ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday 9 November 2013

അത് ശ്രേഷ്ഠം ആകുന്നത് എങ്ങനെയെന്നാൽ


ഭാഷ
വിനിമയം ചെയ്യപ്പെടേണ്ട
നാണയം മാത്രമല്ല
അത് ഒരു ആവാസ വ്യവസ്ഥയാണ്‌

കല്ല്‌ മണ്ണ് മരം
മഴ കാറ്റ് വെയിൽ
അമ്മ ആന ആട്
കുളം പുഴ കടൽ
ഒക്കെയും ചുറ്റിനും സ്വന്തം രൂപങ്ങളുമായി
നിങ്ങളെ ചൂഴ്ന്നു നിന്നത് പോലെ
അത്രയും വാക്കുകളും
നിങ്ങൾക്ക് കാവൽ നിന്നിരുന്നു

നിങ്ങൾ വളരാനും
അർത്ഥം ഗ്രഹിച്ചു അവറ്റയെ
തൊട്ടുനോക്കി ചിരിച്ചു സ്വീകരിക്കാനും
കാത്തു നില്ക്കാതെ
അവയത്രയും നിങ്ങൾക്ക് അന്തരീക്ഷം ചമച്ചു
നിന്നിരുന്നു

അവയൊന്നും നിങ്ങൾ പഠിച്ചതല്ല
അവ നിങ്ങളെ പഠിച്ചതാണ്

അമ്മയെന്ന വാക്ക് വന്നു
നിങ്ങളെ എടുത്തു ഒക്കത്ത് വച്ചു
ആന വന്നു തുമ്പിക്കൈ ചുഴറ്റി നിന്നു
പൂ വാസനിച്ചു
കാറ്റ് പൊതിഞ്ഞു കുളിർത്തു

ആരും അർത്ഥം തിടമ്പേറ്റി നിന്ന്
നിങ്ങളുടെ വഴിയേതും മുടക്കിയില്ല

വേലിക്കൽ വിരിഞ്ഞു ചിരിക്കുന്ന
നാനാ വിധം കുഞ്ഞു പൂക്കളെപ്പോലെ
കുട്ടി പൊക്കോ നേരെ പൊക്കോ
എന്ന് വഴിയൊഴിച്ചു തന്ന്
കൈവീശി യാത്ര പറഞ്ഞു .

ആവുന്നയിടങ്ങളിൽ ആവുംപോലെ എടുത്തെറിഞ്ഞു
ആഘോഷമാക്കാൻ നിങ്ങൾക്കും മടിയേതും കണ്ടില്ല.

ഭാഷ അങ്ങനെയൊക്കെ നിറഞ്ഞു പരന്നു മാനം മുട്ടി
നിങ്ങളെ ഗർഭജലം കണക്കെ പൊതിഞ്ഞു.

കരയുമ്പോഴും കണ്ണ് നിറഞ്ഞു ചിരിക്കുമ്പോഴും
അതൊപ്പം ഒരു തൂവൽ കണക്കെ
നനഞ്ഞു
ചുറ്റിനും വട്ടമിട്ടു പറന്നു

ഇരുണ്ട ആകാശത്ത് നക്ഷത്രങ്ങളെ കൊത്തി വച്ചത് പോലെ-
കനത്ത രാത്രിയുടെ ആഴങ്ങളിൽ
മിന്നാമിനുങ്ങിന്റെ പവിഴങ്ങൾ ചൂഴ്ന്നു മിഴിക്കും പോലെ  -

ഇനിയേതു പുറംകടലിൽ പോകുമ്പോഴും
നിങ്ങളതിനെയൊരു കൊതുമ്പു വള്ളമാക്കി തുഴയെറിഞ്ഞു
വലയെറിഞ്ഞു വള്ളത്തിലേയ്ക്ക്
കുടഞ്ഞിടുമ്പോഴും
കൂടെക്കിടന്നു പിടപിടച്ചു

ഭാഷ
നാണയമല്ല
ശ്വാസകോശമാണെന്ന്
ആരും പറഞ്ഞതേയില്ല
പഠിപ്പിച്ചതേയില്ല

എന്നിട്ടും കുമിളയിട്ടു കുമിളയിട്ടു
നിങ്ങളതിനെ ശ്വസിച്ചു കൊണ്ടേയിരിക്കുന്നു

എനിക്കെന്തിനൊരു കുളം പുഴ കടൽ
എന്ന് അക്വേറിയ മത്സ്യം
അഹങ്കരിക്കും പോലെ
------------

1 comment: