ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 3 January 2014

പ്രവാസാതുരത

 കാറ് .
ചില്ലിട്ട ജാലകങ്ങൾ.
എസി .
തണുപ്പ്.
അകം ഇടുങ്ങിയ ഇടം .
നഗരപാത.
രാത്രി .
വഴിവിളക്കുകളുടെ താലപ്പൊലി .
ചാരനിറം വാരിത്തേച്ച ആകാശം.

ഇരുപുറവും ഇരുട്ടിന്റെ മതിൽ.
അതിൽ നിറയെ
ഒരു പ്രൈമറിക്കുട്ടി
ചിട്ടയില്ലാതെ
അരികുകൾ കീറി ഒട്ടിച്ച
കളർ
ബ്ലാക്ക് ആൻഡ് വൈറ്റ്
കടലാസ് ചിത്രങ്ങൾ.

കുളം.
തവള.
താറാവ് .
കോഴി.
ആമ്പൽ.
എന്നൊക്കെ അടിക്കുറിപ്പുകൾ
വടിവില്ലാതെഴുതിയ ചിത്രങ്ങൾ.

നിങ്ങൾ പറയും
അതൊക്കെ എടുക്കാത്ത നാണയങ്ങൾ എന്ന്.
തേഞ്ഞുപോയ
ഗൃഹാതുര ബിംബങ്ങൾ എന്ന്.
എണ്ണ വറ്റിയ
ഓട്ടുവിളക്കുകൾ എന്ന്.
എനിക്കും
അതൊക്കെ തന്നെ സുഹൃത്തെ.

പക്ഷെ
ഈ നഗരപാതയുടെ
ഇരുപുറത്തും
വഴിവിളക്കുകൾക്ക് പിന്നിലായി .
ഇരുട്ട് വാരിത്തേച്ചു തീർത്ത
കൽമതിലിൽ
ഇവയൊക്കെയും
ചിട്ടയില്ലായ്മയുടെ
സൗന്ദര്യത്താൽ
എഡിറ്റ്‌ ചെയ്തു ചേർത്തത്
ആര്?

ഓ.
നിങ്ങൾ വീണ്ടും പറയും
അതൊക്കെ എന്റെ
ഗൃഹാതുര വിഭ്രമം എന്ന്.
എനിക്കും
അങ്ങനെത്തന്നെ തോന്നുന്നുണ്ട് സുഹൃത്തെ.
പക്ഷെ
കാറ് അരികു ചേർത്തു നിർത്തി
രാത്രിയിലേയ്ക്കു ഇറങ്ങിപ്പോയി
എനിക്ക്
ആ പോസ്റ്ററുകൾ എല്ലാം
തൊടാനാവുന്നുണ്ട്.

മെല്ലെ
മെല്ലെ.
അരികുകൾ പൊന്തി നില്ക്കുന്ന ഇടങ്ങളിൽ
നഖം കൊണ്ട് തോണ്ടി
അവറ്റയെ ഒക്കെയും
അടർത്തിക്കീറാൻ ആവുന്നുണ്ട്‌.
ഓരോന്നും
ഏറെ ദൂരം
അടർന്നു കീറുമ്പോൾ
സന്തോഷിക്കാൻ ആവുന്നുണ്ട്‌.
കീറൽത്തുടർച്ച
കിട്ടാതാവുമ്പോൾ
സങ്കടം ആവുന്നുണ്ട്‌.

അപ്പോൾ
അതൊക്കെ
തോന്നൽ ആവില്ല എന്ന് ഉറപ്പല്ലേ?
ഒരു മാതിരി ചിത്രങ്ങൾ ഒക്കെ
അലങ്കോലപ്പെടുത്തി എന്നുറപ്പാക്കി
ഞാൻ
കാറിൽ കയറി
വീണ്ടും
നഗരപാതയിലൂടെ
യാത്ര തുടങ്ങുന്നു .

നഗരപാത തീരുന്നില്ല.
രാത്രി ഇരുൾച്ച കുറയുന്നില്ല.
കാറിനകത്ത് ഞാൻ മാത്രം .
ഞാനേയുള്ളൂ .
എസി പരമാവധിയാക്കിയിട്ടും
രാത്രി മഞ്ഞ് കനത്തിട്ടും
അകം
പൊള്ളുന്ന ചൂട്.
ഇടം വലം
ഇരുൾ ഭിത്തിയിൽ
അവിടവിടം
അസ്ഥി കാണിക്കുന്ന മുറിവുകൾ
ചിത്രങ്ങൾ.

നാട്ടിലേയ്ക്ക് എത്താനുള്ള
പെട്രോൾ ധാരാളം ഉണ്ടെന്നു
പല്ലിളിക്കുന്നു ഫ്യുവൽ മീറ്റർ .
----------

2 comments:

  1. ഓർമ്മകളുടെ ഹൈസ്പീഡ് യാത്രകൾ. ഒന്ന് നിൽക്കാൻ,ഒരു മാമ്പഴം തിന്നാൻ,ഒരിറ്റ് വാഴത്തേൻ നുണയാൻ,ഒരാമ്പൽപ്പൂ പൊട്ടിക്കാൻ....
    ഒന്നിനും ഒരല്പംസമയം നൽകാതെ ഹൈസ്പീഡിൽ....

    വളരെ നല്ലൊരു കവിത


    ശുഭാശംസകൾ...

    ReplyDelete
  2. നാട്ടിലേയ്ക്ക് ഒന്നെത്തിയാല്‍ മതി!

    ReplyDelete