ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Monday 29 November 2010

ചില്ലേര്‍

തികച്ചും
അപ്രതീക്ഷിതമായി
ഇന്നലെ
ഒരു തുണിപ്പന്ത്
വന്നെന്റെ മുതുകത്തു കൊണ്ടു.

തിരിഞ്ഞു നോക്കിയത്
ഭൂതകാലത്തിന്റെ
ഫ്രെയിമിലേക്ക്

നീ പെട്ടു നീ പെട്ടു
എന്ന് തുള്ളിച്ചാടി
തിരിഞ്ഞോടുന്നു
മരിച്ചു പോയ
എന്റെ ബാല്യകാല സുഹൃത്ത്‌

ഞാനും
അവനും
ഭൂത - വര്‍ത്തമാനത്തില്‍
കാലൂന്നി
ചില്ലേറുകളിയിലായിരുന്നു.

Friday 26 November 2010

എന്റെ പിഴ എന്റെ പിഴ..

കാലത്തേ തുടങ്ങിയതാണ്‌
ഓട്ടം
ഇനിയും തീര്‍ന്നിട്ടില്ല

അതിനിടയിലാണ്
ഹെല്‍മെറ്റ്‌ ധരിക്കാഞ്ഞതിനു
പോലീസ് തടഞ്ഞു നിര്‍ത്തി
പിഴയിട്ടത്..

പറഞ്ഞിട്ട് കാര്യമില്ല..
അപകടം വല്ലതും
സംഭവിച്ചാല്‍
ജീവന്‍ തന്നെ പോയെന്നു വരും
ഇങ്ങനെ പിഴ ചുമത്തിയാലെ
നമ്മളൊക്കെ പഠിക്കൂ .

പിഴ
ശിരസ്സാ വഹിച്ചു വണ്ടി വിട്ടു.
ഇനി
റോഡിലെ ഉടനീള കുഴികളില്‍
ചക്രം കുരുങ്ങാതെ
ഓടിച്ചു വീടെത്തണം വൈകാതെ

എന്നിട്ട് വേണം..

ബിവറേജസ് -ല്‍
ക്യൂ നിന്നു വാങ്ങിയ പൈന്റ്
അളിയനുമൊന്നിച്ചു അടിച്ചു തീര്‍ക്കാന്‍ .


തമിഴ്നാട്ടില്‍ നിന്ന് വന്ന മരുന്നടിച്ച
കായ കൊണ്ട്
ഭാര്യ ഉണ്ടാക്കിയ
ടച്ചിങ്ങ്സ് കൂട്ടിനുണ്ടാകും.

ഒന്ന് പുകയ്ക്കുകയും വേണം.

പോലീസിനെ
പറഞ്ഞിട്ട് കാര്യമില്ല..
നിയമം നിയമത്തിന്റെ വഴിക്ക്
നീങ്ങണം.

തല സേഫ് ആവണം.
അടുത്ത കാനേഷുമാരിക്ക്
എണ്ണം കൊടുക്കേണ്ടതല്ലേ?

Tuesday 23 November 2010

അവിഹിതം

തെളി വെള്ളം-
ആഴ തണുപ്പ് -

ഓരോ തവണ
മുങ്ങി നിവര്‍ന്നു
കര പറ്റുമ്പോഴും
കാലില്‍ ചേറുപുരളുന്നു

കടവുകള്‍ ഇല്ലാത്ത
കുളമാണ്

വെള്ളത്തിന്‌ ചുറ്റും
ചേറാണ്.

Sunday 21 November 2010

പാമ്പും കോണിയും

വൈകീട്ട്
ഓഫീസ് ചതുരം വിട്ട്
നിരത്തിലേക്ക്
ചിതറിത്തെറിക്കുമ്പോഴാണ്,

ബീ എം ഡബ്ലിയു വില്‍
പാഞ്ഞു വന്നു
വഴിയരികില്‍ ചവിട്ടി നിര്‍ത്തി
കേറുന്നോ ടൌണില്‍ വിടാം
എന്ന് സ്വര്‍ണ്ണ ചിരി ചിരിച്ചത്,
ബാല്യകാല സഖാവ്

പത്താം ക്ലാസ്സില്‍
കണക്കു പരീക്ഷയ്ക്ക്
ഒരേ ബെഞ്ചിലിരുന്നു
പാമ്പും കോണിയും കളിച്ചവര്‍ ഞങ്ങള്‍.

