ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 25 November 2011

അവനവന്‍ കടമ്പ

വെന്തു മലയ്ക്കുന്ന പകലുകളാണിനി
വരാന്‍ പോകുന്നത്..
ഈ തണുത്ത മരവിപ്പിനേയും കെട്ടിപ്പിടിച്ചുമൂടിപ്പുതച്ചുള്ള
ഈ ഇരിപ്പിനിയുംതുടരണമോ നീ?

ആലോചിക്കേണ്ടത് നീയാണ് കാരണം
ചാവേണ്ടതുംകൊല്ലേണ്ടതും
നീ തന്നെയാണ്
നിന്നെത്തന്നെയാണ്.. ..

ഒരു ശരീരം മാത്രം ഇഴഞ്ഞു പോകാവുന്ന
ഒരു തുരങ്കത്തിന്റെ
പാതി വഴിയിലാണ് നീയിപ്പോള്‍
എതിരെ വരുന്നവര്‍ കൂട്ടല്ല
അസ്വസ്ഥത മാത്രമെന്ന് കാലം.

ഇഴജന്തുവല്ല ജന്മം
എന്നിട്ടും തലനോക്കി തല്ലിച്ചതച്ചിടുന്നതിനു
പിറകെ നടപ്പുണ്ട് നിന്റെ തന്നെ നിഴല്‍

അകപ്പെട്ടിരിക്കുന്നത് അവനവന്‍ തുരങ്കത്തിലാണ്

Saturday 22 October 2011

ക്വട്ടേഷന്‍

എല്ലാവരും ധൃതിയില്‍ ആണ്

അവനവന്റെ മുറ്റം അടിച്ചു വൃത്തിയാക്കാന്‍
അടിച്ചു കോരി കൊട്ടയിലാക്കി
അയല്‍ മുറ്റത്തേക്കൊരു തൂക്കി ഏറാണ്..


ഞാന്‍ മാത്രം അലസമിഴികളുമായി
മുറ്റത്തേക്ക് അടിഞ്ഞു വീഴുന്ന
ചപ്പു ചവര്‍ മഴയിലേക്ക്‌ നോക്കി
വെറുതെ ഇരിക്കുന്നു..

വൈകുന്നേരമായിട്ടു വേണം
ഇതത്രയും വാരിപ്പെറുക്കി
പഞ്ചായത്ത് ശ്മാശാനത്തില്‍കൊണ്ടുപോയി തള്ളാന്‍..

പിന്നെ
വീടുകള്‍ കയറി ഇറങ്ങി
മാസപ്പടി കൈപ്പ റ്റണം..

കഞ്ഞി വേവാനുള്ള തീപൂട്ടാന്‍
ഒരിത്തിരി ചപ്പു മാറ്റിയിടുകയും വേണം
മറക്കാതെ-
----------

Sunday 9 October 2011

പ്രതി / യോഗി

ചതുരംഗം-
എനിക്ക് ഇഷ്ടമില്ലാത്ത ഒരു കളിയാണ്

ജീവിതത്തിലും
ചതുരംഗ നീക്കങ്ങളുടെ
കൊടും പദ്ധതികള്‍
ഞാന്‍ വെറുക്കുന്നു

എന്നാല്‍
കണ്ടുമുട്ടുന്ന ഓരോരുത്തരും
എന്നെ
ചതുരംഗപ്പലകയുടെ
അക്കരെ നിന്ന് നോക്കുമ്പോ
ഞാന്‍ എന്ത് ചെയ്യാന്‍?

ഒരു കാര്യം ഉറപ്പാണ്
ആര്‍ക്കും എന്നെ തോല്‍പ്പിക്കാനാവില്ല

നിങ്ങള്‍ക്ക് ജയിക്കാനാവുന്നത്
ഒരു പ്രതിയോഗിയോട് മാത്രമാണ്

യോഗി
ജയാപജയങ്ങള്‍ക്കും
അതീതനാണ്..

നിസ്സംഗതയും
അറിവില്ലായ്മയും
അലസതയും സന്ധിക്കുന്നത്
ഏത് ത്രിവേണി സംഗമത്തിലാണ്?

ഞാന്‍ ചാടി മരിച്ചിരിക്കുന്നത്
ഏത് ചുഴിയിലാണ്?

