ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 19 September 2014

2014


--------

ഒരു വഴി പോകുന്നുണ്ട്
വീട്ടു പടിക്കലൂടെ
മൂടൽ മഞ്ഞിലൂടെ
നിറയെ പൂത്തു നില്ക്കുന്ന ചെണ്ടുമല്ലി
മഞ്ഞപ്പിന്നിടയിലൂടെ
ഇരുവശവും മരുന്നടിക്കാത്ത
പച്ചക്കറിപ്പാടങ്ങൾ
വിളഞ്ഞു കിടക്കുന്ന
നാട്ടുവഴിയിലൂടെ
എന്റെ തന്നെ കുട്ടിക്കാലം
തുടുത്തു നില്ക്കുന്ന
എണ്‍പതുകളിലൂടെ

ഓരത്തൊരു
വേലിക്കപ്പുറം വീട്ടുതിണ്ണയിൽ
മധുരപ്രതീക്ഷതൻ എന്ന്
മാല കോർക്കുന്നുണ്ട്
ജാനകി റേഡിയോവിലൂടെ

മുറ്റങ്ങളിൽ ഉണക്കാനിട്ട
പുളി, പുളിച്ചു മണക്കുന്ന
കാറ്റ് വന്നു മൂക്കത്ത്
വട്ടം ചുഴറ്റുന്നുണ്ട്

മഴ വന്നടിയേ
ഓടിയെടുക്ക് അയക്കയിലെ
തുണി നനയാതെന്നു
കാറ്റൊപ്പം നേർപ്പിക്കുന്നുണ്ട്
ഒരമ്മയുടെ നിലവിളി..

ജിലും ജിലും ശബ്ദത്തി
ന്നകമ്പടിയോടെ
ചാണകച്ചിതറിച്ചയോടെ
കടന്നുപോകുന്നുണ്ട്‌ ഒരു കാളവണ്ടി ;
പിറകിലായൊരു
യൂപ്പി ഉസ്ക്കൂളിലെ കുട്ടിക്കൂട്ടം

....

വഴി പുതുക്കിപ്പണിത്പണിത്
കോണ്‍ ക്രീറ്റ് കട്ടകൾ അടുക്കിയടുക്കി
ബംഗാളികൾ കലപിലകൂട്ടുന്ന
വെയിൽപ്പാടത്ത്
പൊടുന്നനെ
ഉരുകിപ്പോകുന്നുണ്ട് ആ  മഞ്ഞു വഴി
----

Saturday 26 July 2014

ഒരിക്കൽ

ഒരിക്കൽ
ഒരു ഉറുമ്പുണ്ടായിരുന്നു
ഒരാറ് മുറിച്ചുകടക്കുമ്പോൾ
ഉറുമ്പിനു സംശയം തോന്നി
മുറിച്ചു കടക്കുന്നത് ആറു തന്നെയോ?
പോകുന്നത് മറുകരയിലേക്ക് തന്നെയോ?
കരയിൽ കാത്തിരിക്കുന്നത്
നല്ല കാര്യങ്ങൾ തന്നെയോ?
ഉറുമ്പ് ഒരു ഇലയിലായിരുന്നു
ആറു മുറിച്ചു കടക്കുന്നുണ്ടായിരുന്നത് .
ഇല, തീരത്തിൽ പന്തലിച്ചു നില്ക്കുന്ന
ഒരു ആലിലായിരുന്നു ഇത്രയും കാലം.
ആലിൻ തുമ്പിൽ നിന്ന് നോക്കുമ്പോഴൊക്കെ
മറുകരയിൽ ഇല
ഒരു പട്ടണം കാണാറുണ്ടായിരുന്നു
പട്ടണത്തിരക്ക് ഉറുമ്പിനെ
എങ്ങനെ കൈകാര്യം ചെയ്യുമോ എന്തോ
എന്ന് ഇലയ്ക്ക് സന്ദേഹം തോന്നി
എങ്കിലും ഇല ഉറുമ്പിനെ സമാധാനിപ്പിച്ചു
എന്നാലോ -
ഇലയും ഉറുമ്പും
മറുകര എത്തിയതേയില്ല
കാരണം
ഇടയ്ക്ക് വച്ചു
പുഴയെ കാണാതായി
ഉറുമ്പരിച്ച ഒരു ഇലയുടെ മൃതദേഹം
മണൽ വലിഞ്ഞ പുഴയുടെ മാറിൽ നിന്നും
നിങ്ങൾ കണ്ടെടുത്തേനേ.
വേണമെങ്കിൽ ഒരു ടിപ്പറിനടിയിൽ നിന്നും
ഉറുമ്പിന്റെ ജഡവും
അതിന്റെയൊന്നും ആവശ്യം വന്നില്ല നിങ്ങൾക്ക്
കഥ മുഴുവൻ കേൾക്കാതെ
അപ്പോഴേയ്ക്കും നിങ്ങളുടെ മകൾ
ഉറങ്ങിയത് കൊണ്ട്...!
-------------

Wednesday 23 July 2014

...

ശ്വാസം കൊണ്ട് പണിതു നിങ്ങൾ 
ഒരു മുഴക്കോൽ 

നിങ്ങൾക്ക് ജീവിതത്തെ അളക്കണമായിരുന്നു 

അളന്നളന്നു പിറകിലേയ്ക്ക് മാറ്റി 
നിങ്ങൾ ജീവിതത്തെ ശ്വാസം കൊണ്ട് അളക്കുന്ന വിധം 
ഒരു പക്ഷെ മറ്റുള്ളവരിൽ 
അസൂയ ജനിപ്പിച്ചേക്കാം

ശരീരത്തിൽ നിന്നും വെളിയിലേക്കും
പിന്നെ ശരീരത്തിനുള്ളിലേയ്ക്കും
അയഞ്ഞ തുണി കണക്കെ
ശ്വാസത്തെ എടുത്തും പിൻവലിച്ചും
ചുറ്റുപാടിനും ഓളം തല്ലിച്ചും
നിങ്ങൾ ജീവിതത്തെ ജീവിക്കുന്ന വിധം
അത്രയ്ക്കും അസൂയാവഹം തന്നെ

വെള്ളം ഉള്ളിലേയ്ക്കെടുത്തു
പുറത്തേയ്ക്ക് തുപ്പി
വെള്ളം കൊണ്ട് ഓടുന്ന ഒരു കപ്പൽ പോലെ
വായുവിൻറെ സമുദ്രത്തിൽ
നിങ്ങളങ്ങനെ ...

ശ്വാസത്തിന്റെ വലിയൊരു നൂലിൽ കോർത്ത
ഒരു ശരീരമാവുന്നു
ഇപ്പോൾ നിങ്ങളുടെ ശരീരം

പ്രപഞ്ചം മൊത്തം
ഒരു ചുഴി എന്നാകിൽ
അത് നിങ്ങളുടെ ശരീരത്തിലേയ്ക്ക്
കേന്ദ്രിതം

നിങ്ങൾ ശ്വാസം കൊണ്ട് അളക്കുന്നത്
നിങ്ങളുടെ തന്നെ ജീവിതത്തെ മാത്രമല്ല
മൊത്തം പ്രപഞ്ചത്തെയാകുന്നു

ഒരുനാൾ
മൊത്തം ശ്വാസവും
ഉള്ളിലേയ്ക്ക് വലിച്ചെടുത്തു
നിങ്ങൾ ധ്യാനത്തിലായേക്കും

ചുഴി കറങ്ങിത്തിരിഞ്ഞു
പരന്നു നിരപ്പായ
ഒരു ജലോപരിതലം മാത്രമാവും
അന്ന് പ്രപഞ്ചം

ശ്വാസം കൊണ്ട് പണിതു നിങ്ങൾ
ഒരു മുഴക്കോൽ

നിങ്ങൾക്ക്
മരണത്തെയും അളക്കണമായിരുന്നു

ഒരുപക്ഷെ
നിങ്ങൾ പഠിക്കുകയാവും
ജീവിതത്തെ അളക്കുന്ന
ശ്വാസം പിൻവലിച്ചു കൊണ്ട്
മരണത്തെ അളക്കും വിധം

Thursday 17 July 2014

തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു

തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
അനുസരണക്കേടിൻെറയും
ആലോചനക്കുറവിൻെറയും ആഴമില്ലായ്മയുടേയും
ആരോപണങ്ങൾ എമ്പാടും
വാരി വിതറി
അന്യോന്യം വിരൽ ചൂണ്ടി
ചിരിച്ച് കരഞ്ഞ്
തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
ചരിത്രം ഒഴുക്ക് തുടർന്നു.
ചിലപ്പോള്‍ മുന്നോട്ട്
ചിലപ്പോള്‍ വർത്തുളം
ചിലനേരങ്ങളിൽ പിറകിലേയ്ക്ക്
അവനവൻെറ ദിശയിലേയ്ക്ക്
മുഖം തിരിച്ച്
തലമുറകള്‍ തമ്മിൽ എന്നും കലഹിച്ചു
വെട്ടി വരച്ച പാത
നേരാണ് നേർവരയാണ്
എന്ന്
ഒാരോരുത്തരും ശഠിച്ചു
ചിന്തിയ രക്തമെല്ലായ്പ്പോഴും
ചുവടേയ്ക്ക് ചുവടേയ്ക്ക്
ചുവന്നു ചുവന്ന് ഒഴുകി
വേദനയ്ക്കു മാത്രം ഒരു
മാപിനി കണ്ടു പിടിയ്ക്കപ്പെട്ടതേയില്ല
സ്വന്തം വേദനകൾ
എത്രയും ഭീമാകാരമായി
കാഴ്ച്ചയെ മറച്ചു
ചരിത്രം എന്നത്
സഹനങ്ങളുടേതു മാത്രമെന്ന്
ആരും തിരിച്ചറിഞ്ഞതേയില്ല

