ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Sunday 29 January 2017

ഒന്ന് പനിച്ചതാണ്


-------------------------
അപ്പോഴാണ്‌ മഞ്ഞരളികൾ പൂത്തത്
ഖസാക്കിലെ ചെണ്ടുമല്ലികൾ പോലെ
(അതതു തന്നെയോ?)
പാതയോരങ്ങളിൽ നിറയെ നിറയെ
പേരറിയാത്ത പഴങ്ങൾ വിളഞ്ഞു നില്ക്കുന്ന മരങ്ങൾ..
വയലുകളിൽ സൂര്യകാന്തിയോ കുങ്കുമമോ
ക്രിസാന്തിമമോ തലയാട്ടി നില്ക്കുന്നുണ്ട്
(വാസ്തവത്തിൽ ഇതൊന്നുമല്ല
പേരറിയാത്ത എന്ന ക്ലീഷേ ഒഴുവാക്കുകയായിരുന്നു )

ചുവന്നു തുടുത്ത മണ്‍പാതയിലൂടെ
ഉടുക്ക് താളത്തിൽ ഒരു കാളവണ്ടി ഇഴയുന്നുണ്ട്‌.
(തീര്ച്ചയായും അത് ഖസാക്കിലേയ്ക്കല്ല)
വാഴച്ചോട്ടിൽ ഇരുന്നു ശർദ്ദിക്കുന്ന സുന്ദരിപ്പെണ്ണ്
മാത്യൂ മറ്റമോ മുട്ടത്തു വര്ക്കി തന്നെയോ മറന്നു വച്ച
പെണ്ണായിരിക്കണം

അരികുകളിൽ ചേറിന്റെ കസവുതുന്നിയ
പാടവരമ്പുകൾക്ക് പശ്ചാത്തലമായി
വാൻഗോഗിന്റെ മഞ്ഞച്ച വയൽ സ്ട്രോക്കുകൾ
(എന്തോ ഭാഗ്യം ദാലി സമയം ഉണക്കാനിട്ട മരക്കൊമ്പുകൾ
ഫ്രെയിമിൽ വന്നില്ല..)

കൊക്കുകൾ കടുംപച്ച തിരശ്ശീലയിലെ
തുന്നൽവിട്ട വെളുത്ത പിഞ്ഞലുകൾ
തവള ചീവീട് സ്വരങ്ങളുടെ
ജുഗൽബന്ദി.

ഒന്നും
ഒറ്റയൊറ്റയായി
സ്റ്റേജിൽ വന്നു ചുവടു വച്ചില്ല
തബലക്കണ്ണുകൾ
കറുത്ത റവലഡ്ഡുകൾ പോലെ
തരിതരിയായി കണ്ണീർ വാർത്തില്ല

ആകാശക്കമ്പിളി
അമ്പിളിക്കീറൽ
അത് കൂടിയായപ്പോൾ പൂർണ്ണം

ഒന്ന് നേരെചൊവ്വേ പനിച്ചിട്ടു
നാളിതെത്രയായി എന്ന്
നാട്ടു വെളിച്ചം മാത്രം പാഴിയാരം
പറഞ്ഞു കൊണ്ടേയിരിക്കുന്നു.

No comments:

Post a Comment