Friday 26 August 2011

ദുര്‍ബ്ബ - ലത


മുള്ളുകമ്പികളാല്‍ ബന്ധിതരായ
സിമെന്‍റ് തൂണുകള്‍ അതിരുകാക്കുന്ന
ഈ പ്ലോട്ട് ഫോര്‍ സെയില്‍ ചതുരമില്ലേ?

അവിടെ പണ്ട് കുമാരേട്ടന്‍റെ ടെയിലര്‍ കടയായിരുന്നു..
തൊട്ടടുത്ത്‌ പക്രു വണ്ണന്‍റെ പലവ്യഞ്ജനം
മുകളില്‍ ഉദയം ഗ്രാമീണ വായനശാല.

പ്രേമലത പുസ്തകം എടുക്കാന്‍ കയറുകയോ
എടുത്ത് ഇറങ്ങുകയോ ചെയ്യുന്ന
ഇടുങ്ങിയ ഏണിപ്പടി ഇടവേളയെ
എന്നും കളയാതെ കാത്തു പോന്ന കാലം

പിന്നീട്
പ്രേമലത പട്ടാളക്കാരനെ കെട്ടി
വടക്കേഇന്ത്യയിലേയ്ക്കു നാട് കടത്തപ്പെട്ടു.
കുമാരേട്ടന്‍ മരണത്തിനു വഴിമാറി
പക്രു അണ്ണന്‍
സ്ക്കൂളിനടുത്ത മുന്തിയ കെട്ടിടത്തിലേയ്ക്കു
കച്ചവട മുന്നേറ്റം നടത്തി..

ഉദയത്തി ന്‍റെ അസ്തമയ പാത പൊടുന്നനെ
(എന്നാല്‍ ഞെട്ടിപ്പിക്കാതെ )

നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ
പ്രേമലതയേയും മകനെയും
സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് കണ്ടു.

കൊതുകിനെ തുരത്താനുള്ള
ദ്രാവകയന്ത്രം വാങ്ങുന്നു.

"അയ്യോ കൊതുക്" എന്ന കൊഞ്ചലോടെ
ഒരു ഏണിപ്പടി ഇടവേളയില്‍ വച്ച്
അവളെന്‍റെ കൈകളില്‍ മൃദുവായി തല്ലിയത്
എത്ര മുന്‍പായിരുന്നു.

ഇന്നിപ്പോള്‍
പീഡനങ്ങള്‍ക്കും പരേഡുകള്‍ക്കും
നടുവില്‍ നിന്ന് നോക്കുമ്പോള്‍
അന്നത്തെ അവളുടെ ദുര്‍ബ്ബലധൈര്യത്തിന്
എന്തൊരു കരുത്താണ്!

Monday 18 July 2011

കോരല്‍

ആഴമുള്ള കിണറാണ്
മതിലിനുചുറ്റും പൊന്തയാണ്
ഉള്ളില്‍ ഇരുളിന്‍ തണുവാണ്.

ഉണ്ട്, തെളിനീരിന്‍
ആകാശം, കീഴെയെന്നു
ഉള്‍വിളി മാത്രം പറഞ്ഞതാണ്..

കപ്പിയിട്ട് കയറുകെട്ടി
തൊട്ടിയിട്ടു കോരിക്കോരി
നടുവൊടിഞ്ഞുവെന്ന് മാത്രം

കോരിയെടുത്തത്‌ മുഴുവന്‍
മഞ്ഞാണ് കുളിരാണ്

മീതെയെത്തുമ്പോഴോ, വെറും
പൊയ്യാണ് കനവാണ്.

ഇനി പഠിക്കണം
ഒറ്റക്കോരലില്‍
ഒരു തൊട്ടി
നിറവുള്ള തെളിനീരു
മുകളിലെത്തിക്കാനുള്ള
കൈവേഗം
മെയ്യൊതുക്കം

Thursday 14 July 2011

സൂര്യന്‍ ‍, ഭൂമി, മഴ..