Monday 12 May 2014

ചോർച്ച



നമ്മൾ 

ഭൂതകാലത്തിനെ 
വെയിലത്തിട്ടുണക്കിപ്പൊടിച്ചു 
പൊതിഞ്ഞു കെട്ടി 
കൂടെക്കൊണ്ടു നടന്ന്
അവശ്യം സന്ദർഭങ്ങളിൽ എടുത്ത്
കണ്ണീർപ്പൊടിയായി വിതറി
കരഞ്ഞാനന്ദിക്കുന്ന .
രണ്ട് ഗൃഹാതുര ജീവികൾ

പിറകോട്ടു നോക്കി മാത്രം
സഞ്ചരിക്കുന്ന
കപ്പിത്താന്മാർ

പരസ്പരം
കോർത്ത കൈകളെങ്കിലും
കടലേ കരയേ
ഞാനൊറ്റ ഒറ്റയെന്ന്
കരഞ്ഞേ നീങ്ങും
കണ്ണുപൊട്ട ജന്മങ്ങൾ

തകർന്ന ഇഷ്ടമാപിനി
പരസ്പരം വച്ചു നോക്കി
തണുത്തുറഞ്ഞ മെർക്കുറിയളവുകളിൽ
കയറ്റിറക്കങ്ങൾ
ആരോപിച്ചുമാനന്ദിച്ചും,

തഴുകിത്തഴുകി
കടന്നു പോകും കാറ്റിനെ
ചോർന്നു തീരും
സമയമെന്ന് ഒട്ടും നിനയ്ക്കാതെ
കുളിരാതെ

മറുകരയിലേയ്ക്ക്
മുഖം കുത്തി വീണു
കളിയിൽ എന്നും തോറ്റു പോകുന്ന
അതേ രണ്ട് കുട്ടികൾ
-----------

Friday 9 May 2014

ഈ ലക്കം ദേശാഭിമാനി വാരികയിൽ എന്റെ കഥ "ഹെയർ പിൻ ബെൻറ്" വായിക്കുമല്ലോ!

Wednesday 19 March 2014

ശവം കാണും നേരം



ശവം കാണാൻ നിൽക്കുമ്പോൾ
നിങ്ങളൊരു ഗുഹ സന്ദർശിക്കാൻ നില്ക്കുന്നു

ബന്ധുജനങ്ങളുടെ
കണ്ണീരു കൈകൂപ്പു നെഞ്ചത്തടി തേങ്ങലുകൾക്കിടയിൽ
ശവത്തിനു ചുറ്റുമുള്ള
ആചാര മുഴച്ചു നിൽപ്പുകൾക്കിടയിൽ
അകാല ശവമാണെങ്കിൽ
ഉന്തിലും തള്ളിലും
തിക്കിലും തിരക്കിലും
പെട്ട് ക്യൂവിന് വെളിയിലേക്ക്
തെറിച്ചു പോകാതുള്ള
അഭ്യാസപ്രകടനങ്ങളോടൊപ്പം
നിങ്ങൾ നില്ക്കുന്നു

കണ്ടു കാണികളായി മാറി നില്ക്കുന്ന
പോസ്റ്റ്‌ മോർട്ടം സൂചനകളെ നിങ്ങൾ കേൾക്കുന്നു

ചന്ദനത്തിരി കുന്തിരിക്ക ഗന്ധങ്ങളുടെ
പൊറുപ്പില്ലായ്മ നിങ്ങളെ ചൂഴുന്നു .

ശവം കാണാൻ നിൽക്കുമ്പോൾ
നിങ്ങൾ ആദ്യമായും അവസാനമായും
കാണുന്ന ശവത്തിന്റെ മുഖത്തിനെ
ശ്രദ്ധിച്ചിട്ടുണ്ടോ ?

കുറച്ചു കാലം മുൻപ് വരെ
നിങ്ങൾ ജീവിച്ചു കൊണ്ടേയിരുന്ന അതേ ലോകത്ത്
നിങ്ങളോടൊപ്പം അതേ വായു ശ്വസിച്ചു ജീവിച്ച
ജീവിയുടെ
മറ്റൊരു ലോകത്തിലേയ്ക്ക്
സ്റ്റഫ് ചെയ്തു വച്ച മുഖത്തിനെ ?

മറ്റേതോ ലോകത്തെ രഹസ്യങ്ങളെ
സമൌനം മറച്ചു വച്ച്
ഓ, മരണമോ ജീവിതമോ
നിങ്ങളോ ഞാനോ ? ഒക്കെ വെറുതെയല്ലേ
എന്നൊരു നിസ്സംഗത അണിഞ്ഞു കിടക്കുന്ന
ശരീരത്തെ?

മരിച്ച മുഖം നിങ്ങൾ
സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ?

മറ്റേതോ ലോകത്തേയ്ക്ക്
ഒരു നിമിഷം നമ്മളെ വലിച്ചിടുന്ന
ഒരു ഗുഹാമുഖത്തെ?

സത്യത്തിൽ
ശവം കാണാൻ നിൽക്കുമ്പോൾ
നിങ്ങൾ പലതും നോക്കാതെ പോകുന്നുണ്ട്
അടിവച്ചടിവച്ച്
തൊട്ടു മുൻപ് നടന്നു പോകുന്ന
പാദങ്ങളെ പിന്തുടർന്ന്
ഒരു സ്കൂൾ കുട്ടി കടന്നു പോകും വിധം
നിങ്ങളൊരു ഗുഹാമുഖം കണ്ടു തീർക്കുന്നു
എന്ന് മാത്രം.

ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഞാൻ
എന്നൊരു ഔദ്ധത്യം
തേരട്ട പോലെ
നിങ്ങളുടെ അബോധത്തിൽ
അപ്പോൾ മാത്രം
അരിച്ചു തുടങ്ങുന്നുണ്ട് , പതിയെ

അടുത്തൊരു ശവസന്ദർശനത്തിനു
നിവർന്നരിക്കാനായി
നിങ്ങളതിന് തൊട്ടു ചുരുട്ടുന്നുണ്ട്
പതിയെ.
-----------

Monday 3 March 2014

---

ഓർമ്മകൾ ഇട്ടു നീറ്റി നീറ്റി
നമ്മൾ വെള്ളപൂശി മോടിയാക്കുന്നു
മറവിയുടെ മാളിക
 --
 --
 മുഷിഞ്ഞ പുഴയെ
കരിമ്പാറയിൽ ഇട്ടു തല്ലി
വെളുപ്പിക്കാൻ പാടുപെടുന്നു
പുലരി സ്വപ്നം
 --

Thursday 27 February 2014

മഹാവിസ്ഫോടന സിദ്ധാന്തം


-------------------------------------------

ഒരിക്കൽ 
ഈ പ്രപഞ്ചമാകെ 
ഒരു ബിന്ദുവിൽ ലീനമായിരുന്നു 
എന്ന സിദ്ധാന്തം 
മുഴുവനായും മനസ്സിലായത് 
ഇപ്പോൾ മാത്രമാണ് 

നിന്റെ കണ്ണുകളിലേയ്ക്ക്
സൂക്ഷിച്ചു നോക്കിയ നേരത്ത് .
--------------

Monday 24 February 2014

മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ഒരു താരതമ്യ പഠനം


----------------------------------------------------------------------------------------------
സകല സന്തുബന്ധുമിത്ര ജനങ്ങൾക്കും നടുവിൽ
ആദരണീയ ശവമായി
ചത്തു കിടക്കാൻ നിങ്ങൾക്കും കാണും മോഹം.

ചാവാൻ ആർക്കാണ് മോഹം
എന്ന് കെറുവിക്കാൻ വരട്ടെ സുഹൃത്തേ

അതത്ര വലിയ വിപ്ലവമൊന്നുമല്ല
അങ്ങനെ ഒരു മോഹം, ചിന്ത .

സകല മനുഷ്യരും ഉള്ളിന്റെ ഉള്ളിൽ
കൊണ്ട് നടക്കുന്ന ഒരു സാമാന്യ ചിന്ത മാത്രമാണത്

ഭാര്യ,
മക്കൾ
ബന്ധുക്കൾ
അനുചരന്മാർ
അയൽപക്കങ്ങൾ
സഹപ്രവർത്തകർ
അഭ്യുദയ കാംക്ഷികൾ
എല്ലാവരെയും പൊടുന്നനെ ഒരു
മരണവാർത്തയിൽ പ്രതിമകളാക്കി

ഓ ജീവിതമോ
അതൊക്കെ എനിക്ക് വെറും പുല്ലാ, പുല്ല്
എന്നിങ്ങനെ ഒരു ഋഷി തുല്യ നിസ്സംഗത
മുഖത്തു പിടിപ്പിച്ചു
എല്ലാർക്കും മുൻപിൽ ഒരു ശവമായി
കിടക്കുന്നതിലെ ആനന്ദം
ആർക്കാണ് പറഞ്ഞാൽ മനസ്സിലാവാത്തത് ?

ഇന്നലെ വരെ ചിരിച്ചു കളിച്ചു നടന്ന ആളാണ്‌
ദാ ഇത്തിരി മുൻപ് കൂടി
എന്നൊക്കെയുള്ള പതം പറച്ചിലുകൾക്ക് നടുവിൽ

പറഞ്ഞു കൊണ്ടേയിരിക്കുന്ന  
ഉദ്വേഗജനകമായ കഥയ്ക്ക്‌
പൊടുന്നനെ വിരാമിമിട്ട്

മനോഹരമായ ഒരു സംഗീതം
അതിന്റെ ഉച്ചസ്ഥായിയിൽ കൊരുത്തിട്ട്

കേൾക്കാനും കാണാനും സുഖമുള്ള
മരണം ആർക്കാണ് ഇഷ്ടമില്ലാത്തത്?
അത് മരണമാണെങ്കിൽപ്പോലും ?

