ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 30 June 2015

ബാക്കി വന്ന വാക്കുകൾ

ഇട്ടുവയ്ക്കാറുണ്ട്
പഴയോരു മൺകുടുക്കയിൽ.
ഒരു കവിതയിലും ചേരാത്തവ.

ഓരോ തവണ നിറയുമ്പോഴും
കളയാറുണ്ടവ പിറകിലെ
ത്തൊടിയിൽ.

മഴകൊണ്ട് വെയിൽകൊണ്ട്
പകുതിയളിഞ്ഞും പകുതി തെഴുത്തും തൊടിയാകെ നിറഞ്ഞു നിൽപ്പുണ്ടവ.

ആർക്കും വേണ്ടാത്ത വാക്കുകളുടെ തണൽ കൊണ്ട്
നിർമ്മിക്കണം ഇനി ഒരു കവിത.
ആർക്കും വേണ്ടാത്ത രൂപകങ്ങളും ഉപമകളും നിറഞ്ഞ ഒരു പാഴ്ത്തൊടിക്കവിത.

ആദ്യ വയ്പ്പിൽ തന്നെ
കാലുപുതഞ്ഞ് പോകുന്നൊരു
ചതുപ്പു കവിത.

ഗൃഹാതുരതയെന്ന് പേരിട്ട് വിളിക്കും മുമ്പതിനെ
കയറിട്ട് വലിച്ച് തെളിച്ച്
കൊണ്ടെക്കെട്ടണം
മുറ്റത്തെത്തെങ്ങിൻ ചുവട്ടിൽ.

തെങ്ങേ കവുങ്ങേ തൈമാവിന്തണലേ എന്ന്
മാറി മാറി അമറും മുമ്പ്
വിറ്റ് വിലമാറണം നല്ലൊരു അറവുകാരന്.

No comments:

Post a Comment