സൂര്യന്റേതു ഒരു ഒടുക്കത്തെ പ്രണയമാണ്
അങ്ങനെ ആഞ്ഞു പുല്‍കി
ഉള്ളിലെ സ്നേഹ നീര് മുഴുവന്‍
വലിച്ചൂറ്റിയെടുത്ത്-
ഒരു മാതിരി വന്യ ഭോഗം

അതൊക്കെ ഭൂമിയെ കണ്ടു പഠിക്കണം
ശാന്തമായി
ലളിതമായി
കാല്‍പ്പനിക സ്വപ്നങ്ങളെ
കടല്‍ച്ചിന്തകളെ
ആകാശത്തേക്കുയര്‍ത്തി
മേഘക്കൈകള്‍ വിടര്‍ത്തി
തന്നിലേയ്ക്കു സ്വയം
കുളിര്‍മഴ വീഴ്ത്തി..
രോമാഞ്ചപ്പുല്‍ക്കൊടികള്‍ ഞെട്ടി ഉണര്‍ത്തി...

ഒരുമാതിരി സ്വയംഭോഗം..

Sunday 10 July 2011

മ്യൂസിയം ഡോട്ട് കോം (2050 )

പോയിട്ടുണ്ടോ നിങ്ങള്‍ ഈ സൈറ്റില്‍ ?
പഴയ കമ്പ്യൂട്ടര്‍, വെബ്‌ സൈറ്റുകള്‍,
ബ്ലോഗുകള്‍, എന്നിവയുടെ
വിചിത്ര ശേഖരം കാണാം
നിങ്ങള്‍ക്കീ സൈറ്റില്‍

പണ്ടുകാലത്തെ മനുഷ്യര്‍ ഉപയോഗിച്ച
സര്‍ഫിംഗ് ഉപകരണങ്ങള്‍
പ്രാചീനമായ ലിങ്കുകള്‍
ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്ന
വിചിത്ര രീതികള്‍
മെയിലുകള്‍ അയക്കുന്ന സംവിധാനം
വോയിസ്‌ വീഡിയോ ചാറ്റിംഗ്
എന്ന അന്നത്തെ സങ്കേതങ്ങള്‍

ഒന്നൂടെ സെര്‍ച്ച്‌ ചെയ്‌താല്‍
ഒറ്റ എന്നൊരു ബ്ലോഗും കാണും

അന്ന് കാലത്തെ മനുഷ്യരുടെ
അടയാളപ്പെടാനുള്ള ഓരോ
വെപ്പ്രാളപ്പെടല്‍..!!

Wednesday 22 June 2011

നാലണ

പേഴ്സ് നകത്ത് ഒരു നാലണ
കാലത്ത് തന്നെ എന്നെ നോക്കി തിളങ്ങുന്നു..

കരയുകയോ ചിരിക്കുകയോ ഒന്നുമായിരിക്കില്ല

വിനിമയം ചെയ്യാത്ത കാല്‍പ്പനിക കവിത പോലെ..

Thursday 16 June 2011

മലയാളി

ഒറ്റയ്ക്ക് ഒറ്റയ്ക്ക്
തവിയില്‍ കോരി എടുത്താല്‍
ചിരിച്ചു മലര്‍ന്നു
വെന്തു പാകമായത്

ഒന്നിച്ച്-
ഒരു ജനതയായി നോക്കുമ്പോഴോ
വെന്തു ചോറാകാതെ
കല്ലച്ച് കിടക്കുന്ന
ഒരു കലം അരി.

Tuesday 14 June 2011

ഉണര്‍ച്ച

വളരെ നനുത്ത
ഉച്ചയുറക്കത്തിന്റെ
മിനുസമുള്ള പട്ടിലേയ്ക്കാണ്
ഒരു കാടന്‍ സ്വപ്നത്തിന്റെ
കല്ല്‌ വന്നു വീണത്...

പട്ടു ചുളിഞ്ഞോ കീറിയോ നാശമായോ
എന്നൊന്നും അറിയാന്‍ പാടില്ല..

സ്വപ്നത്തിന്റെ കാടത്തം എന്തെന്നും
പറക വയ്യ..

ഉറക്കം നേര്‍ത്തതായിരുന്നു
ഉണര്‍വിന്റെ ഗര്‍ത്തം അഗാധവും..

Use 'n throw

ബസ്സിലെ തിരക്കിനിടയിലുണ്ട്
ആരുടെയോ മൊബൈല്‍
കരയുന്നു..

