ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 30 June 2015

തിങ്കൾ രാവിലെ

ഉണരുമ്പോൾത്തന്നെ മഴ വന്നുപോയ്ക്കഴിഞ്ഞിരുന്നു. സങ്കടം വേണ്ട, പറ്റ്യാ ഇനീം വരാട്ടോ എന്നോ മറ്റോ പറഞ്ഞ് മാനത്ത് അപ്പോഴും മൂടിക്കെട്ടി നിൽപ്പുണ്ട് കരിമേഘങ്ങൾ. അതിനിടയിലൂടെ സൂചിയാഴ്ത്തി കണ്ണുകോർത്തെടുക്കുന്നുണ്ട് സൂര്യൻ. തണുത്ത കാറ്റ് ചെതുക്കിച്ചെതുക്കി വാഴത്തോട്ടത്തിനൊരു രൂപം കുഴച്ചെടുക്കാൻ പാടുപെടുന്നുണ്ട്. എല്ലാംകൊണ്ടും ഉഷാറുള്ള ഒരു പ്രഭാതം. പടിഞ്ഞാറൊരു മഴവില്ല് വരയ്ക്കണോ എന്ന് ഓർത്തോർത്ത് പറന്ന്  പോകുന്നുണ്ട് ഒരു പറ്റം വെളുത്ത കൊറ്റികൾ. വെളുപ്പിന്റെ ഒരു വലിയ ചേല വെയിൽത്തിളക്കത്തോടെ കാറ്റിൽ ഇളകിയൊഴുകി പാറി നടക്കുന്നത് പോലെ. കുളത്തിലെ വെള്ളത്തിന് എന്തൊരു തണുപ്പാണ്, കുളിരാണ് എന്ന് പരാതി പറഞ്ഞ് ഒരു കുളക്കോഴി കരയുന്നുണ്ട് വെറുതെ. തൊടിയിലെ ചെടികളിലും വാഴയിലകളിലും വേലിയിലും മുറ്റത്തുമൊക്കെയായി വിടർത്തിയിട്ടിരിക്കുന്ന വെയിലിന്റെ വേഷ്ടി ഉണങ്ങും മുമ്പേ വീണ്ടും പെയ്തു മഴ. എന്തോ സൂര്യനും വാശിമൂത്താവണം ഉണങ്ങാനിട്ട വേഷ്ടി തിരിച്ചെടുത്തതേയില്ല. സൂര്യന്റെ അമ്മ "എടാ സൂര്യോ..നെന്റെ വേഷ്ടി മഴയത്ത് നനയണത് കണ്ടില്ലേടാ കാലാ.."  എന്ന് നിലവിളിക്കുന്നത് മഴയത്ത് കേൾക്കുന്നേയില്ലായിരുന്നു ആരും. ഇനിയിപ്പോ കല്യാണത്തിന് വെള്ളക്കുറുക്കനെ എവടന്ന് കൊണ്ടെവരും എന്ന് വേവലാതി കൊള്ളുന്നതു കണ്ടു, അച്ഛൻ. ആകെപ്പാടെ രസം തന്നെ ഈ രാവിലെ നേരം എന്ന് ആലോചിക്കുമ്പോഴേയ്ക്കും വന്നു മഞ്ഞ പെയിന്റടിച്ച സ്കൂൾ വണ്ടി. വണ്ടി നിറയെ മഴമേഘങ്ങൾ. വണ്ടിയിറങ്ങീട്ട് വേണമൊന്നൂടെ പെയ്യാൻ എന്ന് ഹോറനടിച്ച് ഹോറനടിച്ച്...
--------

No comments:

Post a Comment