എന്തായാലും ഒരിക്കൽ
എല്ലാവരും മരിക്കും
എന്നൊക്കെയുള്ള സാമാന്യ വൽക്കരണം
ചിന്തിക്കുകയോ പറയുകയോ
മറ്റാരിൽ നിന്നെങ്കിലും കേൾക്കുകയോ
ചെയ്യുന്ന സമയങ്ങളിൽ
നമ്മൾ ഓരോരുത്തരും
ഉദാരതയോടെ
ഒടുക്കത്തെ ഒരു ധൈര്യം എന്ന
ആത്മ പ്രശംസയോടെ
അടക്കിപ്പിടിച്ച ഭീതിയോടെ
വരച്ചിടുന്ന
സ്വന്തം മരണ ചിത്രം
ഇങ്ങനെയൊക്കെ തന്നെയല്ലേ?

കെറുവിക്കാൻ വരട്ടെ സുഹൃത്തേ
ഇതൊന്നും അത്ര വലിയ
വിപ്ലവകരമായ
വഴിവിട്ട
ഭയപ്പെടുത്തുന്ന സംഗതിയോ
ചിന്തകളോ ഒന്നുമല്ല


അല്ലെങ്കിൽ തന്നെ ഓർത്ത്‌ നോക്കൂ

ഒരാളും
ഒരാളു പോലും ഓർത്ത്‌ കരയാനോ
നെഞ്ചത്തടിക്കാനോ
വിലപിക്കാനോ ഇല്ലാതിരിക്കുമ്പോഴും
ജീവിക്കാനുള്ള ചിലരുടെ ത്വരയുണ്ടല്ലോ

വാശി എന്നോ
ഭ്രാന്ത് എന്നോ
ഉന്മാദമെന്നൊ ഒക്കെ പറഞ്ഞോളൂ അതിനെ

അതിന്റെയൊക്കെ മുന്നിൽ
ഇത്തരം നിസ്സാരകാര്യങ്ങളെ, ചിന്തകളെ,
ഞെട്ടലോടെ തടയിടാൻ  മാത്രം
വിഡ്ഢിയാണോ നിങ്ങൾ?
--------------

Friday 21 February 2014

വൈകുന്നേരത്തെ മഴ


-------------
വൈകുന്നേരത്ത്
മഴ നനഞ്ഞ പാത
ഒരു നീലച്ച റിബ്ബണ്‍

നീല മുഴുവൻ
മഴയിൽ ഒലിച്ചു പോയ ആകാശം
ചലം കെട്ടി വിളറിയ
മുറിവ് പോലെ

കുടയിൽ സ്ഥലമില്ലെന്നു അറിഞ്ഞിട്ടും
മഴ എപ്പോഴും എന്തിനാണ്
കൂടെ ഈ ഭൂതകാലത്തിനെയും
കൊണ്ട് വരുന്നത്?
--------

Tuesday 18 February 2014

വിനോദയാത്ര


--------------------
കടൽക്കരയിൽ ഇരിക്കുമ്പോൾ
നിങ്ങൾ ഒരു കടല് കാണുന്നു
നിങ്ങളുടെ തന്നെ വിക്ഷുബ്ധ കടൽ

തീരത്ത് ആർത്തു ചിരിച്ചും
നിന്നും കിടന്നും പടമെടുത്തും
കടലിനെ എവ്വിധം ആസ്വദിക്കണം
എന്ന് ഉറപ്പില്ലാതെ നിങ്ങളുടെ കൂടെ വന്നവർ
ചിതറി നടപ്പുണ്ടാവും

നിങ്ങൾ കടലിനോടൊപ്പം
കടൽക്കരയും
മനുഷ്യരെയും
പട്ടികളെയും കാക്കകളെയും
ഞണ്ടുകളെയും കാണുന്നു

മനസ്സിൽ
ചെറു ചാലായി ഉറവയെടുക്കുന്ന
ഒരു തരി വിഷാദത്തെയും കാണുന്നു

കടൽ നിങ്ങൾക്ക് തരുന്ന ഭാവം
ആസക്തിയുടെയല്ല എന്ന് നിങ്ങൾ
അത്ഭുതത്തോടെ തിരിച്ചറിയുന്നു

നിരന്തരം തലതല്ലി
തീരം തകർക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന
അശാന്തിയുടെ കടൽക്കരയിൽ
നിങ്ങൾ ശാന്തതയെ പുൽകിയിരിക്കുന്നു
എന്ന വൈരുദ്ധ്യം നിങ്ങളെ തെല്ലിട ചിരിപ്പിക്കുന്നു

നേരം ഇരുളുകയും
ഇനി പടം പിടിപ്പു സാധ്യമല്ല
എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ
സഹയാത്രികർ
തിരിച്ചു വണ്ടിയിലേയ്ക്ക് കയറുന്നു
ഒപ്പം നിങ്ങളും

വണ്ടിയുടെ സുരക്ഷിത ഇരിപ്പിടങ്ങളിൽ
കടലിൻറെ ഉപ്പും മണൽത്തരികളും
തരുന്ന അസ്വസ്ഥത
തുടച്ചും കുടഞ്ഞും കളഞ്ഞ്
എല്ലാവരും അടുത്ത ലക്ഷ്യത്തിലേയ്ക്ക്
തല ചായ്ച്ചുറങ്ങുന്നു

രാത്രിയിലൂടെയും ഇരുട്ടിലൂടെയും
നിങ്ങളുടെ വണ്ടി
ഒരു കപ്പലെന്നപൊലെ
പാറിപ്പാറി ഒഴുകുന്നു എന്ന
മറ്റാർക്കും ചേതമില്ലാത്ത ഒരു
രൂപകത്തെ കെട്ടിപ്പിടിച്ചു നിങ്ങളും .
---------------

Sunday 16 February 2014

-

കാറ്റ് ഒരു വെളുത്ത തൂവാല വീശുന്നു
ഏകാന്തതേ ഏകാന്തതേ എന്ന്
കൊക്ക് ചിറകടിച്ചു പറക്കുന്നു
---
കരയിൽ നിന്ന് കരയിലേയ്ക്ക്
തടാകം ഒരു തിരശ്ശീല വലിച്ചു പിടിയ്ക്കുന്നു
നിലാവ് തിരനോട്ടം നടത്തുന്നു
----
ആകാശം മഴനൂല് കൊണ്ട്
അലങ്കാരത്തുന്നൽ പഠിക്കുന്നു
തടാകത്തുണിയിൽ
-----

Monday 10 February 2014

-

-
-

നിലാവ്
വലിച്ചുകെട്ടിയ ചേല
തുളയിടുന്ന നക്ഷത്രങ്ങൾ

-
-
പുഴ
ഓർത്തെടുക്കുന്നു
പിറകിലഴിഞ്ഞ ചേലകൾ
-
-
നിശാഗന്ധി
നിഴലിനോട് കലഹിക്കുന്നു
നിലാവിലേയ്ക്ക് സ്വതന്ത്രമാവാൻ 

Saturday 8 February 2014

അ(ര)രാഷ്ട്രീയം സിനിമ പിടിക്കുന്നേരം


-------------------------------------------------------
ഒരാല്
ചുറ്റും ഒരു തറ
തറയിൽ ഒരാൾ
ചുറ്റും വിജനത

ഒരു കുളം
പരിസരത്ത് ഒരു അമ്പലം
സുബ്ബലക്ഷ്മിയുടെ സുപ്രഭാതം നിറച്ച ചെമ്പുകുടം
ഇവയും വേണ്ടതായിരുന്നു
വച്ചില്ല
ഫ്രെയിം മതേതരം ആകണമെന്ന് വാശിയുള്ളതു കൊണ്ട് .

ഒരു ബാങ്ക് വിളി
ഒരു പള്ളിമണിച്ചീള്
എന്നിവ കൂടി ഫിറ്റ്‌ ചെയ്ത്
മിനിമം മതസൗഹാർദ്ദത്തിനു പോയതുമില്ല

(കൃഷ്ണാ , അള്ളാ , കർത്താവേ എന്നിങ്ങനെ
പണ്ടത്തെ
ഡിറ്റക്റ്റീവ്  ചിത്രകഥയിലേതു മാതിരി)

അതൊക്കെ സ്കൂൾ കാലത്ത് തന്നെ
നാടകം കളിച്ച് മടുത്തു പോയത് കൊണ്ടാവാം

പച്ചച്ച പാടത്തിന്റെ പാശ്ചാത്തലത്തിൽ
ചെങ്കൊടിത്തിളക്കം കാണിക്കണം എന്നുണ്ടായിരുന്നു
ചെയ്തില്ല
പതിവ് ക്ലീഷേകൾ പാടില്ലെന്ന്
നിർമ്മാതാവിന് ഒരേ നിർബ്ബന്ധം

ജീവിതം മുറിച്ചു വയ്ക്കണം
എന്ന് മാത്രമേ ചിന്തിച്ചുള്ളൂ

മുറിഞ്ഞു മുറിഞ്ഞു വീണ
രംഗങ്ങളിൽ
രക്തത്തുള്ളികൾ കാഴ്ച മായ്ക്കുന്നു

സഖാവേ
ഇനിയേതു ചെങ്കടലിൽ മുക്കിയാലാണ്
എന്റെ കൊടി ചുവക്കുക?
-----------

Thursday 6 February 2014

ഹൈക്കു

ഇരുട്ട്
ചിതലരിച്ചു
പുലരി 

Monday 3 February 2014

ഇല്ലേ?