കരച്ചില്‍ നില്‍ക്കുന്നുമില്ല
ഉടമ കാള്‍ എടുക്കുന്നുമില്ല
തിരക്കായത് കൊണ്ട്
ആരുടെയാണ്
മൊബൈല്‍ എന്ന്
അറിയുന്നുമില്ല..

ഒരു കാള്‍ വരുന്നത്
ഏതൊക്കെ വഴികളിലൂടെ
എത്രയെത്ര കടമ്പകളിലൂടെ..

അത്രയും ദുര്‍ഘട പാതകള്‍ താണ്ടി
ഇത് വരേയ്ക്കും എത്തി
അതിങ്ങനെ അന്തരീക്ഷത്തില്‍
വെറുതെ ഒടുങ്ങുന്നു.. കഷ്ടം

ഇനി വല്ല ബോംബുമാണോ
എന്ന് ചിന്തിക്കും മുന്പ്
ബസ്സൊന്നു വിറച്ചു
കുലുങ്ങി

ഏയ്‌.. ബോംബാവാന്‍
തരമില്ല..

അങ്ങേതലയ്ക്കല്‍
മറുപടി കിട്ടാഞ്ഞിട്ടു
മിടിപ്പ് കൂടിയ
ഹൃദയത്തിന്റെ
വിറയലാവും ദൂരമത്രയും
താണ്ടി
ഇങ്ങെത്തിയത്..

എനിക്കെങ്ങിനെ ഇത്രയും
ഉറപ്പ് എന്നാണു ചോദ്യമെങ്കില്‍
നിങ്ങളൊരു പോങ്ങന്‍ തന്നെ
സുഹൃത്തേ..

ഇനിയൊരിക്കലും അവളുടെ
കാള്‍ എടുക്കില്ലെന്ന്
ഈ ആള്‍ക്കൂട്ടക്കോട്ടയുടെ
സുരക്ഷയില്‍ നിന്ന് കൊണ്ട് ഞാന്‍
പ്രതിജ്ഞ എടുത്തിട്ട്
നിമിഷങ്ങള്‍ അധികമായിട്ടില്ലല്ലോ..

Sunday 12 June 2011

ഓരമെന്നാലും

കല്‍ക്കുന്നന്‍ എന്ന് വിളിക്കും ചിലര്‍
പഴുതാര എന്നാണു പൊതുവായുള്ള വിളിപ്പേര്..

phylum centipede എന്നോ മറ്റോ
ശാസ്ത്രനാമം.

ഓരം പിടിച്ചേ പോകാറുള്ളൂ
എന്നിട്ടും ആദ്യ കാഴ്ചയില്‍ തന്നെ
വധശിക്ഷ വിധിക്കും നിങ്ങള്‍..

Tuesday 7 June 2011

കാലാകാലം

വേലിയില്‍ നിറയെ
മുള്ളുകളെക്കാള്‍
വള്ളികളും പൂക്കളുമുള്ള
ഒരു ഭൂത ഇടവഴിയില്‍,
സ്ലാബ് മതിലും
ഇരുമ്പു മുള്ളുകളും
ഇടതിങ്ങിയ
കോളനി ഇടുക്കില്‍
നിന്നൊരു വര്‍ത്തമാനക്കിളി
ചിലയ്ക്കാന്‍ എത്തിയിരിക്കുന്നു..

ഉച്ചയാണ്
പച്ചയാണ്
ഏകാന്തതയാണ്
എന്ന് വല്ല നോട്ടവുമുണ്ടോ?

കല്ലെടുത്ത്‌ ഒരു ആട്ടു വച്ച് കൊടുത്തു..
വര്‍ത്തമാനമൊക്കെ പിന്നെ..
ഇത് ഭൂതമാ..

Thursday 19 May 2011

ഖനനം

കിളച്ചു കിളച്ചു തൊടിയിലെ
ഭൂതകാലം ചികഞ്ഞതായിരുന്നു..

കാച്ചില്‍
മഞ്ഞള്‍
ചേന
ചേമ്പ്
പടവലം
പുളി
മുരിങ്ങ..

പിന്നെയും കുഴിച്ചു ചെല്ലുമ്പോള്‍
തലയോട്ടികള്‍ ..നട്ടെല്ലുകള്‍..

സൂക്ഷിച്ചു വയ്ക്കേണ്ടവയാണ്
ഇനി ഇത്തരം സാധനങ്ങള്‍
എവിടുന്ന് കിട്ടാനാണ്‌?

