ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 30 June 2015

---

എത്രയോ കാലമായി മുത്തശ്ശിയെ ഒന്ന് വിളിച്ചിട്ട് എന്ന തിരിച്ചറിവ് പ്രേമത്തോടെ ഒന്ന് വിളിച്ചതാണ്.
മറുതലയ്ക്കൽ പാടവരമ്പും പശുവും കണ്ണിമാങ്ങകളും ചക്കപ്പഴയീച്ചകളും ഒന്നിച്ച് ഹലോ പറഞ്ഞു. മുത്തശ്ശിയ്ക്ക് ആൻ ജിയോ പറഞ്ഞതല്ലെ..എന്തായി എന്ന ചോദ്യത്തിന് അതിപ്പോഴില്ല ആദ്യം വീടിന്റെ അടുക്കള കത്തിച്ചു കളയാൻ പറഞ്ഞു ഡോക്ട്ർ എന്ന് മറുപടി. അപ്പോൾ അടുക്കളയിൽ മുത്തശ്ശി മാങ്ങാപ്പുളിശ്ശേരി പാകമായോന്ന് ഒരു തുള്ളിയെടുത്ത് നാവുകൊണ്ട് ഊശ്ശ്... എന്ന് സാക്ഷ്യപത്രം കൊടുക്കുന്ന ശബ്ദം കേട്ടു. കാളവണ്ടിയുമായി വന്നുനിന്ന് കേലൻ എയർപോർട്ടിലേയ്ക്ക് പോവ്വ്വല്ലേ എന്ന് ചോദിക്കുന്നു. ദാ വന്നു കേലോ ഈ പപ്പടം കൂടിയൊന്ന് കാച്ചിക്കോട്ടെ എന്ന് മുത്തശ്ശി. അപ്പോൾ മരിച്ചു പോയ മുത്തശ്ശൻ വന്ന് അടുക്കളയ്ക്ക് തീ കൊടുത്തു. പകുതി അടുക്കള കത്തിയും പുകഞ്ഞും നിൽക്കുമ്പോൾ ബാക്കി പകുതിയിൽ മുത്തശ്ശിയുടെ വേഷ്ടിയും മുണ്ടും ഉണങ്ങാൻ ഇട്ടിരിക്കുന്നു. തീ പടർന്ന് ഗ്യാസ് കുറ്റിയിൽ പിടിക്കുമല്ലോ അത് പൊട്ടിത്തെറിക്കുമല്ലോ എന്നൊക്കെ അമ്മായി ആവലാതി പറയുന്നതും കേട്ടു. മതിയെടാ പൊട്ടാ എന്ന് അമ്മാമ ഫോൺ കട്ടാക്കാൻ തുടങ്ങുന്നേരം കേലൻ ഒറ്റയ്ക്ക് എയർപോർട്ടിലേയ്ക്ക് പോകുന്ന ഘട്ഖടു ഘട്ഖടു ശബ്ദം കൂടി കേട്ടു. പുലർച്ചെ ഇരുട്ട് മൂടിയകുളത്തിൽ വെള്ളം വകയുമ്പോൾ മാത്രം വെളിച്ചപ്പെടുന്ന ഗുളുഗുളു ശബ്ദം തണുപ്പിന്റെ അരിവാളുകൾ വീശി തീ കൊയ്യാൻ തുടങ്ങിയിരുന്നു. അയ്യോ കേലാ.. എയർപോർട്ടിലേക്ക് ഈ തീക്കറ്റകൾ കൂടെ കൊണ്ട് പോടാ എന്ന് തീയിലും പുകയിലും നിന്ന് മുത്തശ്ശി നിലവിളിച്ച് പറയുന്നുണ്ടായിരുന്നു.

No comments:

Post a Comment