--------
പഴയ ഒരു പാട്ട് കേൾക്കുമ്പോൾ
നിങ്ങൾക്ക് മർഫി റേഡിയോ ഓർമ്മവരുന്നു
അതിന്റെ കൂട്ടത്തിൽ പഴയ ഒരു തുണ്ട് കാലവും

എത്ര ചെവി പിടിച്ചു തിരിച്ചാലും
അതിന്റെ സ്വന്തം ഉച്ചതയിൽ പാടുന്ന ഒരു മഞ്ഞപ്പെട്ടി

ബുധനാഴ്ച രാത്രി ഒമ്പതരയുടെ
ഗാനതരംഗിണി : ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ
രാത്രിയുടെ കനവും മൂകതയും ആറ്റിക്കുറുക്കിയെടുത്ത സമയങ്ങൾ
മറ്റാരും കേൾക്കരുത്  എന്ന ഒരേ ആന്തലിൽ
പലപ്പോഴും പാട്ട് ആസ്വദിക്കാനേ പറ്റാതെ പോയ
ഒമ്പതരകൾ (സ്വാർത്ഥത കൊണ്ടല്ല  ഭയം കൊണ്ട്)

ഞായർ ഉച്ചകളുടെ സിലോണ്‍ സ്റ്റേഷനിലെ
മലയാള ഗാനമയക്കങ്ങൾ

രാവിലെകളിലെ മഞ്ഞും തണുപ്പും
അതിന്റെ ഒപ്പം വയലും വീടും
വിദ്യാഭ്യാസ രംഗം
ലളിത സംഗീത പാഠം
പാട്ടും കേട്ടിരിക്കാതെ ഉസ്കൂളിൽ പോടാ
എന്ന അമ്മ നിലവിളികൾ

ഏതു ഇടവഴി വിജനതയിലും
കൂട്ടിനെത്തുന്ന
ബാബുരാജ് ദേവരാജൻ പി ഭാസ്കരൻ
വേലിപ്പുറ സിനിമാഗാനശകലങ്ങൾ

പാട്ടും കേട്ട് പഠിക്കാതെ നടന്നോ
എന്ന മുതിർന്ന തലകിഴുക്കങ്ങൾ
ചെവി പിടിച്ചു തിരുമ്പലുകൾ

എന്നിട്ടും
അനുസരിക്കാതെ
സ്വന്തം ഉച്ചതയിൽ
ആവശ്യമില്ലാതെ ഉയർന്നും
ചിലപ്പോൾ സ്വകാര്യം പറഞ്ഞും
തല്ലുകൊള്ളിപ്പിക്കുന്ന അതിന്റെ  മർഫിത്തരങ്ങൾ

തലവഴി മൂടി പുതപ്പിനടിയിൽ
സ്വകാര്യ ശബ്ദത്തിൽ ട്യൂണ്‍ ചെയ്യുമ്പോൾ
കിതച്ചും കുരച്ചും
വിസിൽ അടിച്ചും
ദേ എന്നെ ചെവി പിടിച്ചു തിരിച്ചു വേദനിപ്പിക്കുന്നേ
എന്ന കുസൃതിത്തരങ്ങൾ

അച്ഛന്റെ ഒമ്പത് മണിയുടെ
ഇംഗ്ലീഷ് വാർത്ത തീരാൻ
ചെകിടോർത്തു നെഞ്ഞിടിപ്പ്‌ അടക്കി
ഉറക്കം നടിച്ചു കൊണ്ടുള്ള കാത്തു കിടപ്പ്

മർഫി എന്നിട്ടും നിങ്ങളെ ഒരിക്കലും
ഇംഗ്ലീഷ് പഠിപ്പിച്ചില്ല
സംഗീതവും

കാറ്റിലും ഇരുട്ടിലും രാത്രി മൂകതയിലും
പഴയ ഒരു പാട്ട് അരിച്ചെത്തുന്ന നേരത്ത്
ഒരു തുണ്ട് കാലം കൂടി നിങ്ങൾക്ക്
മുറിച്ചു കൊണ്ടെത്തരുന്നു
മർഫിയോർമ്മകൾ

തളിരിട്ട കിനാക്കൾ തൻ
കേൾക്കുമ്പോൾ അതുകൊണ്ടാണ്
നിങ്ങളിപ്പോഴും ആ നട്ടുച്ച വിശപ്പിന്റെ
തീരത്ത് എത്തിപ്പെടുന്നത്

റേഡിയോക്കാലമെന്നു
നിങ്ങൾ അതിനെ ഗൃഹാതുരപ്പെടുന്നു
പുതിയ ആവൃത്തികളിൽ
തിരിച്ചറിയാത്ത തരംഗദൈർഘ്യങ്ങളിൽ
ഇപ്പോഴും വയറിളക്കം പിടിപെട്ട
ജോക്കി സംസാരങ്ങളിൽ
നിങ്ങളാക്കാലത്തെ ട്യൂണ്‍ ചെയ്തു
ചെവി ചേർക്കുന്നു

പഴമയല്ല നിങ്ങളുടെ പ്രശ്നമെന്നും
നിങ്ങൾ നടന്നു വന്ന പാടവരമ്പിന്റെ
പച്ച ദൂരങ്ങൾ നിങ്ങളോട് പറയുന്നത്
ഗൃഹാതുരത്തോറ്റങ്ങൾ മാത്രമല്ലെന്നും
നിങ്ങൾ കരയുന്നു

തരംഗദൈർഘ്യങ്ങൾ മാത്രമാണ്
എല്ലാം നിർണ്ണയിക്കുന്നത്
ആവൃത്തി വ്യത്യാസങ്ങളിൽ
കാലം ട്യൂണ്‍ ചെയ്യപ്പെടാതെ മുരടനക്കുന്നു
എന്ന് നിങ്ങൾ സ്വയം ആശ്വാസപ്പെടുന്നു

കാലം ഇത്തരം പലപല
മണ്‍തൊട്ടികളിൽ
ആകാശം നോക്കി ചിരിച്ചു കിടക്കുന്നു
എന്നോ മറ്റോ രൂപകപ്പെടുന്നു
--------

Thursday 30 January 2014

കാഴ്ച


------------

ഒറ്റയ്ക്ക് ഒരു ജലാശയത്തിനെ അഭിമുഖീകരിക്കുക എന്നത്
ഒരുപക്ഷെ ഒരു വലിയ കാര്യമല്ലായിരിക്കാം, നിങ്ങൾക്ക്
ഇത് വരെ

കാറ്റ് കൊള്ളാനോ
സമയം കൊല്ലാനോ
വരാമെന്നേറ്റ ഇണയെ കാത്തിരിക്കാനോ
അങ്ങനെ എന്തുമാവാം
നിങ്ങൾ അപ്പോൾ അഭിമുഖീകരിക്കുന്ന കാര്യം

അല്ലാതെ ജലാശയമല്ല

എന്നാൽ
വാസ്തവത്തിൽ അത് അങ്ങനെയല്ല

ഒറ്റയ്ക്ക്
മറ്റാരും
മറ്റൊന്നും
വരാനോ കാക്കാനോ ഇല്ലാതെ
ഒരു ജലാശയത്തെ മാത്രം അഭിമുഖീകരിക്കുമ്പോൾ

അപ്പോഴാണ്‌
ഒരു ജലാശയം നിങ്ങളോട്
സംവദിച്ചു തുടങ്ങുക

ജലമർമരങ്ങളിൽ -
ദിശ ഏതെന്നു ഒളിച്ചു വച്ച
കിളി കൂജനങ്ങളിൽ-
അടിത്തട്ടിലെ നേർത്ത നിശ്വാസങ്ങളിൽ-
കരയും ജലവും തമ്മിലുള്ള
രഹസ്യച്ചിരികളിൽ-
പരപ്പിൽ -
ആഴങ്ങളിൽ-

ഒക്കെയും
ഒരു സങ്കോചവുമില്ലാതെ
നിങ്ങളുടെ സാന്നിധ്യം കൂടെ
അത് ആവശ്യപ്പെടുന്നത് തിരിച്ചറിയുമ്പോൾ -
അപ്പോൾ മാത്രം
നിങ്ങൾ
പുതിയൊരു ഇന്ദ്രിയം തുറന്നു കിട്ടിയ
വിവശതയിൽ
അലിഞ്ഞു പോകും

ഒറ്റയ്ക്ക് ഒരു ജലാശയത്തിനു മുഖാമുഖം

കുളം
കായൽ
തടാകം
കടൽ
മലർന്നു കിടന്നാൽ
ആഴ്ന്നാഴ്ന്നു പോകുന്ന
രാത്രിയാകാശം
ഏതുമാകട്ടെ

നിങ്ങൾ കൂടെ ഉൾപ്പെടുന്ന
ഒരു ആവാസ വ്യവസ്ഥ

ഒറ്റയ്ക്ക് എന്ന തോന്നൽ തന്നെ
അപ്രസക്തമാവുന്ന
അത്രയ്ക്കും ഒറ്റയ്ക്ക്...

അപ്പോൾ മാത്രമാണ്
ഒറ്റ
ഇണ
പ്രണയം
സംഘം
സമൂഹം
ചരിത്രം
പ്രപഞ്ചം
ഇവയത്രയും
അതിന്റെ പൂര്ണ്ണമായ രൂപത്തിൽ
നിങ്ങൾക്ക് മുൻപിൽ
വരി നില്ക്കുക

ഒറ്റയ്ക്ക്
ഒരു പാട് പേരെ
അഭിമുഖീകരിക്കുന്നതിലെ
നേരമ്പോക്ക്
അപ്പോൾ മാത്രമാണ്
നിങ്ങൾ തിരിച്ചറിയുക .
---------

ഒരു പാരസ്ഥിതിക പ്രണയം

പതുക്കെപ്പതുക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രകൃതി സ്നേഹീസംഘടനകളുടെ കാഴ്ചയിൽ പെടാതെ ഒരു കുളം തൂർക്കപ്പെടുന്നത് ഒരുപക്ഷെ നിങ്ങളാരും കണ്ടിരിക്കാൻ ഇടയില്ല

പക്ഷെ ഞാൻ കാണുന്നുണ്ട്. ഞങ്ങൾ കാണുന്നുണ്ടോ എന്ന് പറക വയ്യ . ഞങ്ങൾ കിഴിക്കണം ഞാൻ എന്ന ഗണിതത്തിന്റെ ഉത്തരം ഇപ്പോൾ എവിടെയാണോ എന്തോ ?