റബ്ബര്‍ വളവു നീര്‍ത്തി ഞാന്‍
വര്‍ത്തമാനകാലത്തിന്റെ
ചൊറിപിടിച്ച കാലുകള്‍
വെന്തു ണങ്ങിയ
വറ മണ്ണില്‍ നിന്നും വലിച്ചൂരി..
പൊള്ളി നീറ്റുന്നു

എന്‍ഡോ സള്‍ഫാനെതിരെ
ഒരു ജാഥ സംഘടി പ്പിക്കണം
ഒരു കവിത എഴുതണം..

തല്‍ക്കാലം ഭൂതകാലക്കുഴി
കുഴിക്കല്‍ നിര്‍ത്താം..

Saturday 14 May 2011

ഓ(ബാ,സാ)മ

ഒയെമ്മാര്‍ പരീക്ഷ
എഴുതാന്‍ പോയ
കോഴിക്കുഞ്ഞാണ്
രാവിലത്തെ വാര്‍ത്തയില്‍ ..

നിങ്ങളുടെ രക്ഷകന്‍ ആര്?
എന്ന ചോദ്യത്തിന്
കൊടുത്ത നാല് ഓപ്ഷന്‍
(പാമ്പ്, പരുന്ത്, കുറുക്കന്‍, മനുഷ്യന്‍)
എന്നത്രേ

ഇതൊന്നുമല്ല എന്ന ഒരു ഉത്തരത്തിനു
സ്കോപ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച്
അവള്‍ പരീക്ഷ ബഹിഷ്ക്കരിച്ചു പോലും..

അവള്‍ക്കു
വല്ല മാവോ പ്ലാവോ ആയി
ബന്ധമുണ്ടോ
എന്ന് അന്വേഷിച്ചു വരുന്നു...

Wednesday 13 April 2011

ആമാശയം

ഇക്കണ്ട
ചരിത്രപുസ്തകങ്ങളെ
ഒക്കെയും
ഒറ്റ വാക്കില്‍
ഒതുക്കാന്‍
എനിക്കൊരു
വാക്ക് വേണമായിരുന്നു..

(ചരിത്രമെന്നാല്‍
മാനവന്‍റെ മാത്രം
എന്ന് ധരിക്കരുത്..

പ്രകൃതിയുടെ..
പച്ചയുടെ..)

എത്ര നല്ല വാക്കാവും
അത് അല്ലെ?

അതിനെ-
അതിനെ മാത്രം
ഒന്ന് പിന്‍വലിച്ചാല്‍
എത്ര ശൂന്യമായി പ്പോയേനെ
ഈ വീഥികള്‍ അത്രയും..

തീര്‍ച്ചയായും
അത്
പ്രകൃതിയുടെ
ഏറ്റവും നല്ല
ആശയം തന്നെ!

Tuesday 12 April 2011

കിളികുലം

ഒരിക്കല്‍
ഒരു വേടനും കിളിയും
മുഖാമുഖം കണ്ടപ്പോള്‍
കിളി ചോദിച്ചു..

വേടാ..
കൊല്ലും മുന്‍പ് എനിക്ക്
ഒരു കാര്യം അറിയണം..

നീയോ നിന്‍റെ അമ്പോ
ആരെയാണ് ദൈവം
ആദ്യം സൃഷ്ടിച്ചത്?

ആവനാഴിയില്‍ നിന്നും അമ്പൂരി
വേടന്‍ ധിക്കാരിക്കിളിയുടെ
നെഞ്ചിന്‍ കൂട് തകര്‍ക്കും
മുന്‍പ്
ദൈവം ഇടപെട്ടു
കിളിയെ ഭസ്മമാക്കി..

പാവം കിളി
മിനിമം
ഒരു പത്തു വര്‍ഷമെങ്കിലും
നിരാഹാരം കിടക്കാം
എന്ന് അത് മോഹിച്ചത്
പാഴിലായി..

Monday 11 April 2011

നീ

കരള്‍ പറിച്ചെറി യുന്ന
നിന്‍റെ ഈ ചിരിയുണ്ടല്ലോ..

അതിനി വേണ്ട.
നീയും വേണ്ട..

