------------------------------------------
കരഞ്ഞുറങ്ങിയിരിക്കുന്നൂ
എനിക്കിനി സ്കൂളിലേ പോകണ്ട,
വലുതാവണ്ട,
കളിയ്ക്കണ്ട,
കൂട്ടുകൂടണ്ട,
രസിക്കണ്ടയെന്ന് പിണങ്ങി,
മകൾ
പുറത്ത് , മൂക്കൊലിപ്പിച്ചേ കരയുന്നൊരു
സ്കൂൾ കുട്ടിയെപ്പോലെ,
ജാലകത്തിന്നരികെ
ഇരുളിനോടു ചേർന്ന് ചിണുങ്ങി,
രാത്രി
ചക്കിലിട്ടാട്ടിയാട്ടിയീ രാത്രിയെ
വെളുപ്പിച്ചെടുത്തിട്ടു തന്നെ
ബാക്കിയെന്ന് തിരിഞ്ഞുതിരിഞ്ഞേ
തണുപ്പു വിതയ്ക്കുന്നുണ്ട്
ഫാൻ
നല്ലച്ഛനെങ്ങനെ വേണം
നല്ലമ്മയെങ്ങനെ വേണമെ-
ന്നോരോരോ പുസ്തകവും
ഗൂഗിളും തപ്പിത്തപ്പി
യുറക്കം വരാഞ്ഞ്
ഞാൻ.
നേരം വെളുത്തിട്ടു വേണം
അടുക്കളച്ചൂടിലീ സങ്കടം
മൊത്തം കാഞ്ഞുതീർക്കാനെന്ന്
ഉറക്കത്തിലേയ്ക്ക് ചൂണ്ടയിടുന്നൂ,
അവൾ.
No comments:
Post a Comment