അന്ന് പക്ഷെ ഈ ഞങ്ങൾ വൈകുന്നേരക്കുളി കുളിക്കാൻ തനിച്ച് (രണ്ടു പേരും... തനിച്ച്..! )വരാറുള്ള കുളം ഒരു സാധാരണ കുളം തന്നെ . വൈകുന്നേരം വരെ വെയിൽ കുടിച്ച് വിയർപ്പ് വീശി വീശിയാറ്റി ഓ വേനലേ നീയെന്റെ പരിപ്പിളക്കുമല്ലോ എന്ന് ചുടു ശ്വാസം വിട്ട് , കുളക്കടവ് ഒഴികെ മറ്റെല്ലായിടത്തും ചേറിന്റെ ബോഡറിട്ട സുന്ദരിക്കുളം

ഞങ്ങൾക്ക് മറ പിടിച്ചു ചുറ്റിനും പൊന്തക്കാടുകൾ പരത്തിപ്പിടിച്ചു നില്ക്കുന്ന വരമ്പ് , കുളത്തിലേയ്ക്ക് തലനീട്ടുന്ന വരമ്പിന്റെ ചുവപ്പ് , അലക്കുകല്ലിന്റെ അരികുകളിലെ വഴുവഴുപ്പ് പച്ച, ദൂരദൂരങ്ങളിൽ തലയാട്ടുന്ന തെങ്ങ് പന പുളി മരങ്ങൾ. എല്ലാമെല്ലാം സാധാരണം

അവിടേയ്ക്കു തുടക്കത്തിൽ എത്രയും സാധാരണത്വത്തോടെ
കുളിക്കാനായി വന്നിരുന്നു ഞങ്ങൾ

പക്ഷെ എന്നോ ഒരു ദിവസം സാധാരണത്വം കിട്ടാതെ പോയി.
അന്ന് മുതലായിരിക്കണം ഞങ്ങൾ പ്രണയികൾ എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത്.

അന്ന് മുതൽ സാധാരണ നോട്ടം പ്രണയഭാരത്താൽ കുമിഞ്ഞു പോയി . സാധാരണ ചിരി മോഹം ഉണക്കാനിട്ട ഭാരിച്ച അയ പോലെ വക്രിച്ചു. സാധാരണ സംസാരം കനത്ത ചിന്തയുടെ കല്ലുകളാൽ കാൽ തട്ടി വ്രണപ്പെടുന്ന കാട്ടു വഴിയാത്ര പോലെ ദുഷ്ക്കരമായി .

പ്രണയമേ പ്രണയമേ നീ അനുധാവനം ചെയ്ത അന്നുമുതൽ
ഞങ്ങളുടെ സ്വച്ഛ വഴിവരമ്പ് ഇടിഞ്ഞു പോയി.

ഓരോ പുല്ലിലും കണ്‍ത്തിളക്കം കണ്ട് ഞങ്ങൾ ഞങ്ങളെ നോക്കാതെ ആയി

പ്രണയമെന്നാൽ ഭീതിയുടെ പര്യായമെന്ന് എഞ്ചുവടിത്താളുകൾ മറിച്ചു മറിച്ച് ഞങ്ങൾ കരഞ്ഞു കണ്ടെത്തി

എന്നിട്ടും ഭയം, ആകാംക്ഷ, നെഞ്ചിടിപ്പ് ഇത്യാദി അകമ്പടികളോടെയെങ്കിലും തണുപ്പ്, രോമാഞ്ചം തിളപ്പ് തീവ്രത എന്നിവകളെ പരിചയപ്പെട്ടു

കണ്ടു കാമപ്പെട്ട് , ഒന്നോ രണ്ടോ അടി അകലങ്ങളിൽ അടുത്ത്,
അന്നത്തെ ആ അകലമില്ലായ്മ ഇന്ന് എന്തൊരകലം എന്ന് അന്നേ കൗതുകപ്പെട്ട് , ഇന്നത്തെ കുളം തൂർക്കലിന്റെ പാരസ്ഥിതിക പ്രശ്നം ചർച്ച ചെയ്ത് , ഞങ്ങൾ പ്രണയിച്ചു

അന്ന് പ്രണയിക്കൽ അങ്ങനെയൊക്കെ ആയിരുന്നു എന്ന് ഇവ്വിധം വർഷങ്ങൾ കഴിഞ്ഞു സ്റ്റാറ്റസ് ഇടാമെന്ന ധാരണയിൽ പിരിഞ്ഞു .

ഇപ്പോഴോ- തൂർന്ന കുളമേ എന്ന് കണ്ണീരൊഴുക്കാൻ ഒരു തൂർന്ന പടവുമെടുത്തു നിൽക്കുമ്പോൾ ഞാൻ കിഴിക്കണം ഞങ്ങൾ എന്ന ഗണിതത്തിന്റെ ഉത്തരമേ, നീ ഇഷ്ടം കൊത്താൻ വരുമോ ഇല്ലയോ എന്ന് അസാധാരണമാം വിധം ഞാനെന്തേ ആശങ്കപ്പെടുന്നൂ?
------------

Tuesday 28 January 2014

ചില കാല ചിന്തകൾ


-----------------------------

അപ്പുറത്ത് പൂത്തു നില്ക്കുന്നുണ്ട് വെയിൽ
പാട വരമ്പ് കൊണിഞ്ഞു കൊണിഞ്ഞു പോകുന്നുണ്ട്
പച്ച അലകളാൽ കാറ്റ് രോമാഞ്ചം വിതറി വീശുന്നുണ്ട്
ഇരുപുറവും പുല്ലിന്റെ കനത്ത ബോഡറിട്ട
മണ്‍ ഞരമ്പിലൂടെ അരിച്ചരിച്ചു പോകുന്നുണ്ട്
ഒരു അരയന്നപ്പതിനാറുകാരി

( ധാവണിയാണ് വേഷം
പാൽപ്പാത്രമാണ് കയ്യിൽ
എന്നിങ്ങനെയുള്ള  വിശേഷണങ്ങൾ
കാലത്തിനെ എഴുപത് എണ്‍പത് റേഞ്ചിലേയ്ക്ക്
നാടുകടത്തും എന്നതിനാൽ ഒഴിവാക്കുന്നു )

എന്ന് ബ്രാക്കറ്റിൽ വിചാരിക്കുന്നു എങ്കിലും
തുറന്നിട്ട ജാലകം
ഓടിന്റെ മേലതിരുകളിട്ട കാഴ്ച്ചയുടെ ഫ്രെയിം
മുൾവേലി
ചെമ്പരത്തിക്കാട് എന്നിവ
കൊണ്ടെത്തരുന്നുണ്ട്
അതേ കാലത്തിന്റെ കയ്യൊപ്പ്

എഴുപതെണ്‍പതുകളേ
നിങ്ങൾ ഒരിക്കലും മൂടി വയ്ക്കാനാവാത്ത
മുറിവുകളാകുന്നു

എന്റെ -
പലരുടെ-
---------

Sunday 26 January 2014

രാത്രിയിൽ


-
-
-
നക്ഷത്രങ്ങൾ മുഖം നോക്കുന്നു
മലർത്തി വച്ച രാക്കുളത്തിൽ

മീനുകൾ കളഞ്ഞു പോയ മൂക്കുത്തി തേടുന്നു
മേലെയുള്ള നിലാക്കുളത്തിൽ
-
-
-
പൊടിച്ചിടുന്നുണ്ട് നേർത്ത ഭസ്മം
നിലാവ്
മഴവെള്ള മിനുപ്പിലേയ്ക്ക്
-
-
-
കുടശ്ശീലയിൽ
നാമം ജപിക്കുന്നുണ്ട്
മഴ
-
-

Saturday 25 January 2014

ജീവചരിത്രം


കൊത്തിക്കൊത്തി അരിഞ്ഞിടുന്നുണ്ട്
കാലം , നമ്മെ ഉപ്പേരിക്കഷ്ണം കണക്കിനേ.

കുറയുന്നുണ്ട് പലതും , ഒപ്പം കൂടുന്നുണ്ട് ചിലതും
വേവുന്നുണ്ട് , വെറുങ്ങലി ക്കുന്നുണ്ട്
എരിയുകയും അണയുകയും ചെയ്യുന്നുണ്ട് സമാസമം

ഇലയിൽ വിളമ്പുമ്പോൾ ഉലർന്നു കിടക്കണം
ചരിത്രമേ, ഭാവനയേ, നുണയേ,
എന്ന് മാറി മാറി ചികഞ്ഞു നോക്കുമ്പോൾ
ചില്ലിട്ട ചിരിയുമായി ചുവരിൽ തൂങ്ങി നില്ക്കണം
---------------

Monday 20 January 2014

കനം


-------

ഒറ്റയ്ക്ക്
ഒരു മുറിയിൽ മരിച്ചു കിടക്കുന്ന ശവമേ
നിനക്ക് പറയാനുള്ള ഭൂതകാലത്തിന്
എന്തൊരു കനമാണ്.