പ്രണയമേ..
നീ ഇല്ലാത്ത ഇടത്തിന്
എന്ത് ശാന്തത...

കാറ്റും കോളും മിന്നലും
താങ്ങാന്‍ ഇനി ഈ
മാന്തളിര്‍ മനസ്സിന് വയ്യ..

Sunday 10 April 2011

ഒരു സ്വയം പൊക്കിക്കവിത

സുഹൃത്ത് എന്നോട് ചോദിച്ചു
കള്ളു കുടിക്കാത്ത നീ എന്ത് കവി?

അരക്കവിയോ
കാക്കവിയോ അല്ലാത്ത ഞാന്‍
എന്നിട്ടും പറഞ്ഞു

നുരച്ചു പുളിച്ചു ദിവസവും
മുന്നില്‍ ഒരേ വടിവുകളോടെ
നീണ്ടു കിടക്കുന്ന
ഈ ജീവിത ലഹരിയുള്ളപ്പോള്‍
ഞാനെന്തിനു മറ്റൊരു
ലഹരിക്കുപ്പിയുടെ
ചെവിക്കു പിടിക്കണം?

കള്ളു കുടിക്കുന്നവന്‍ എങ്കിലും
കവി അല്ലാതിരുന്ന
സുഹൃത്ത് നീരസത്തോടെ
നടന്നു നീങ്ങി.

അവന്‍ ഒരു കവി അല്ലായിരുന്നു.

ആയിരുന്നെങ്കില്‍
എന്നെ
അഭിനന്ദിച്ച് ആശ്ലേഷിച്ചേനെ എന്ന്
മനസ്സില്‍ സ്വയം പൊക്കി
ഞാനും നടന്നു.

Monday 21 March 2011

വേദന

ഇതൊരു കലവറയാണ്..

ഏതു തരം മൂര്‍ച്ചയുള്ള
വാളു വേണമെന്ന്
പറഞ്ഞാല്‍ മാത്രം മതി
നിങ്ങള്‍..

ചിരിക്കണ്ട..
എന്‍റെ കലവറ
നിറയെ വാളുകളാണ്.

പലതരം വാളുകള്‍..

ഈ ശരീരം കണ്ടോ..
അമ്മയുടെ വേദന
ഉറയൂരി വീശിയ
ഈ ശരീരം..

ആര്‍ക്ക് നേരെ വേണമെങ്കിലും
വീശാമെനിക്കീ
ഉടല്‍വാള്‍...

ഇല്ല
തുരുമ്പെടുത്തിട്ടില്ല-
ഇടയ്ക്കിടെ
കരിങ്കല്ലിലിട്ടു
രാകി രാകി
മൂര്‍ച്ച കാക്കാറുണ്ട് ..

-----------

Saturday 19 March 2011

എക്സ്പ്രസ്സ്‌ ഹൈവേ

എന്‍റെ പാത നിറയെ
സ്വയം വിമര്‍ശനത്തിന്റെ ഗട്ടറുകള്‍..

ആത്മവിശ്വാസം ഇല്ലായ്മയുടെ വിള്ളലുകള്‍..

ഓ..അതങ്ങിനെ ഒന്നും അല്ലെന്നേ
ഞാന്‍ ആള് പുലിയാ...
എന്ന ക്ഷണനേര
തോന്നല്‍ ഹമ്പുകള്‍ ..

ഞാനാകട്ടെ

വൃത്തിയുള്ള-
വീതി കൂടിയ-
നിരപ്പുള്ള-
ട്രാഫിക്‌ കുറഞ്ഞ-

ഒരു നാലുവരിപ്പാത
സ്വപ്നം കാണുന്നു..

കരിങ്കാലി.

Wednesday 16 March 2011

വില

സ്വപ്നത്തില്‍ ഇന്നലെ ഈശ്വരന്‍ പ്രത്യക്ഷപ്പെട്ട്
ഒരു വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ടു .

ആരും എന്നെ ഭരിക്കാത്ത
ആരെയും ഞാന്‍ ഭരിക്കാത്ത
ഒരു നാടാണ് ഞാന്‍ ആവശ്യപ്പെട്ടത്

സ്വപ്നമായിരുന്നിട്ടും
ഈശ്വരന്‍ എന്‍റെ ചെകിടടിച്ചു പൊളിച്ചു
വിലപ്പെട്ട സമയം കളഞ്ഞതിന്
തെറി വിളിച്ചു..