അവന്‍ 12 മാര്‍ക്കിന്റെ പകിട എറിഞ്ഞു
കോണിയിലേക്ക് തോറ്റപ്പോള്‍
ഞാന്‍ 99 ന്റെ പാമ്പിലേയ്ക്കു
അഹങ്കരിച്ചതായിരുന്നു.

കാറില്‍ ഇരുന്നു അവന്‍
കോടികളുടെ കണക്കുകള്‍ പറയുന്നു..

ഞാനോ എന്റെ ജീവിതത്തെ
എണ്ണിയെണ്ണിക്കുറയുന്നു

Saturday 20 November 2010

പസഫിക്

കൈത്തോടിനരികിലൂടെ പോയപ്പോഴാണ്,
കടലിന്‍റെ കുത്തുന്ന മണം.

കാമുകിക്ക് പരാതി,
വിങ്ങ്സ് ഉള്ള പാഡ് ഈ
ഓണം കേറാമൂലയില്‍ എവിടെ കിട്ടാനാ എന്ന്.

ഏതു ചിറകുകള്‍ക്കാവും
ചിറകെട്ടി നില്‍ക്കുന്ന കടല്‍ മണത്തെ
ഇങ്ങനെ ആവാഹിക്കാന്‍ എന്ന ആത്മഗതത്തെ
അവള്‍ കേട്ടില്ലെന്നു തോന്നുന്നു..

ധൃതിവച്ചു വീശിയ കാറ്റിലേയ്ക്ക്
മൂക്ക് കൊടുത്തു ഞാന്‍
പസഫിക്കിനെ ധ്യാനിച്ചു.

അപ്പോഴുണ്ട് :
ഏതു പാഡിനുമാവില്ലീ
കടല്‍ച്ചൊരുക്കിനു തടയിടാന്‍
എന്നവള്‍ പാരടി പാടുന്നു.

കുലട.

Friday 19 November 2010

ഇന്നലത്തെ മഴ

ഇന്നലെ പെയ്ത മഴയില്‍
കൊഴിഞ്ഞു വീണത്‌
പഴുത്ത ഇലകള്‍ മാത്രമല്ല.

മുറ്റം നിറയെ
പച്ചയിലകള്‍..
മണ്ണോടു ചേര്‍ന്ന്,
മാനം നോക്കി,
തണുത്ത ഹൃദയങ്ങള്‍ പോലെ..

ഒരില
ഭൂമിയില്‍ നിന്നും
അടര്‍ത്തിയെടുക്കുമ്പോള്‍
ചെളിയുടെ ചോരഞരമ്പുകള്‍ കണ്മിഴിക്കുന്നു.

ഇല തണുത്തതാണെങ്കിലും
അവയ്ക്കടിയിലെ മണ്ണിനു
ചോരച്ചൂട്..

സൂര്യനില്ലാത്ത മാനം
ഒരീറന്‍ തുണി .

പൂവിലോ
കായിലോ
മഴവില്ലിലോ
അല്ല പ്രണയം..

ഈ ഇലകളില്‍

ഭൂമിയോട് ചെവി കോര്‍ത്ത
ഈ ഇലകളില്‍..

കനവ്‌

ഇന്നലെ ഒരു കിനാവ്‌ കണ്ടു.
ഞാന്‍ കഴുമരത്തിന്‍റെ നിഴലില്‍.

എന്തെങ്കിലും കുറ്റം ചെയ്തു കാണണം.
അല്ലെങ്കില്‍ കുറ്റമേ ചെയ്തിട്ടില്ല എന്നും വരാം.

ഒരു പക്ഷെ
ഞാന്‍ ചെയ്ത ശരി,
ലോകത്തിനു കുറ്റമാവാനും മതി.
സ്വപ്നമല്ലേ.. സാധ്യത പലതാണല്ലോ.

നിശ്ശബ്ദമായി അവസാനത്തെ രാത്രി.
നിമിഷങ്ങള്‍ വറ്റിത്തീരുന്നതറിയിച്ച് കൊണ്ട്
കാവല്‍ക്കാരന്‍റെ കാലടി ശബ്ദങ്ങള്‍.

അവസാനമായി കാണാന്‍ വന്ന
പരിചയക്കാരന്‍ കൂടി
കണ്ണ് തുടച്ച്,
ശരി ഇനി ശവം ഏറ്റു വാങ്ങുമ്പോള്‍
നി ന്‍റെ അടഞ്ഞ കണ്ണുകള്‍ക്ക്‌
പിറകില്‍ നിന്ന് കാണാം
എന്ന് പിരിഞ്ഞപ്പോള്‍,
പക്ഷെ എന്തോ.. സ്വപ്നം
മുറിഞ്ഞു പോയി.