നിന്നെക്കാണാൻ വന്നവർ
ചുറ്റി നടന്ന് ഒരു മ്യൂസിയം കാണുന്നു

തുറന്നു കിടക്കുന്ന ജാലകം
അല്ലെങ്കിൽ പകുതി കൊളുത്തിട്ട വാതിൽ
കറങ്ങിക്കൊണ്ടേയിരിക്കുന്ന പങ്ക
പകുതി ഊർന്നു വീണു കിടക്കുന്ന
കിടക്ക വിരി
ചെരിഞ്ഞു കിടക്കുന്ന കുപ്പി
ഒലിച്ചു തീർന്ന കുടിവെള്ളം

പിടിവലികൾ നടന്നോ
ഇല്ലയോ എന്ന ഗൂഡത മണക്കുന്ന
വായു

ജനലിനപ്പുറം തൊടിയിൽ
ഇന്നലെയോ മിനിഞ്ഞാന്നോ
നീ മണ്ണ് കൂട്ടിയ വാഴത്തടം

പ്രകൃതിയേ  ജീവനേ
എന്ന് നീ പടർത്തി വിട്ട കുമ്പള വള്ളികൾ

ശവമേ
നിന്നെക്കാണാൻ വന്നവർ
ചുറ്റി നടന്ന് ഒരു മ്യൂസിയം കാണുന്നു

നിന്റെ മുഖത്ത്
ഉറഞ്ഞു നില്ക്കുന്ന
അവസാന നിമിഷം വായിക്കുന്നു

ഒരു നീണ്ട
സംഭവ ബഹുലമായ ജന്മത്തിനും
അജ്ഞാതമായ ഏതോ സമയ-സ്ഥല ക്രമത്തിനും
ഇടയിലെ കടുംവരമ്പായി
നീയപ്പോഴും
നെടുനീളം കിടക്കുന്നു.

കടന്നു പോയ ഓരോ നിമിഷത്തിനെയും
ചെയ്തികളേയും
മരണമെന്ന ലായനിയിലിട്ട്
നീറ്റി നിശ്ചലമാക്കി
നീ, യീ മുറിയൊരു
മ്യൂസിയമാക്കി
ഗൂഡഗൂഡം കിടക്കുന്നു

ശവമേ
അപ്പോഴും
നിന്നെക്കാണാൻ വന്നവർ
ചുറ്റി നടന്ന്
ഒരിക്കലും തീരാത്തതെന്നു തോന്നിക്കുന്ന
ഒരു മ്യൂസിയം കാണുന്നു
----------------

Sunday 19 January 2014

പ്രണയം ഒരു ഇന്ദ്രിയമാണ്


അത് എന്നിൽ ഉടലെടുക്കും മുന്പ്
അറിഞ്ഞിരുന്നില്ല ഞാൻ ഒരു പാട് കാര്യങ്ങൾ

ഒരു കുരുടനോട്‌
നിറങ്ങളെപ്പറ്റി പറയുന്നത് പോലെ
നിങ്ങൾ എന്നോട്
നിലാവിനെപ്പറ്റി പറഞ്ഞു
ചെവിയില്ലാത്തവനോട്
സംഗീതത്തെപ്പറ്റി എന്ന പോലെ
നിങ്ങൾ എന്നോട്
കുളിരിനെപ്പറ്റി പറഞ്ഞു

തൊടാനോ മണക്കാനോ രുചിക്കാനോ
പറ്റാത്ത ചില കാര്യങ്ങൾ ഉണ്ട്
കാണാനോ കേൾക്കാനോ പറ്റാത്തവ

കാറ്റു ചൂഴുന്നത് -
പ്രണയ വിരലുകൾ കൊണ്ട് സന്ദേശം തരുന്നത് -
നിലാവ് ദൂരദൂരം താണ്ടി
എന്നിലേയ്ക്ക് പുഞ്ചിരി എത്തിക്കുന്നത് -
രാത്രി നിശ്ശബ്ദത
മഞ്ഞിനും കുളിരിനും ഒപ്പം
ഇഴപേർത്തെടുക്കാനാവാത്ത വിധം
ഒരു നിശ്വാസം കോർത്തിടുന്നത് -
ഒക്കെയും
സ്പര്ശം കൊണ്ടോ
കണ്ണ് കൊണ്ടോ
കാതു കൊണ്ടോ മാത്രം അല്ലാതെ
പ്രണയം കൊണ്ടെനിക്ക് ഉലർത്തിയെടുക്കാനാവുന്നുണ്ട്

കൂടണയുന്ന കിളികൾ
പങ്കു വയ്ക്കുന്നത്
വേവലാതികൾ അല്ല
കൂട്ടിനകത്തെ സ്വകാര്യ സമയങ്ങളെ
കൊത്തിപ്പെറുക്കി കൗതുകപ്പെടുകയാണ്

ഒരു നായ
വഴിയോരങ്ങളിൽ വിസ്മയിച്ചു നില്ക്കുന്നത്
കാഴ്ചകളുടെ ബാഹുല്യം കൊണ്ടാവില്ല
ഒരു പൂച്ച പച്ച വേലിപ്പടർപ്പിനരികെ
അന്തിച്ചിരിക്കുന്നത്
ചിന്താഭാരം കൊണ്ടുമാവില്ല
രാത്രിയുടെ നീലത്തിരശ്ശീലയിൽ
മിന്നാമിനുങ്ങുകൾ തുന്നൽപ്പണികൾ ചെയ്യുന്നത്
ഒരു വർണ്ണ ചിത്രവും വരയ്ക്കാനല്ല
പ്രണയമെന്ന ഇന്ദ്രിയം ഇല്ലാത്തതിനു മുന്പ്
എനിക്കിതൊന്നും അറിയുകയേ ഇല്ലായിരുന്നു

ശ്വസിക്കാൻ മാത്രമായിരുന്നു മൂക്ക് എങ്കിൽ
മണം ഒരു സങ്കല്പം ആവുന്നത് പോലെ
സംഭാഷണത്തിൽ ഒതുങ്ങുന്ന നാവിന്
രുചി ഒരു മിത്ത് ആവുന്നത് പോലെ

എന്തൊക്കെയോ എന്തൊക്കെയോ
നഷ്ടപ്പെടുമായിരുന്നു

എനിക്ക്
നിനക്ക്
ഓരോരുത്തർക്കും
--------

തടവ്‌


അതിര് കാക്കുന്ന പട്ടാളക്കാരനോട്
കിളി ചോദിച്ചു :
പറന്നോട്ടെ ഈ മുൾ വേലി താണ്ടി?

പട്ടാളക്കാരൻ കിളിയോട് പറഞ്ഞു :
എത്ര വേണമെങ്കിലും പറന്നോ
നിന്റെ വിശപ്പാണ് നിനക്ക് സ്വാതന്ത്ര്യം .
എന്റെ വിശപ്പിന്റെ
തടവിലാണ് ഞാൻ .
----------

Saturday 18 January 2014

ശ്രദ്ധ

ആരും ശ്രദ്ധിക്കുന്നില്ല
എന്നൊരു പൂവ് പരാതി പറയുന്നു

ആരാരെയൊക്കെ ശ്രദ്ധിക്കണം
എന്ന വെപ്രാളവണ്ടിനോട്‌
----------------

Friday 17 January 2014

എപ്പോഴും

എപ്പോഴും
ഉറയൂരി വലിച്ചെറിയുന്നുണ്ട്
സത്യം 
വാളു പോലൊരു മൂർച്ച

പതുപതുത്ത 
പട്ടിനാൽ
പൊതിഞ്ഞു കാത്തുവയ്ക്കുന്നുണ്ട്
നുണ 
അണലിക്കുഞ്ഞിനെപ്പോലൊരു 
പിളർന്ന നാവ്

Wednesday 15 January 2014

സമയം ഒരു കവിത മൂളുന്നു

അങ്ങനെ ഇരിക്കെ നിങ്ങൾക്കൊരു വരം കിട്ടി. സ്ഥല - സമയ നീരൊഴുക്കിൽ തിരിച്ചു നീന്താനുള്ള വരം.

സ്ഥലത്തിന് മീതെയുള്ള ഈ സമയത്തിന്റെ നീരൊഴുക്കുണ്ടല്ലോ അത് രസകരമാണ്.   ഒരേ ദിശയിലേക്ക് മാത്രം നമ്മളും അതിന്റെ കൂടെ ഒഴുകിയൊഴുകി മുന്നോട്ട് മാത്രം.

ആ ഒഴുക്കിനു എതിരെ തിരിച്ചു നീന്താനുള്ള വരമാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്.  അപൂർവമായ വരം . ത്രികാല സഞ്ചാരം.

നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരിക്കുന്നു. ഒരു മുറിയിൽ. കിടപ്പ് മുറി തന്നെ. ആ സമയം ആ സ്ഥലത്ത് നിങ്ങൾ മാത്രം. എന്നാൽ സമയമെന്ന ഒഴുക്കിന് എതിരെ നിങ്ങൾ നീന്തുന്നു. ഇന്നലത്തെ കിടപ്പുമുറിയിൽ നിങ്ങൾ എത്തുന്നു. പിന്നെയും പിറകോട്ട്. ഒട്ടും പ്രതീക്ഷിക്കാത്ത പല ശരീരങ്ങളും നിങ്ങൾക്ക് മുന്നിൽ മറ്റേതോ സമയങ്ങളിൽ പിണഞ്ഞു സീൽക്കാരം പൊഴിക്കുന്നു.  നിങ്ങൾ വീട് വാങ്ങിയത് എങ്കിൽ അതിനും മുന്പുള്ള ഉടമസ്ഥർ വസിച്ചിരുന്ന കാലത്തിലേയ്ക്ക്. അവരുടെ കിടപ്പറ രംഗങ്ങൾ കണ്ടു നിങ്ങൾ കുളിരണിയുന്നു. കിടപ്പറക്കലഹങ്ങൾ കണ്ടു ഊറിച്ചിരിക്കുന്നു. വീട്  നിർമ്മിക്കുന്നതിനും മുന്പുള്ള സമയത്തേയ്ക്ക്  നിങ്ങൾ തല മാത്രം വെളിയിലിട്ടു നീരിലൂടെ ഒഴുകുന്ന ഒരു നീർക്കോലി പോലെ സമയ ജലത്തിലൂടെ പിറകോട്ട്  പിറകോട്ട് .നിങ്ങളുടെ വീട് ഒരു മൊട്ടപ്പറമ്പ്. മൊട്ടപ്പറമ്പ് അതിനും മുൻപ് ഒരു കാട്.

