ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 12 November 2013

പലതരം മണങ്ങൾ

വന്നെന്നെ ചൂഴുന്നുണ്ട്‌
പലതരം മണങ്ങൾ
കെട്ടുപൊട്ടിച്ചു ചിതറിപ്പരന്നു-
ടലാകെപ്പൊതിഞ്ഞു രോമാഞ്ചിച്ച്

പൂയ് ....
ക്ണിം ക്ണിം എന്ന് കൂവിപ്പാഞ്ഞു പോകും
വണ്ടിക്കാരൻ പിറകിലെപ്പെട്ടിയിൽ
കൊണ്ട് പോകുന്നുണ്ട് ഒരു കടൽ
ഇന്നെന്താണയിലയോ മത്തിയോ
എന്ന് ചെന്ന് കൂടുന്നുണ്ട് ചുറ്റിനും ആളുകൾ

കൈമാറ്റ സമയത്ത് ഒരു ചെതുമ്പലെങ്കിലും
ചിതറുമെന്നാശിച്ചു കാത്തുനില്പ്പുണ്ട്
നാനാവിധം പട്ടി പൂച്ചകൾ

വിറകും ഒപ്പം മണ്ണെണ്ണമണവും
പുകയടുപ്പും
കൊണ്ടെത്തരുന്നുണ്ട് പഴയ
നാലുമണിച്ചായകൾ
വിശന്നു പുകയുന്ന വയറും
പുസ്തകക്കെട്ടും
ഒരു നീളൻ ദിവസത്തിന്റെ സ്കൂൾ മുഷിപ്പും
പിന്നെ ഉരുളുന്ന ഗോട്ടിയും
തിരിയുന്ന പമ്പരവും.

പതയുന്ന സോപ്പ് മണപ്പിക്കുന്നുണ്ട്
പണ്ടത്തെ അതേ
കുളക്കടവും കുന്നായ്മകളും കിന്നാരവും
കണ്ണ് കണ്ണോടു കോർത്തെയ്തു വിടുന്ന
പ്രണയ സന്ദേശങ്ങളും
കുളക്കരയുടെ ഉഷ്ണമണവും
നനഞ്ഞ ചരൽക്കല്ലിൻ
ഇളം ചൂട് സ്പർശവും

ഖട്കടു ഖട്കടു
ഉരുണ്ടുരുണ്ടേ പോകും
കാളവണ്ടിക്ക് പിറകെ
കാലോപ്പിച്ചുള്ള നടത്തവും
സ്കൂൾ വഴി തീരുന്നത്രയും
ദൂരം ഒന്നിടവിട്ട് കാണും
ചാണകപ്പൂക്കളും
കാളമൂത്ര കോലവും
കൊണ്ടെത്തരുന്നുണ്ട് മണങ്ങൾക്കൊപ്പം
ആ വഴി യാത്ര മുഴുവനും

മഴ നനഞ്ഞുണങ്ങാതെ
യുണങ്ങി പൂപ്പൽ മണം പരത്തുന്ന
തുണികൾ മറവുകൾ
കൊണ്ടെത്തരുന്നുണ്ട്
പകുതി മദാലസസ്വപ്‌നങ്ങൾ
അന്നത്തെ മുഴുമിക്കുവാനാവാത്ത
കൊടും കിനാവുകൾ
കൗമാരയിളക്കങ്ങൾ

ചൂണ്ടയിട്ടു കൊത്താതെ കൊത്തും
പരൽമീൻ തിളക്കങ്ങൾ
പാതിചത്ത ഞാഞ്ഞൂലുകൾ
കാലൊടിഞ്ഞു വേയ്ക്കും പച്ചത്തവളകൾ .

ഉണ്ട്
കൊണ്ടെത്തരുന്നുണ്ട്
പലതരം മണങ്ങൾ
പലതരം കാലങ്ങളെ
തുണ്ട് കഷ്ണങ്ങളെ

ഇന്നിന്റെ പരുക്കൻ
മേശമേൽ കൈകാൽ വക്രിച്ചു
നിശ്ചലം നിർമമം
കിടപ്പാണവയൊക്കെയും
പോസ്റ്റുമോർട്ടം ടേബിളിലെന്നപോൽ
-----------

1 comment:

  1. നല്ല കവിത. ആദ്യമായിട്ടാണ് ഇവിടെ. അഭിനന്ദനങ്ങള്‍.

    ReplyDelete