ശരി തന്നെ.
സ്വപ്നം ആയാലെന്താ..
ഞാന്‍ അങ്ങോരുടെ സമയം
പാഴാക്കരുതായിരുന്നു..

Thursday 17 February 2011

തിളനില

പണ്ടൊക്കെ
അത് നൂറോ അമ്പതോ ആയിരുന്നു..

ഇപ്പോഴത്‌ കൂടിക്കൂടി
ആയിരം കടന്നുപോവുന്നല്ലോ ദൈവമേ..

ചുറ്റിനും ഇങ്ങനെ
മഞ്ഞുറഞ്ഞ് തണുത്ത്
ഉറച്ചു പോവുമോ
ഈ ലോകം?

Tuesday 25 January 2011

രുചിഭേദങ്ങള്‍

പണ്ട്-


കുട്ടിക്കാലത്ത്
നാട്ടിലെ
നാരായണ വിലാസം
ഹോട്ടല്‍ കാണുമ്പോഴൊക്കെ
ഞാന്‍
വിചാരിക്കുമായിരുന്നു..

ഇനി ഇത് വളര്‍ന്നു
ഹോസ്റ്റല്‍ ആവും..

പിന്നെയും പണം സമ്പാദിച്ചു ഹോസ്പിറ്റല്‍ ആവും..

ഇന്ന്-
വളര്‍ന്നു വളര്‍ന്നു
നാടുമല്ല നഗരവുമല്ല
എന്ന ഇളിഭ്യ ച്ചിരി ചിരിക്കുന്ന
അതേ നാടിന്‍റെ;
നാരായണവിലാസം നില്‍ക്കുന്ന
അതേ സ്ഥലത്ത്
പുഴുക്കള്‍ അരിക്കുന്ന
ചവറു കൂനയ്ക്കടുത്തു
ഒരു ബോര്‍ഡ് വന്നിരിക്കുന്നു.

ഇത്
ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍ സൈറ്റ്

Tuesday 11 January 2011

അട്ടിമറി

അമ്പലപ്പറമ്പില്‍
സാമൂഹ്യ നാടകം

എത്ര കാലമായി ഒരു
നാടകം കണ്ടിട്ട് എന്ന
ഗൃഹാതുരതയോടെ
പോയി നിന്ന് നോക്കി
രാത്രിയില്‍.

കര്‍ട്ടന്‍ ഉയരുമ്പോഴുണ്ട്
എല്ലാ നടീ നടന്മാരും
നിരന്നിരിക്കുന്നു.

ജീവിതം കാണാനാത്രേ.

പൊടുന്നനെ
അഭിനേതാക്കള്‍
ആകേണ്ടി വന്നതിന്റെ
ഉത്തര വാദിത്തം
കാണികള്‍
കൂവി മറി കടന്നു

സ്റ്റേജ് നിറഞ്ഞിരിക്കുന്ന
കാണിഅഭിനേതാക്കള്‍ ആവട്ടെ
ജീവിതത്തിനും
നാടകത്തിനും
ഇടയ്ക്ക്
പൊടുന്നനെ
പൊട്ടി വീണ
ചുവന്ന കര്‍ട്ടന്റെ
ഉള്ളിലുമകപ്പെട്ടു.

സ്ക്രിപ്റ്റ് തിരുത്തിയ
സംഘടിത നീക്കത്തെ
ഭാരവാഹികള്‍
എങ്ങിനെ നേരിടുമോ എന്തോ?

Thursday 6 January 2011

സെമിനാര്‍/സംവാദം

ക്ഷണക്കത്ത് കിട്ടിയത്
ഇന്നലെയാണ്

വിഷയം കാലഘട്ടങ്ങളുടെ
സംവാദം..

ഒരു ദിവസത്തിന്‍റെ തയ്യാറെടുപ്പുമായി സ്ഥലത്തെത്തി..

എഴുപതുകളില്‍ നിന്നും ഒരു
ചുവന്ന തോള്‍സഞ്ചി എത്തിയിരുന്നു..

മുപ്പതുകളില്‍ നിന്നും
ഒരു ഖദര്‍..

