ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 8 November 2013

വീട്ടിൽ ഒറ്റയാവുമ്പോൾ

വീട്ടിൽ ഒറ്റയാകുമ്പോഴാണ്
ഒരാൾക്ക്‌ മറ്റൊരാളാരാണെന്നു തിരിച്ചറിയുക

ഒരാൾ ഒരാളല്ല
ഒരന്തരീക്ഷമാണെന്ന്.

അമ്മ പോകുമ്പോൾ
കൂടെ കുറേ വേവലാതിക്കിളികളെ കൊണ്ടുപോകുന്നുണ്ട്
തുറന്നേ കിടക്കും പടിവാതിൽ
പിച്ചക്കാരുടെ കയറ്റിറക്കങ്ങൾ
തേങ്ങയിടീല്കാരന്റെ വിളി
മാട് മേച്ചിലിന്റെ കാവൽ
കയ്പ്പ കുമ്പള വള്ളികളുടെ കരുതൽ
പാലുകാരന്റെ നേരങ്ങൾ
പത്രക്കാരന്റെ ചുഴറ്റിയെറിയലുകൾ

ഭാര്യ
കൂടെ കൊണ്ടുപോകുന്നുണ്ട് കുറേ
കലപിലച്ചെത്തങ്ങൾ
പുലർച്ചയുടെ നെരിപ്പോടുകൾ
എച്ചിൽ പാത്രങ്ങളുടെ ഇടയൽ
ആറുമണിച്ചായയുടെ ആവി
നെഞ്ചിലെ കപ്പലോട്ട വിരലുകൾ
കുരുമുളക് നീറ്റൽ
അരിമാവിന്റെ പുളി മണം
തീര്ന്നു പോയ ഗ്യാസ് കുറ്റിയുടെ
അമ്പലമണിപ്പരാതി
അടയ്ക്കാത്ത ഇൻഷൂറൻസ് കടലാസിന്റെ
പെടപെടപ്പ്‌
പലചരക്ക് പച്ചക്കറി സഞ്ചികളുടെ
അനുധാവനം

മകൾ
മായ്ച്ചു കളയുന്നുണ്ട്
ചിത്രപ്പെന്സിലുകൾ
മൂന്നു ചക്രക്കരച്ചിലുകൾ
കുട്ടിപ്പാട്ടിന്റെ ഇടച്ചിലുകൾ
പാവക്കുട്ടി ചിണ്ങ്ങലുകൾ
കുരങ്ങു പൂച്ച നായ അണ്ണാൻ കരച്ചിലുകൾ
മരംകൊത്തി മുട്ടലുകൾ
കുരുവി വെപ്രാളങ്ങൾ
ചെമ്പോത്ത് അലോസരങ്ങൾ

വീട്ടിൽ ഒറ്റയാവുമ്പോഴാണ്‌
ഒരാൾ മറ്റെയാൾ എന്താണെന്ന്
തിരിച്ചറിയുക

ഒരാൾ ഒരാളല്ല
ഒരന്തരീക്ഷമാണെന്ന് .

പെട്ടെന്ന് പിൻവലിക്കപ്പെട്ട
അന്തരീക്ഷം
ഒരാളെ
കടൽ വറ്റിപ്പോയ  മീനെന്ന പോലെ
ഫോസിൽ ആക്കുന്നതെങ്ങനെ എന്ന്

വീട്ടിൽ ഒറ്റ ആവുമ്പോഴാണ്
ഒരാൾ സ്വയം എന്തല്ല എന്ന് -
---------------

2 comments:

  1. ഒറ്റ ആയിക്കഴിഞ്ഞാൽ പിടച്ചിലാണ്

    ReplyDelete
  2. തിരിച്ചറിവുകളുടെ കുത്തൊഴുക്കാണ് ഒറ്റയാകുമ്പോള്‍!!

    ReplyDelete