ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Thursday 16 December 2010

വെറുതെ

വേദന തിന്നുന്നത്
വികാര ജീവികള്‍ മാത്രമാണ്

ഒരു വികാരവും ഇല്ലാത്ത
കമ്മ്യൂണിസ്റ്റ്‌ പച്ചകള്‍
കാറ്റില്‍ തലയാട്ടി
ഉച്ചത്തൊടിയില്‍
നില്‍ക്കുന്നത് കണ്ടിട്ടില്ലേ

കഴുത്ത് വെട്ടുമ്പോള്‍
കരയാറില്ല

പക്ഷെ
ചങ്ക് പൊട്ടിയ
ചോരമണം
തൊടിയാകെ
മേലാകെ
നിറയും.

കരച്ചിലായിരിക്കില്ല.
വെയിലിന്റെ വാളു മിന്നിച്ച്‌
വേലിയോരത്തിലേയ്ക്ക്
മായം തിരിയുന്ന
മഞ്ഞച്ചേരയെ
കൂട്ടിനു വിളിക്കുന്നതാവണം.

വെയിലായ വെയിലൊക്കെ
കുടിച്ച് ഉന്മത്തയായി,
വയസ്സന്‍ പുളിമരങ്ങള്‍
ചെറുകാറ്റിനെ
ശീ ... ന്നു ആസ്വദിക്കുന്ന
നേരമാവും അത്.


ആ നേരത്തും
മനസ്സിനകത്ത്
മുള കരയുംപോലൊരു
കരച്ചില്‍
ഉരുവം കൊള്ളുന്നത്
എന്തിനോ എന്തോ?

1 comment:

  1. മനസ്സിനകത്ത്
    മുള കരയുംപോലൊരു
    കരച്ചില്‍
    ഉരുവം കൊള്ളുന്നത്
    എന്തിനോ എന്തോ?

    ReplyDelete