ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 18 October 2013

നൊസ്സ് - റ്റാൽജിയ

നഗരത്തിലെ തിരക്കേറിയ വീഥിയിലൂടെ പോകുമ്പോൾ ഏതോ ഒരു അപ്രതീക്ഷിത വളവിൽ വച്ചാണ് അത് സംഭവിച്ചത്. എം . മുകുന്ദന്റെ 'ആദിത്യനും രാധയും മറ്റു ചിലരും' എന്ന നോവലിലേതു പോലെ,  പൊടുന്നനെ ഒരു മുപ്പതു വർഷം പിന്നിലേയ്ക്ക്.

ചുറ്റിലും നോക്കുമ്പോൾ ഇല്ലാത്തവ : മൊബൈൽ ടവറുകൾ , അവ വില്ക്കുന്ന കടകൾ, ടെലിഫോണ്‍ പോസ്റ്റുകൾ, വീതിയേറിയ പാത, തലങ്ങും വിലങ്ങും ചീറിപ്പായുന്ന വണ്ടികൾ, തിളങ്ങുന്ന ചില്ലുകൾ എമ്പാടും ഉള്ള കടകൾ, കറക്കു കോഴികൾ  പ്രദർശിപ്പിക്കുന്ന വിശപ്പ്‌ വിളമ്പുന്ന ഹോട്ടലുകൾ, പാക്കെറ്റ് പാല് ബൂത്തുകൾ, കുപ്പിവെള്ളം നിരത്തിയ കടകൾ, കൊതുകുകൾ, അങ്ങനെയങ്ങനെ..

ചുറ്റിലും നോക്കുമ്പോൾ ഉള്ളത് : കട കട എന്ന് പതുക്കെ, വളരെപ്പതുക്കെ അന്നത്തെ സമയം പോലെത്തന്നെ ഇഴയുന്ന കാളവണ്ടികൾ, ചുവന്ന ഹൃദയം പോലെ നീണ്ടു പോകുന്ന ചെമ്മണ്‍ പാത, പാടം , വരമ്പ്, വെളുത്ത കൊറ്റികൾ, തണുത്ത കാറ്റ്, കുളിര് വിളമ്പുന്ന പുല്ല്, പട്ടമേഞ്ഞ മുളംകാലുകൾ താങ്ങി നിർത്തിയ ചായക്കട, കറുകറുത്ത മേശ, ബെഞ്ച്‌ , തളിരിട്ട കിനാക്കൾ തൻ പാടുന്ന റേഡിയോ, വള്ളി ട്രൌസർ, വീൽ ഇല്ലാത്ത ടയർ, മേടിമേടിത്തിരിക്കുന്ന മെലിഞ്ഞ കയ്യ്, എന്നിങ്ങനെ...

വളവൊരിക്കലും നിവരരുതേ എന്നോ മറ്റോ പ്രാർത്ഥിക്കാൻ തുടങ്ങിയതേയുള്ളൂ അതിനു മുൻപ് തന്നെ അക്കാണുന്നതിനെയെല്ലാം
റദ്ദു ചെയ്തുകൊണ്ട് "where are you " എന്ന് ഒരു എസ് എം എസ് .

കാലം പിണഞ്ഞു കിടക്കുന്ന വളവായ വളവൊക്കെ നിവർത്തി നിവർത്തി പോയ്ക്കൊണ്ടേയിരിക്കുന്ന  നെടുനീളൻ അതിവേഗപാതയിൽ അനാഥനായി നിൽക്കാനൊന്നും പോയില്ല.

കാരണം കവിതകളിൽപ്പോലും ഉപയോഗിക്കാത്ത ഒരു വിലകുറഞ്ഞ സംഭവമാകുന്നു ഈ നൊസ്റ്റാൾജിയ.
------------------