അല്ലായിരുന്നെങ്കില്‍
ഒരു രക്ഷകന്‍ വന്നേനെ എന്നും,
എല്ലാ കെട്ടുകളും പൊട്ടിച്ചു രക്ഷി ച്ചേനെ എന്നും
ഞാന്‍ എന്‍റെ മനസ്സിനോട് കള്ളം പറഞ്ഞു.

പിന്നെ
ഇരുട്ടിനെ നോക്കി പല്ലിളിച്ച്‌
ജീവനുണ്ടെന്നു ഉറപ്പു വരുത്തി
കമിഴ്ന്നു കിടന്നു..

സ്വപ്നങ്ങളില്‍ നിന്നും
മനസ്സിനെ അടച്ചു പിടിച്ചു..

...

Friday 12 November 2010

സൂ -ചി

പൊള്ളയായ ലോകം
ഇങ്ങനെ വീര്‍ത്തു വീര്‍ത്തു
വരുമ്പോള്‍

നിന്നെ പോലെ ഇടയ്ക്കിടയ്ക്ക്
ആരെങ്കിലും അവതരിക്കണം..

ടപ്പേ ന്നു കുത്തി പ്പൊട്ടിക്കാന്‍

പാട്ട

പഴയ പാത്രങ്ങള്‍,
കടലാസ്സുകള്‍,
പുസ്തകങ്ങള്‍,
കൊടുക്കാനുണ്ടോ എന്ന
നിലവിളിയുമായി
ഒരു സൈക്കിള്‍ കാരന്‍
എന്‍റെ മുന്‍പില്‍.

വീട് മുഴുവന്‍ പരതിയിട്ടും
ഒരു പഴയതും കിട്ടിയില്ല,
വിറ്റു കാശാക്കാന്‍.

ഒടുവില്‍ ഞാന്‍ എന്‍റെ
ഉള്ളിലേക്ക് കയ്യിട്ടു..
ഒരു മൂലയില്‍ പഴയ
ഒരു പ്രണയം കിടപ്പുണ്ടായിരുന്നു.

സൈക്കിള്‍കാരന്‍ അത്
കയ്യില്‍ തൂക്കി ഭാരം നോക്കി..
പിന്നെ ഒരു മഞ്ഞച്ച ചിരി
മാത്രം വിലയായി തന്നു..

അയാള്‍ എന്‍റെ പ്രണയത്തെ
ചാക്കിലാക്കിയില്ല..

ഭാരം കുറഞ്ഞവ
അയാള്‍ എടുക്കാറില്ല പോലും.

Friday 5 November 2010

ബോണ്‍സായ്

ഒരു ചെറിയഇടവേളയില്‍
എന്തൊക്കെ ചെയ്തു കഴിഞ്ഞു!!

ഇന്നലത്തെ ഫുള്ളി ന്‍റെ ബാക്കി
രാജേട്ടന് കൊണ്ടേ കൊടുത്തു
പാന്‍പരാഗ് സ്റ്റോക്ക്‌ തീര്‍ന്നത്
ഒരു മാല സംഘടിപ്പിച്ചു.
വരുന്ന വഴി സെല്ല് റീ ചാര്‍ജ് ചെയ്തു
ചെല്ലക്കിളിയുടെ കുട്ടി സന്ദേശത്തിന്
മറുസന്ദേശം വിട്ടു.

ദൂരെ നിന്നേ മണി മുഴങ്ങുന്നത് കേട്ടു.
മുറ്റത്ത്‌ അല തല്ലുന്ന കടലിനു
ഒരു നിമിഷം കൊണ്ട് വേലിയിറക്കം.

ശൂന്യ വരാന്തയിലൂടെ
അവന്‍ ഏഴു ബീയിലേക്ക് പാഞ്ഞു.

മാഷ്‌ വന്നിട്ടുണ്ടോ ആവോ!!

കോറിമറന്നിട്ടത്

എന്‍റെ പ്രണയം

വാലാട്ടി വാലാട്ടി നില്‍ക്കുമ്പോള്‍
ഇടയ്ക്ക് സ്നേഹം
വിളമ്പിത്തരാറുണ്ട്..

പിന്നെ-
മൌനത്തിന്‍റെ
അവഗണനയുടെ
കൂര്‍ത്ത കല്ലുകള്‍
മുഖം നോക്കാതെ വീശി എറിയും.
'പോ പട്ടീ മുന്‍പീന്നു' എന്ന ചെത്തി ക്കൂര്‍പ്പിച്ച മൌനം.