ആയിരത്തി എണ്ണൂറുകളുടെ അവസാന പാദത്തില്‍ നിന്നും ഒരു മേല്‍മുണ്ട്‌ ...

രണ്ടായിരാം ആണ്ടു താണ്ടി
എത്തിയത് ഞാന്‍ മാത്രമാണ് എന്നറിഞ്ഞപ്പോള്‍
വരേണ്ടിയിരുന്നില്ല
എന്നൊരു ലജ്ജ എന്നെ വന്നു മൂടി..

നെറ്റും സിമ്മും എന്നെ ഉപേക്ഷിച്ചു
ഹാളിനു വെളിയില്‍ തന്നെ നിന്നു.

ഏതാണ്‌ ഹാളിനുള്ളിലെ കാലം എന്ന് ഞാന്‍
വാതില്‍ക്കല്‍ നിന്ന
മനുഷ്യനോടു ചോദിച്ചപ്പോള്‍
അയാളില്‍ കൌതുകം.

ഹാളിനകത്ത്‌ കാലം ചോദിക്കരുത് എന്നൊരു
ബോര്‍ഡ് വച്ചിരുന്നു.
അവനവന്‍റെ കാലം പറയാം.

തിങ്ങി നിറഞ്ഞ ഹാളിനകം,
പക്ഷെ, നിശ്ശബ്ദമായിരുന്നു..

ചരിത്ര പുസ്തകത്തിലെ
പല പല രൂപങ്ങളും
ഒന്നോടെ, ഒരു പ്രൊജക്റ്റ്‌ ബുക്കിലെ ഒരു പേജില്‍
വെട്ടിയൊട്ടിക്കപ്പെട്ടത് പോലെ,
നിരന്നിരിക്കുന്നു..

ഓരോരുത്തരും
അവരവരുടെ
കാലത്തിന്‍റെ പ്രതിനിധികളത്രേ.

സംവാദത്തില്‍
ആര് ജയിക്കുമോ,
എന്‍റെ കാലത്തിനെ പ്രതിനിധീകരിക്കാന്‍
ഞാന്‍ യോഗ്യനോ,
ഈ സംവാദം സംഘടിപ്പിച്ചവര്‍ ഏതു കാലത്തില്‍ ആവും

എന്നിങ്ങനെ
സംശയങ്ങളുടെ
നൂറു തിര വന്ന്
എന്നെ മൂടി.

ഏറ്റവുമാദ്യം
സംസാരിക്കുന്നത് ഒരു
ഏക കോശ ജീവിയാണെന്ന
അറിയിപ്പ് വന്നു.

അനന്ത കോടി കണ്ണികളുടെ
ഇങ്ങേത്തലയ്ക്കല്‍
അനവസരത്തില്‍
തിളച്ചു പൊന്തിയ
പുച്ഛം
അങ്ങേ അറ്റത്തു നില്‍ക്കുന്ന
ആ ജീവിയിലേയ്ക്ക് ഓളം തല്ലി
എത്തിയോ എന്തോ

ഞാന്‍ എന്തിനോ
വീണ്ടും ലജ്ജിച്ചു കാത്തിരിപ്പായി..

Wednesday 5 January 2011

ഇനി

മഴയുടെ
സ്ഫടിക തമ്പുരു
ഇനി മാനം
വേനല്‍പ്പുതപ്പിട്ടു മൂടും..

ശ്രുതി ചേര്‍ക്കാന്‍
ആരെയും കിട്ടാതെ..
രാത്രിചീവീടുകള്‍
കരഞ്ഞു കൊണ്ടേയിരിക്കും...

Monday 3 January 2011

അവനവന്‍ അക്കാദമി

ചതുര വടിവില്‍
കിനാവ്‌ കാണാന്‍
ഒരു ക്രാഷ് കോഴ്സ് .

വിപ്ലവ കാരി യാവാന്‍
പത്ത് എളുപ്പ വഴികള്‍

കൈ നനയാതെ
പിടിച്ച മീന്‍
എങ്ങിനെ
ആരാന്‍റെ പൊള്ളുന്ന
നെഞ്ചില്‍ ചുട്ടെടുക്കാം..

............

എങ്ങിനെ
മതിമറന്നു
പൊട്ടിക്കരയാം
എന്ന് കൂടെ പഠിപ്പിച്ചിരുന്നെങ്കില്‍...