വീട്ടിനു വെളിയിലിറങ്ങി നിങ്ങൾ തൊട്ടടുത്തുള്ള അങ്ങാടി സന്ദർശിക്കുന്നു. കാറ് ബസ്‌ ഓട്ടോ റിക്ഷകൾ.  സമയ നദിയിലൂടെ നിങ്ങൾ പിറകോട്ട് നീന്തുന്നു. കാളവണ്ടികൾ കാൽ നടകൾ. അഞ്ചലോട്ടങ്ങൾ. 

നിങ്ങൾക്ക് വണ്ടി കയറി എവിടേയ്ക്ക് വേണമെങ്കിലും പോകാം. പയ്യന്നൂരിലെയ്ക്ക്, ഉപ്പു കുറുക്കാൻ, അരുവിപ്പുറത്തേ യ്ക്ക്, ശിവനെ  കണ്ണാടിയെ തൊഴാൻ. വീണ്ടും വീണ്ടും പിറകിലേയ്ക്ക് . കുണ്ടറ , പഴശ്ശിക്കാടുകൾ ഗാമാകറക്കങ്ങൾ.. സമയ നദിയിൽ നിങ്ങൾ പിറകിലേയ്ക്കും മുന്പിലേയ്ക്കും നീന്തി നീന്തി രസിക്കുന്നു.

ട്രെയിൻ കയറി ഗുജറാത്ത് പോർബന്തർ, മുഗൾ, കുത്തബ് , ഗുപ്ത .. അങ്ങനെ ഗുപ്തമായ ചരിത്ര ഇടുക്കുകളിലേയ്ക്ക്. മോഹന്ജദാരോ ഹാരപ്പ ഖനനയിടങ്ങളിൽ ജീവനോടെ..

നിങ്ങൾ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ചരിത്രം കാണുന്നു. ചരിത്രമേ അല്ല എന്ന് മറ്റുള്ളവർ തള്ളിക്കളഞ്ഞ ചരിത്രത്തിന്റെ മഴ നിഴൽ പ്രദേശങ്ങൾ കാണുന്നു.

യുദ്ധങ്ങൾ കാണുന്നു. ഉടമ്പടികൾ കാണുന്നു. ഒത്തു തീർപ്പുകൾ കാണുന്നു. കാണാതെ പോയ , എഴുതപ്പെടാതെ പോയ അടിയൊഴുക്കുകൾ  അറിയുന്നു. പർവതങ്ങൾ ചില കാഴ്ചകളിൽ നിലം പരിശാക്കപ്പെടുന്ന വാസ്തവക്കാഴ്ചകളിൽ അന്ധാളിച്ചു പോകുന്നു. തിരിഞ്ഞു തിരിഞ്ഞു പുകയുന്ന ജീവനില്ലാ ഭൂമിയിൽ ശ്വാസം കിട്ടാതെ പിടയുന്നു. ആദിയുടെ ഇരുളിൽ വെളിച്ചത്തിൽ ദൈവമേ ദൈവമേ എന്ന വാക്കില്ലാ നിശ്വാസങ്ങളിൽ അലയുന്നു.

നിങ്ങൾക്ക് ഭൂതകാലം മടുത്തു തുടങ്ങുന്നു. ഒഴുക്കിന് എതിരെ മാത്രമല്ല ഒഴുക്കിന് ഒപ്പവും ഒഴുക്കിനെ പിന്നിലാക്കി മുന്നിലേയ്ക്കും, എവിടേയ്ക്ക് വേണമെങ്കിലും  സഞ്ചരിക്കാനുള്ള വരമാണ് നിങ്ങൾക്ക് ലഭിച്ചതെന്നു നിങ്ങൾ കണ്ടെത്തുന്നു.

നിങ്ങളിപ്പോൾ തിരിച്ചു നീന്താൻ തുടങ്ങുകയാണ്. ഒഴുക്കിനൊത്ത്. സഹസ്രാബ്ദങ്ങൾക്കും ഇപ്പുറത്തേയ്ക്ക് . നീന്തി നീന്തി നിങ്ങൾ ഭാവിയിലേയ്ക്ക് കയറുന്നു.  അപരിചിതമായ വഴികളിലൂടെ അന്ധാളിപ്പോടെ നിങ്ങൾ തുഴഞ്ഞു നീന്തുന്നു. ഭാവിയിലേയ്ക്ക് പോകുമ്പോൾ നിങ്ങൾ ഒരു നീർക്കോലിയിൽ നിന്നും അരയന്നമായി രൂപാന്തരപ്പെടുന്നു. ചുറ്റും ഓളങ്ങൾ വലയങ്ങൾ തീർത്ത്‌ പ്രസന്നവദനത്തോടെ..

ഒടുക്കം നിങ്ങൾ വർത്തമാനകാലം തിരയുന്നു. ഭൂതത്തിനും ഭാവിയ്ക്കും ഇടയിൽ നിങ്ങളുടെ വർത്തമാനത്തെ കളഞ്ഞുപോയിരിക്കുന്നു എന്ന് നിങ്ങൾ കരയുന്നു.

പിന്നെ കരച്ചിലിനും ചിരിക്കും ഒന്നും അർത്ഥമേയില്ലെന്ന വെളിപാടിൽ നിങ്ങൾ എത്തുന്നു. സമയം ഒരു നദിയല്ലെന്നു നിങ്ങൾ വിളിച്ചു കൂവുന്നു.

എല്ലാറ്റിനെയും വരിഞ്ഞു പിടിച്ച് ഒരു നിശ്ചല തടാകമായി കാലം കിടക്കുന്നു എന്ന് നിങ്ങൾ ജ്ഞാന സ്നാനപ്പെടുന്നു..

ഇടം വലം സമയ പ്രതലത്തിലൂടെ നിങ്ങളെ കവച്ചു കൊണ്ട് ഞങ്ങളെല്ലാവരും - എല്ലാ ജഡ ജന്തു സസ്യ  ജാലങ്ങളും -  മുന്നോട്ടോ പിന്നോട്ടോ എന്നറിയാത്ത ഒഴുക്ക് ഒഴുകുന്നു.

ഒഴുക്ക് എന്ന ആപേക്ഷികതയെപ്പറ്റി അപ്പോൾ നിങ്ങൾ ഒരു കവിത മൂളുന്നു.

Sunday 12 January 2014

ഋതു

(1)
 മഞ്ഞു കാലം തുടങ്ങി
രാവിലെ
ഇലകൾ, പുൽക്കൊടികൾ, പൂവുകൾ
 തണുത്ത ചുണ്ടുകൾ കൊണ്ട്
 ഉമ്മ വയ്ക്കാൻ
കാത്തുനില്ക്കുന്ന കാലം.

 ആതിര
 അയ്യപ്പൻപാട്ട്
ക്രിസ്തുമസ് കരോൾ നക്ഷത്രരാവുകൾ
 ഓരോ കാലവും
അതിന്റെ മാസ്മരിക വിരലുകൾ കൊണ്ട്
നമ്മെ ഇറുകെപ്പുണരുന്നു

 മഞ്ഞുകാലം തുടങ്ങി.
-----------

 (2)
പോകും വഴി
എന്റെയീ ഉന്മാദം കൂടെ
 കൊണ്ട് പോ കാറ്റേ

 ചുട്ടു പൊള്ളിച്ച്
 ഒന്നുമില്ലായ്മ പറഞ്ഞു തരും
 വേനൽ മതി, യിനി, യെനിക്ക്.

Thursday 9 January 2014

കേട്ടെഴുത്ത്


-----------------

ചെത്തിക്കൂർപ്പിച്ചൊരു പെൻസിൽ
കൂടെ ക്കരുതുന്നുണ്ടെപ്പൊഴും
കണക്കെഴുത്തിനല്ല
ചിത്രം വരയ്ക്കല്ല
മൂക്കിനുള്ളിലെ മാറാല
തോണ്ടിക്കളയാനല്ല
ചെവിക്കുള്ളിലെ ചൊറിച്ചിൽ
മുനകൂർപ്പിച്ചു രസിക്കാനുമല്ല.

എങ്ങാനും
പൊടുന്നനെ
അമ്മിണി ടീച്ചർ പ്രത്യക്ഷപ്പെട്ട്
ഡാ എഴുതിനെട കഴുതകളേ
എന്ന് കേട്ടെഴുത്തിട്ടാലോ?

പമ്പരം എന്ന് കേട്ടു
പപ്പരം എന്ന് എഴുതി
തല്ലു കൊണ്ട് തിരിയേണ്ടതല്ലേ?
------------

Tuesday 7 January 2014

ഹാഫ് വേവ് റെക്റ്റിഫയർ


---------------------------------------
ഒരിക്കലും പങ്കു വയ്ക്കുന്നില്ല
ഒരാളും മുഴുവനായും ഒരാളെ.

ഒരു പാറക്കെട്ട്
മറ്റൊന്നിനെ ആലിംഗനം ചെയ്യാൻ
അതേ ആകൃതിയിലും ഉൾപ്പിരിവുകളിലും
ഉണ്ടാക്കപ്പെടാത്തത് പോലെ.

ഒരു സ്ക്രൂ തിരിഞ്ഞു തിരിഞ്ഞ്
മുഴുവനായും ഇറങ്ങിപ്പോവുന്നത് പോലെ
പോവാനാവുന്നില്ല
ഒരാൾക്കും ഒരാളിലേയ്ക്കും.

ഒരു കടലിലേയ്ക്ക്
അഴിമുഖം വഴി
ഒരു പുഴ അലിഞ്ഞു ചേരും വിധം
അലിയുന്നില്ല ഒരാളും
എന്നേയ്ക്കുമായി ഒരാളിലും.

