ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Saturday 4 June 2016

ചോർച്ച


നമ്മൾ

ഭൂതകാലത്തിനെ
വെയിലത്തിട്ടുണക്കിപ്പൊടിച്ചു
പൊതിഞ്ഞു കെട്ടി
കൂടെക്കൊണ്ടു നടന്ന്
അവശ്യം സന്ദർഭങ്ങളിൽ എടുത്ത്
കണ്ണീർപ്പൊടിയായി വിതറി
കരഞ്ഞാനന്ദിക്കുന്ന .
രണ്ട് ഗൃഹാതുര ജീവികൾ

പിറകോട്ടു നോക്കി മാത്രം
സഞ്ചരിക്കുന്ന
കപ്പിത്താന്മാർ

പരസ്പരം
കോർത്ത കൈകളെങ്കിലും
കടലേ കരയേ
ഞാനൊറ്റ ഒറ്റയെന്ന്
കരഞ്ഞേ നീങ്ങും
കണ്ണുപൊട്ട ജന്മങ്ങൾ

തകർന്ന ഇഷ്ടമാപിനി
പരസ്പരം വച്ചു നോക്കി
തണുത്തുറഞ്ഞ മെർക്കുറിയളവുകളിൽ
കയറ്റിറക്കങ്ങൾ
ആരോപിച്ചുമാനന്ദിച്ചും,

തഴുകിത്തഴുകി
കടന്നു പോകും കാറ്റിനെ
ചോർന്നു തീരും
സമയമെന്ന് ഒട്ടും നിനയ്ക്കാതെ
കുളിരാതെ

മറുകരയിലേയ്ക്ക്
മുഖം കുത്തി വീണു
കളിയിൽ എന്നും തോറ്റു പോകുന്ന
അതേ രണ്ട് കുട്ടികൾ

(2014)

No comments:

Post a Comment