ക്ക്

മഴയുടെ വിരലുകളിൽ
മഷിതേയ്ക്കാൻ കാത്തിരിയ്ക്കുന്നുണ്ട്
തൊടിയിലൊരു ഇലയില്ലാചില്ലയിൽ
നീലപ്പൊന്മാൻ

വോട്ടു കഴിഞ്ഞ് പെട്ടിയൊരുക്കാൻ തിടുക്കപ്പെടുന്നുണ്ട്
തെങ്ങിൻ തണ്ടയിലൊരു
ചിൽച്ഛിലണ്ണാൻ
മതിലോരത്ത് ഒരു ചുരുളൻ നായ
അടുക്കളപ്പുക പോലൊരു പൂച്ച.

വോട്ടു നിനക്കുള്ളതെന്ന്
കവിളത്തു തട്ടി
ചിരിച്ചു പെയ്യുന്നുണ്ടു മഴ
വെന്തു മലച്ച ഭൂമിയിലേയ്ക്ക്.

അമ്മ

കുട്ടിയും അമ്മയും സായാഹ്ന നടത്തയ്ക്കിറങ്ങിയതായിരുന്നു. ഇനിയും വറ്റിയിട്ടില്ലാത്ത ഒരു പുഴ വക്കിലൂടെ. പുഴയുടെ മാറത്ത് ഒരു കൊതുമ്പ് വള്ളം പാറിക്കിടപ്പുണ്ടായിരുന്നു. അതിനു മുകളിലൊരു വെളുത്ത പക്ഷിയും. അമ്മേയമ്മേ ആ തോണീടെ അമ്മയാരാ എന്ന് അന്നേരം കുട്ടി സംശയാലുവായി. അപ്പോൾ മാത്രമുണ്ടായ സംശയത്തിൽ അമ്മ ഒരിത്തിരി നേരം നിശ്ശബ്ദയായി. കൊതുമ്പുവള്ളം കൊത്തിയുണ്ടാക്കിയ മരത്തിനേക്കുറിച്ചും ആ മരം നിന്ന കാടിനേക്കുറിച്ചും അമ്മ ചിന്തിച്ചു. അക്ഷമയോടെ കുട്ടി ചോദ്യം ആവർത്തിച്ചപ്പോൾ കൂടുതൽ ചിന്തയൊന്നും കൂടാതെ അമ്മ പറഞ്ഞു. " അത് ഈ പുഴ തന്നെയാണല്ലോ മകളേ". പുഴയും തോണിയും നയിക്കുന്ന ആ ബന്ധത്തിന്റെ സൗന്ദര്യത്തിൽ മകളൊന്ന് ചിരിച്ചു.

അപ്പോൾ പുഴയുടെ അമ്മയോ?
അത് മലയാണ് മകളേ.
അപ്പോ മലയുടെ അമ്മയോ?
അത് ഭൂമിയാണ്.

മകൾക്ക് ആ ചോദ്യോത്തരച്ചങ്ങലയിൽ രസം പിടിച്ചു.

അപ്പോൾ ഭൂമിയുടെ അമ്മയോ?
സൂര്യൻ, ആകാശം എന്നിങ്ങനെ ബുദ്ധിയ്ക്കുള്ളിൽ നിന്നും മറുപടി വന്നുവെങ്കിലും അമ്മയ്ക്ക് ആ കളി മടുത്തെന്ന് തോന്നി.

ഭൂമിയ്ക്ക് അമ്മയില്ല.
മകൾക്ക് ആ ഉത്തരം ബോധിച്ചില്ല. അതെങ്ങനെ ശരിയാവും? അമ്മയില്ലാത്ത ഭൂമി?

എല്ലാർക്കും അമ്മയുണ്ടാവണമെന്ന് നിർബന്ധമില്ല മകളേ.

അവരപ്പോൾ പുഴയിലെ പാറിക്കിടക്കുന്ന തോണിയേയും നോക്കി കരയിൽ ഒരു പാറക്കല്ലിൽ ഇരിക്കുക യായിരുന്നു. തോണിയെ ഉപേക്ഷിച്ച് വെളുത്ത പക്ഷി പറന്നു പോയിട്ടുണ്ടായിരുന്നു.

മകൾക്ക് സങ്കടം വന്നു. അതെന്തൊരു ഏകാന്തതയായിരിക്കും ഭൂമിയ്ക്ക് നേരിടേണ്ടി വരിക എന്ന് മകളുടെ പ്രായത്തിനനുസരിച്ചുള്ള ഒരു വ്യഥ വന്ന് അവളെ പൊതിഞ്ഞു.

സങ്കടത്തിന്റെ പുഴയിൽ താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു കൊതുമ്പുവള്ളമായിരിക്കുന്നു ഇപ്പോൾ മകൾ. ആകെയാണ്ടു മുങ്ങി വേദനയുടെ വെള്ളം കയറി ശ്വാസം മുട്ടിപ്പോകാതിരിക്കാൻ എന്തിനി ചെയ്യേണ്ടൂ എന്ന് അമ്മയപ്പോൾ പുഴക്കരയിലെ ചെറുകാറ്റിൽ നൊന്തുകൊണ്ടേയിരുന്നു.
നിങ്ങൾക്കറിയാഞ്ഞിട്ടാണ്
ഞാൻ
ചന്തയിലെ
ഏറ്റവും
മികച്ച
ഉല്പന്നം തന്നെയാണ്.

(പിന്നെ അതൊന്നും
ഞാനായിട്ട് പറഞ്ഞു നടക്കുന്നില്ലെന്നേയുള്ളൂ)