വെള്ളത്തിലേയ്ക്ക്
തുള്ളി തുള്ളിയായി വീഴുമ്പോഴും
അലിഞ്ഞു ചേരാതെ
ഒന്നിച്ചു ഗൂഡാലോചനക്കാരാവുന്ന
എണ്ണ പോലെ
ഓരോ ആലിംഗനത്തിലും
കാത്തു വയ്ക്കുന്നുണ്ട്‌
ഓരോ ആളും
അപരന്റെ തിര തള്ളലുകൾ എത്താത്ത
ഒഴിഞ്ഞയിടങ്ങൾ.
-----------

Friday 3 January 2014

പ്രവാസാതുരത

 കാറ് .
ചില്ലിട്ട ജാലകങ്ങൾ.
എസി .
തണുപ്പ്.
അകം ഇടുങ്ങിയ ഇടം .
നഗരപാത.
രാത്രി .
വഴിവിളക്കുകളുടെ താലപ്പൊലി .
ചാരനിറം വാരിത്തേച്ച ആകാശം.

ഇരുപുറവും ഇരുട്ടിന്റെ മതിൽ.
അതിൽ നിറയെ
ഒരു പ്രൈമറിക്കുട്ടി
ചിട്ടയില്ലാതെ
അരികുകൾ കീറി ഒട്ടിച്ച
കളർ
ബ്ലാക്ക് ആൻഡ് വൈറ്റ്
കടലാസ് ചിത്രങ്ങൾ.

കുളം.
തവള.
താറാവ് .
കോഴി.
ആമ്പൽ.
എന്നൊക്കെ അടിക്കുറിപ്പുകൾ
വടിവില്ലാതെഴുതിയ ചിത്രങ്ങൾ.

നിങ്ങൾ പറയും
അതൊക്കെ എടുക്കാത്ത നാണയങ്ങൾ എന്ന്.
തേഞ്ഞുപോയ
ഗൃഹാതുര ബിംബങ്ങൾ എന്ന്.
എണ്ണ വറ്റിയ
ഓട്ടുവിളക്കുകൾ എന്ന്.
എനിക്കും
അതൊക്കെ തന്നെ സുഹൃത്തെ.

പക്ഷെ
ഈ നഗരപാതയുടെ
ഇരുപുറത്തും
വഴിവിളക്കുകൾക്ക് പിന്നിലായി .
ഇരുട്ട് വാരിത്തേച്ചു തീർത്ത
കൽമതിലിൽ
ഇവയൊക്കെയും
ചിട്ടയില്ലായ്മയുടെ
സൗന്ദര്യത്താൽ
എഡിറ്റ്‌ ചെയ്തു ചേർത്തത്
ആര്?

ഓ.
നിങ്ങൾ വീണ്ടും പറയും
അതൊക്കെ എന്റെ
ഗൃഹാതുര വിഭ്രമം എന്ന്.
എനിക്കും
അങ്ങനെത്തന്നെ തോന്നുന്നുണ്ട് സുഹൃത്തെ.
പക്ഷെ
കാറ് അരികു ചേർത്തു നിർത്തി
രാത്രിയിലേയ്ക്കു ഇറങ്ങിപ്പോയി
എനിക്ക്
ആ പോസ്റ്ററുകൾ എല്ലാം
തൊടാനാവുന്നുണ്ട്.

മെല്ലെ
മെല്ലെ.
അരികുകൾ പൊന്തി നില്ക്കുന്ന ഇടങ്ങളിൽ
നഖം കൊണ്ട് തോണ്ടി
അവറ്റയെ ഒക്കെയും
അടർത്തിക്കീറാൻ ആവുന്നുണ്ട്‌.
ഓരോന്നും
ഏറെ ദൂരം
അടർന്നു കീറുമ്പോൾ
സന്തോഷിക്കാൻ ആവുന്നുണ്ട്‌.
കീറൽത്തുടർച്ച
കിട്ടാതാവുമ്പോൾ
സങ്കടം ആവുന്നുണ്ട്‌.

അപ്പോൾ
അതൊക്കെ
തോന്നൽ ആവില്ല എന്ന് ഉറപ്പല്ലേ?
ഒരു മാതിരി ചിത്രങ്ങൾ ഒക്കെ
അലങ്കോലപ്പെടുത്തി എന്നുറപ്പാക്കി
ഞാൻ
കാറിൽ കയറി
വീണ്ടും
നഗരപാതയിലൂടെ
യാത്ര തുടങ്ങുന്നു .

നഗരപാത തീരുന്നില്ല.
രാത്രി ഇരുൾച്ച കുറയുന്നില്ല.
കാറിനകത്ത് ഞാൻ മാത്രം .
ഞാനേയുള്ളൂ .
എസി പരമാവധിയാക്കിയിട്ടും
രാത്രി മഞ്ഞ് കനത്തിട്ടും
അകം
പൊള്ളുന്ന ചൂട്.
ഇടം വലം
ഇരുൾ ഭിത്തിയിൽ
അവിടവിടം
അസ്ഥി കാണിക്കുന്ന മുറിവുകൾ
ചിത്രങ്ങൾ.

നാട്ടിലേയ്ക്ക് എത്താനുള്ള
പെട്രോൾ ധാരാളം ഉണ്ടെന്നു
പല്ലിളിക്കുന്നു ഫ്യുവൽ മീറ്റർ .
----------

മുള്ളുകൾ

പെയ്ത്ത്
--------------

എല്ലാവരും അവരവരുടെ
ഓർമ്മക്കുടയ്ക്കുള്ളിൽ
ദുർബ്ബലം നനഞ്ഞൊലിച്ചു നടക്കുന്നു..

മറവിയുടെ മഴ പെയ്തുകൊണ്ടേയിരിക്കുന്നു.
-------------
അവർ
------------

അങ്ങനെയിരിക്കെയാണ് അവർ
ആകാശം മൊത്തം വാങ്ങിക്കൂട്ടാൻ തുടങ്ങിയത് .

അയ്യോ ദൈവമേ ,
എന്റെ വായു
എന്റെ കിളികൾ
എന്റെ നിലാവ്
എന്റെ മേഘങ്ങൾ
എന്റെ നക്ഷത്രങ്ങൾ
എന്റെ വെളിച്ചം
എന്നിങ്ങനെ നെഞ്ഞത്തടി
നിലവിളികളെ
അവയുടെ പൊള്ളക്കുരലിൽ
വച്ച് തന്നെ അവർ മുറിച്ചു കളഞ്ഞു.

ഒരു പാട് ബഹളം വച്ചാൽ
ഒരുപക്ഷെ അവർ കരുണയോടെ
തരാമെന്നു നിനച്ച പട്ടയം
തരാതെ വന്നേക്കും എന്ന്
ഉൾ വിളി തോന്നി

കാരുണ്യം തീരെ
വറ്റി പ്പോയിട്ടില്ലീ ഭൂമിയിൽ
എന്നിങ്ങനെ അവരുടെ മുഖത്ത്
ഒളിപ്പിച്ചു വച്ച പുഞ്ചിരി
വിളംബരം ചെയ്തു കൊണ്ടേയിരുന്നു..
---------------
അതങ്ങനെയാണ്-

ഏറ്റവും കരുതൽ ഉള്ളവരോട്
പറയേണ്ട വാക്കുകൾ
തൊണ്ടയിൽ ഉറഞ്ഞുകൂടി
ഹിമാലയമായിത്തീരും

പിന്നീട്
ഒറ്റയാവുമ്പോൾ-

നീയൊന്നും പറഞ്ഞില്ലല്ലോ എന്ന്
പൊട്ടിത്തെറിച്ചുരുകിയൊലിച്ചു
ലാവയായ്‌ മാറാൻ.
----------
ആകാശത്തിനെ വിവർത്തനം ചെയ്തു
മതിയായതു കൊണ്ടാവണം
മഴ നിന്ന് പോയത്

വെയിലെന്ന വിമർശകൻ
മൂർച്ചവാൾ വീശി
അട്ടഹസിക്കുന്നത്..
-----------

Thursday 2 January 2014

ഊഞ്ഞാൽ ജന്മം

ആ.............ടി..........യാ.........ടി.........
ആ.......ടി.....യാ....ടി....
ആ..ടി..യാ..ടി..
ആടിയാടി

ഊഞ്ഞാൽ ആരുമില്ലാതെ നിന്ന് പോകുന്നത് കണ്ടു നിന്നിട്ടുണ്ടോ?
ഇടം വലം തോളുകൾ ചെരിച്ചു നോക്കി
ആരുമില്ലേ ഇവിടെ
കുട്ടികളേ
മുതിർന്നവരേ
എന്ന് ഇരുകൈക്കയറുകൾ  പിരിച്ച്
മാവിൻ കയ്യിൽ ഉരസിയുരസി ഇത്തിരി തൊലിയടർത്തി

ഇനിയിപ്പോ അടുത്ത അവധിക്കു ഞാത്താം
എന്നൊരു അപ്പൂപ്പൻ ആത്മഗതതിലേയ്ക്ക് കാത് പൊത്തി

തട്ടിൻപുറത്തെ ചിലന്തി വലയിലേക്ക് കണ്ണ് കെട്ടി

ആടി മതിയായില്ലല്ലോ ഇല്ലല്ലോ
എന്ന് വെറുങ്ങലിച്ചു തൂങ്ങി

ഇല്ല
കണ്ടിട്ടുണ്ടാവില്ല
ഈ ആത്മഹത്യ ചെയ്ത ചിന്തകളെ
പേരക്കുട്ടികൾ ബാക്കി വച്ച് പോയ
മുന്നാക്ക - പിന്നാക്കങ്ങളെ
ധ്യാനിച്ചു ധ്യാനിച്ചു
ഉച്ചയുറക്കം പകുതി മയക്കത്തിൽ
ആടിത്തീർക്കും നരച്ച തൊങ്ങലുകളെ

ഒഴുകിപ്പരന്ന്
ഒ..ഴു..കി..പ്പ..ര..ന്ന്
ഒ.....ഴു.....കി.....പ്പ.....ര.....ന്ന്
ഒ..........ഴു..........കി..........പ്പ..........ര..........ന്ന്
ഒന്നുമല്ലാതെ ഉണങ്ങിത്തീരുന്ന
പോക്കുവെയിലിനെ -
---------------