ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Tuesday 30 June 2015

---

അത്യാവശ്യമായി
ഒരിടം വരെ പോകേണ്ടതുണ്ടായിരുന്നു. അതിനുള്ള ഒരുക്കം തുടങ്ങുമ്പോഴാണ് മരിച്ചവരുടെ ഗാനമേള തുടങ്ങിയത്.
ഹാളിൽ മൊത്തം കാണികളും സ്കൂൾ കുട്ടികളായിരുന്നു.
തോളിൽ നിറമുള്ള ബാഗുകളും തൂക്കി കൈയ്യിൽ പലവർണ്ണ വാട്ടർബോട്ടിലുകളുമായി ഇരിക്കുന്ന യൂണിഫോം ധാരികൾ പലരും മീശ വച്ച ഉദ്യോഗസ്ഥന്മാരും മീശയില്ലാത്ത പ്രൊഫഷണലുകളുമായിരുന്നു.
നിറയെ കാറ്റ് നിറച്ച ബലൂണുകളിൽ ചിരിമുഖങ്ങൾ വരച്ചു വച്ചിട്ടുണ്ടായിരുന്നു.
മരിച്ചവരുടെ ഗാനമേള നയിച്ചിരുന്നത് പഴയ യൂപി സ്കൂൾ ഹെഡ്മാഷായിരുന്നു.
മാഷ് അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്ന കീർത്തനം ഭേഷായി വിസ്തരിക്കുന്നുണ്ട്.
വളരെ അത്യാവശ്യമായി
ഒരിടം വരെ പോകേണ്ടതുണ്ടെന്ന കാര്യം മറന്ന് ഞാനാ ഹാളിൽ വായും പൊളിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു. നാലു മണിക്ക് എയർപോർട്ടിൽ എത്തേണ്ടതുണ്ട് എനിക്ക് എന്ന കാര്യം ഞാൻ മൂന്ന് അമ്പത്തിയഞ്ചിന് ഓർത്തെടുത്തു. വീട്ടിൽ നിന്ന് എയർപോർട്ടിലേയ്ക്ക് മൂന്ന് മണിക്കൂർ യാത്രയുണ്ട്. അപ്പോൾ വളരെ അത്യാവശ്യകാര്യത്തിന് എനിക്കിനി പോകാൻ ആവില്ല. എന്റെ ജീവിതം എപ്പോഴും ഇങ്ങനെത്തന്നെ എന്ന്  ഞാൻ സ്വയം ശപിക്കാൻ തുടങ്ങുന്നു. മരിച്ചവരുടെ ഗാനമേള അത്രയൊന്നും മികച്ചതല്ലാഞ്ഞിട്ടും എനിക്കത് മുഴുവനും കാണണമെന്നും കേൾക്കണമെന്നും ഒരേ നിർബന്ധം. അപ്പോൾ ഹാളിനകത്തു ഭിത്തിയിൽ തൂക്കിയിട്ടിരുന്ന സ്റ്റഫ് ചെയ്ത മാൻ തല പുലിയുടെ ശബ്ദത്തിൽ അലറി.
അന്നേരം പുലർച്ചെ മൂന്നുമണിയുടെ അലാറം അലറുകയും  നാലേകാലിന്റെ തിരുവനന്തപുരം ഫാസ്റ്റ് വീടിനു വെളിയിൽ വലിയ ശബ്ദത്തോടെ ബ്രേക്ക് ചവിട്ടി നിൽക്കുകയും ചെയ്തു. വളരെ അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടതുണ്ടല്ലോ എന്ന താരാട്ട് പാടിക്കൊണ്ട് അമ്മ ഉറക്കത്തിന്റെ മാറാലപിടിച്ച മുഖം തൂത്ത് വൃത്തിയാക്കി തൊട്ടിലാട്ടിയാട്ടി നിൽക്കുന്നുണ്ടായിരുന്നു.

No comments:

Post a Comment