ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 30 June 2015

ബെല്ലടിക്കുന്നു

രാത്രിയിൽ
ഇരുട്ടിൽ
മഴ
തുന്നിക്കൊണ്ടേ
യിരിക്കുന്നുണ്ടായിരുന്നു.

നേരം പുലർന്നപ്പോൾ
കോലായിൽ ഇട്ടുപോയിരിക്കുന്നു
വക്ക് നനഞ്ഞൊരു
വെയിലിന്റെ പാവാട.

സ്കൂൾ ബെല്ലടിക്കും മുമ്പത്
ഉണക്കിത്തരാമെന്ന്
ഊതിയൂതിത്തണുക്കുന്ന
കാറ്റ്.

പനിയാണ് കുളിരാണെന്ന
കുഞ്ഞുകളവിനെ ചിരിച്ചു കളിയാക്കുന്ന
മുറ്റത്തെ പുളിന്തണൽ.

ഇനിയും പെയ്യുമല്ലോ മഴ
എന്ന് മുടികോതുന്ന
തെങ്ങോലകൾ.

വീട്ട്പടിക്കൽ മുതൽ സ്കൂൾ മുറ്റം വരെ കൂടെ വരുന്നുണ്ടൊരു തുണ്ട് സങ്കടം.

എനിക്കെന്റമ്മേടട്ത്ത് പോണേ
എന്ന് മൂക്ക് പിഴിഞ്ഞ്
കവിളൊലിച്ച്
ഇടറിയിടറി നടക്കുന്നുണ്ടൊരു
വിങ്ങൽ.

പണ്ടെന്നോ മറന്നിട്ടതായിരുന്നു
നെഞ്ചിനകത്ത്
ഉറഞ്ഞ് മഞ്ഞായതായിരുന്നു.
സ്കൂൾ യൂണിഫോമിൽ
വന്നുനിന്ന് മകളതിനെ
ഊതിയൂതി ഉരുക്കുന്നു.

ഒരു സങ്കടപ്പുഴയുടെ അക്കരെയിക്കരെയാവുന്നു
ഞങ്ങൾ.

______

No comments:

Post a Comment