ചലവും ചോരയും ഒലിക്കുമെങ്കിലും
ഞാനപ്പോഴും വാലാട്ടുന്നു.

ഇടയ്ക്ക്
വല്ലപ്പോഴുമൊക്കെ
സ്നേഹം വിളമ്പിത്തരാറുണ്ടല്ലോ..



ജീവിതം

കടലാസ്സില്‍
ഒരു പൂ വരയ്ക്കാന്‍ തുടങ്ങി.

പൂമ്പൊടി,
ഇതളുകള്‍,
കമ്പ്, ഇലകള്‍..

ചന്തത്തില്‍ ചായം പൂശി.

എല്ലാറ്റിനും ഒടുക്കമാണറിഞ്ഞത്..
കടലാസ്സു പിഞ്ഞിരിക്കുന്നു..

കയ്യൊപ്പിടാന്‍ പോലും
ഇടമില്ലാതെ..



എന്ത് ചെയ്യണം?


നീയാണെന്നിലെ രോഗം

അതിനുള്ള ചികിത്സയും
നീ തന്നെ.

പ്രണയമേ
ഞാനിനി എന്ത് ചെയ്യണം?



പുഴ



തടാകം-
മഴവില്ല്-

ഇല്ല

പ്രണയത്തെ കുറിച്ച്
പറയുമ്പോള്‍
അത്തരം സ്വച്ഛ് ബിംബങ്ങള്‍
പറയാന്‍
എനിക്കാവില്ല.

ഞാനിപ്പോഴും പുഴ തന്നെയാണ്..
കരകവിഞ്ഞൊഴുകുന്ന
പഴയ പ്രതാപിയായ പുഴ.

എന്‍റെ അരികിലേയ്ക്ക് വരരുത്.

കടപുഴകി എന്നിലേയ്ക്ക് അടിയാനും മതി.



ഏകാന്തത


കമ്പ്യൂട്ടര്‍
സ്ക്രീനില്‍ വാക്കുകള്‍ ചരടുകളില്ലാത്ത പട്ടങ്ങള്‍ പോലെ..
വരികള്‍ക്കിടയിലെ
വെളുത്ത ആകാശത്തില്‍
ഉറഞ്ഞുപോയിരിക്കുന്നു.

കരച്ചിലിന്‍റെ കടല്‍ത്തീരത്ത്‌
കാറ്റ് കൊള്ളാനെത്തുന്നവര്‍
സുഖാന്വേഷികള്‍ ..

എത്രയും അടുപ്പമുള്ളവര്‍
എന്തുമാത്രം അകലത്താണെന്ന്
കറുത്ത മാനത്ത്
ചന്ദ്രന്‍ ചിരിക്കുന്നു

അകലം കൂടുംതോറും
എല്ലാം മുക്കുത്തിച്ചന്തങ്ങള്‍ എന്ന്
കുഞ്ഞു നക്ഷത്രങ്ങള്‍..

എന്നില്‍ നിന്നെന്നിലേക്ക്
ഒരു ഭൂമിയോളം
ചുറ്റി വരണമെന്ന്
ഭൂമിശാസ്ത്രാ ധ്യാപകന്‍.

ഞാന്‍ പോലും കൂട്ടിനില്ലാത്ത
എന്‍റെതു എന്തൊരു ഏകാന്തത.

..

Thursday 4 November 2010

...........................................കുടം

കിളച്ചു കിളച്ചു വന്നപ്പോള്‍
കിട്ടിയത് ഒരു കുടമായിരുന്നു .
ഒന്നുമില്ലാത്ത ഒരു മണ്‍കുടം.

ഒന്നുമില്ലെന്ന് പറഞ്ഞത് തെറ്റ്.
അതിനകം നിറയെ മാറാലയായിരുന്നു.
ചിലന്തി, അതിന്‍റെ മുട്ടകള്‍,
ഇര..

അതെങ്ങനെ ശൂന്യതയാവും?

അതൊരു വീടല്ലേ?
കുടുംബമല്ലേ?
കെണിയല്ലേ?

വേശ്യയുടെ മുറി

എന്നും കാലത്ത്
നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
കുറേ വാക്കുകള്‍ കളഞ്ഞു കിട്ടാറുണ്ട്.
ഉറഞ്ഞു കട്ടയായി
മുറിയുടെ പല മൂലകളില്‍
മുഖം പൂഴ്ത്തിക്കിടക്കുകയാണവ.

കരളേ, പൊന്നേ, ഹാ..

വാക്കുകള്‍ പലതാണ്.
വലുതും ചെറുതുമായ വാക്കുകള്‍.

വാചകങ്ങളും വിരളമായുണ്ട്.

പലതും പുലര്‍ച്ചെയാവുംപോഴെയ്ക്കും
മുറിഞ്ഞു പോയിരിക്കും.

വാക്കുകള്‍ അക്ഷരങ്ങള്‍ ആയി പിരിഞ്ഞും കിടക്കാറുണ്ട്.

എന്നും കാലത്ത് നിലമടിച്ചു വൃത്തിയാക്കുമ്പോള്‍
അക്ഷരങ്ങള്‍ എണ്ണിനോക്കാറുണ്ട്.
തലേന്നത്തെ പ്രണയത്തിനിടയില്‍
തെറിച്ചു തൂവിപ്പോയവ.

ഏറ്റവും അധികം എണ്ണത്തിലുള്ളത്
'പ' എന്ന അക്ഷരം ആകുന്നു.

പൊന്നേ, പൂവേ, തൊട്ടു പൊലയാടി മോളേ വരെ
അതങ്ങനെ വ്യാപിച്ചു കിടപ്പാണല്ലോ

Monday 1 November 2010

പേര്

ഒരിക്കലും
തുറക്കില്ലെന്ന് ശപഥം ചെയ്തു സൂക്ഷിച്ച
പെട്ടി

അത് ഞാന്‍ തന്നെയാണ്
ഇന്നലെ തുറന്നത്..

നിനക്ക് കാണിക്കാ നൊന്നുമല്ല ഞാന്‍ അത് ചെയ്തത്..

അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു
അറിയാതെ തുറന്നു പോയതാണ്..

നിറയെ തൂവലുകള്‍..
കാറ്റ് പോയ ഒരു ബലൂണ്‍
ഫ്രെയിം മാത്രമുള്ള
ഒരു സ്ലെയിറ്റ് ..

പച്ചപ്പ്‌ വാര്‍ന്ന ഒരു
ആലിലയുടെ അസ്ഥികൂടം..

ഇതൊക്കെ നീ പ്രതീക്ഷിച്ചതിനു ഞാന്‍ എന്ത് പിഴച്ചു ?

മുട്ടയിട്ടു പെരുകിയ സര്‍പ്പക്കുഞ്ഞുങ്ങള്‍ക്ക്
ഇനി നല്ല നല്ല പേരുകള്‍
കണ്ടു വയ്ക്കണം...

മകുടി വേണ്ട..
പേരുള്ള പാമ്പുകള്‍ക്ക്
ആരും മകുടി ഊതാ റി ല്ല


എന്നെയോ?

പാമ്പാട്ടി എന്ന്
വിളിക്കാം എന്നെ..

മറ്റു പേരുകള്‍ സാധാരണ
പാമ്പാട്ടിക്കു
പറഞ്ഞു കേള്‍ക്കാറില്ല.

കണക്ക്

ഇപ്പൊ കണക്കുകള്‍ കിട്ടാറില്ല

മുന്‍പൊക്കെ കാറ്റ് തൊടുമ്പോ പറയും
ഏതാ ഞാറ്റുവേല എന്ന്..

മഴ വെയില്‍ എല്ലാറ്റിന്റെയും
കണക്കുകള്‍ കയ്യില്‍ ഉണ്ടായിരുന്നു..

ഇപ്പൊ എല്ലാം പിഴയ്ക്കുന്നു
കുട്ടികള്‍ ചിങ്ങം കന്നി..ചൊല്ലാറില്ല.
അശ്വതി ഭരണി എന്ന് കേട്ടാല്‍
ചിരിക്കുന്നു..

വിത ഞാറു എന്നൊക്കെ പറയാനും കേള്‍ക്കാനും കൊതി...

കളികള്ക്കൊന്നും ഉശിരില്ലാത്ത
ഒരു കാലം

ഇതൊക്കെ എന്റെ മുത്തശ്ശി എന്നോട് പറഞ്ഞത്
വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ..

ഞാന്‍ ഇതൊക്കെ ആരോടാ ഒന്ന് പറയേണ്ടത്?
എന്ന് പറയാന്‍ തുടങ്ങിയതെ ഉള്ളൂ
അപ്പോഴേയ്ക്കും കണ്ടില്ലേ..

മുടിഞ്ഞ ഗൃഹാതുരത ..
എന്ന് നിങ്ങളുടെ മുഖം കോടിയത്‌..